ശോഭനയുടെ പെരുമാറ്റം; ബാലചന്ദ്രമേനോൻ ദേഷ്യപ്പെട്ട് ബിസ്കറ്റ് വലിച്ചെറിഞ്ഞു; അനുഭവങ്ങൾ പങ്കുവെച്ച് വിജി തമ്പി
മലയാളികൾ നെഞ്ചിലേറ്റിയ നടി ശോഭന ഏറെക്കാലത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ച് വരികയാണ്. തരുൺ മൂർത്തി ഒരുക്കുന്ന സിനിമയിലൂടെയാണ് നടിയുടെ മടങ്ങി വരവ്. മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന സിനിമയുമാണിത്. തിരക്കേറിയ നായിക നടിയായിരുന്ന ശോഭന കരിയറിന്റെ ഒരുഘട്ടത്തിൽ സിനിമയിൽ നിന്ന് മാറി നൃത്തത്തിലേക്ക് പൂർണ ശ്രദ്ധ കൊടുത്തു.
1984 ൽ പുറത്തിറങ്ങിയ ഏപ്രിൽ പതിനെട്ട് എന്ന സിനിമയിലൂടെയാണ് ശോഭന നായികയായി തുടക്കം കുറിക്കുന്നത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സിനിമയിൽ നായകനും ഇദ്ദേഹം തന്നെയായിരുന്നു. ശോഭനയുടെ ആദ്യ സിനിമയിലെ ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ വിജി തമ്പി. ഇദ്ദേഹം ഏപ്രിൽ 18 ൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. സഫാരി ടിവിയിലാണ് വിജി തമ്പി അനുഭവങ്ങൾ പങ്കുവെച്ചത്.

ശോഭന ആദ്യമായി നായികയായി അഭിനയിക്കുന്ന സിനിമയാണ്. ശോഭന ആ സിനിമയിൽ വരാനുള്ള കാരണം സുകുമാരി ചേച്ചിയാണ്. സുകുമാരി ചേച്ചിയുടെ ബന്ധുവാണ് ശോഭന. ലളിത, പത്മിനി, രാഗിണിമാരുടെ സഹോദരനുണ്ട്. ചന്ദ്രകുമാർ. അദ്ദേഹത്തിന്റെ മകളാണ് ശോഭന. സുകുമാരി ചേച്ചി റെക്കമെന്റ് ചെയ്തിട്ടാണ് ശോഭന വരുന്നത്. ശോഭനയ്ക്ക് അന്ന് പതിമൂന്ന്, പതിനാല് വയസേയുള്ളൂ പ്രായം. കുട്ടിത്തം മാറാത്ത അവസ്ഥയാണ്. ആ സമയത്താണ് ബാലചന്ദ്രൻ മേനോൻ സാറുടെ ഭാര്യയായി അഭിനയിക്കുന്നത്.
എനിക്ക് തോന്നുന്നു ആ കുട്ടി സാരി ഉടുക്കുന്നത് തന്നെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും. സെറ്റിൽ വന്നാൽ എപ്പോഴും കുട്ടിത്തമാണ്. മലയാളം അറിയില്ല. കൂടുതൽ അറിയാവുന്നത് തമിഴാണ്. ഇംഗ്ലീഷും അറിയാം. മലയാളം വായിക്കാനറിയാത്തത് കൊണ്ട് ഇംഗ്ലീഷിലാണ് എഴുതി കൊടുക്കുക. അതിലൊന്നും താൽപര്യം കാണിക്കില്ല. നന്നായിട്ട് പടം വരയ്ക്കുമായിരുന്നു. ഒരു ദിവസം ഞാൻ ഡയലോഗുകൾ മുഴുവനും ഇംഗ്ലീഷിൽ എഴുതി വെള്ള പേപ്പറിൽ കൊണ്ട് കൊടുത്തു. പഠിച്ചോളൂ, അടുത്ത സീനെടുക്കാനുള്ളതാണെന്ന് പറഞ്ഞു.

കുറച്ച് കഴിഞ്ഞ് ഞാൻ വന്ന് നോക്കിയപ്പോൾ വെള്ള പേപ്പറിന്റെ കാലിയായ പുറത്ത് പടം വരച്ച് കൊണ്ടിരിക്കുകയാണ്. കുട്ടിത്തമാണ്. ഒരു ദിവസം ഇത് പോലെ മേനോൻ സാറും ശോഭനയുമായുള്ള സീൻ എടുത്ത് കൊണ്ടിരിക്കുകയാണ്. സാരിയുടുക്കാൻ പറ്റുന്നില്ലെന്ന് പറയുമ്പോൾ മേനോൻ സാർ തന്നെ സാരി ശരിയായിക്കൊടുക്കുന്ന ഷോട്ട്. ഈ കുട്ടി റിയാക്ഷനും കാര്യങ്ങളും കാര്യമായി ശ്രദ്ധിക്കാതെ വന്നപ്പോൾ പുള്ളിക്ക് പെട്ടെന്ന് ദേഷ്യം വന്നു.
അദ്ദേഹം ദേഷ്യപ്പെട്ട് കണ്ടിട്ടുള്ള അപൂർവം സന്ദർഭങ്ങളിലൊന്നാണത്. പതിനൊന്ന് മണി സമയമാെക്കെയാണ്. ആ സമയത്ത് സെറ്റിൽ ബിസ്കറ്റും ചായയും തരും. പുള്ളി ദേഷ്യം വന്ന് ബിസ്കറ്റ് വലിച്ചെറിഞ്ഞ് ബ്രേക്ക് പറഞ്ഞ് പോയി. സുകുമാരി ചേച്ചി ശോഭനയെ വിളിച്ച് പറഞ്ഞു. ഇങ്ങനെ ചെയ്യരുത്, പ്രായമാെക്കെയാണെങ്കിലും നായികയായിട്ട് അഭിനയിക്കുകയാണ് എന്നൊക്കെ പറഞ്ഞു.
ശോഭനയുടെ യഥാർത്ഥ പേര് ശോഭന എന്ന് തന്നെയാണ്. ആ സമയത്ത് ശോഭന എന്ന പേരിൽ മറ്റൊരു നടി ഉണ്ടായിരുന്നു, അതുകൊണ്ട് ബാലചന്ദ്ര മേനോൻ ആ കുട്ടിയുടെ പേര് മീര എന്നാക്കി. മീര എന്ന പേരിലാണ് ശോഭന ആ സിനിമയിൽ വന്നത്. പിന്നീട് ശോഭന മീര എന്ന് പേര് മാറ്റുകയായിരുന്നെന്നും വിജി തമ്പി വ്യക്തമാക്കി.


Click it and Unblock the Notifications