സംവിധായകന്റെ പേര് കാണിച്ച് ആദ്യമായി കൈയടി വാങ്ങിയത് ഐവി ശശിയാണ്! ബാലചന്ദ്ര മേനോന്റെ അനുഭവം ഇങ്ങനെ!!
മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സംഭാവനകള്‍ നല്‍കിയ ഐവി ശശിയുടെ മരണം എല്ലാവരെയും വിഷമത്തിലാക്കിയിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം നിരവധി താരങ്ങളാണ് സംവിധായകനെ കുറിച്ചുള്ള ഓര്‍മ്മകളുമായി രംഗത്തെത്തിയിരിക്കുന്നത്.
നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ഐവി ശശിയ്‌ക്കൊപ്പം ജീവിച്ച കാലഘട്ടത്തെ കുറിച്ച് പറയുകയാണ്. സംവിധാകനായി നടന്നിരുന്ന ബാലചന്ദ്ര മേനോനെ നടനാക്കി മാറ്റിയ കഥയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ബാലചന്ദ്ര മേനോന്‍ പറഞ്ഞിരിക്കുന്നത്.

ബാലചന്ദ്ര മേനോന്‍ പറയുന്നതിങ്ങനെ..
അന്ന് ഞാന്‍ താമസിച്ചിരുന്ന കോടമ്പാക്കത്തെ ഗംഗാനഗറിനരികിലായിട്ട് ട്രസ്റ്റുപുരത്തായിരുന്നു അവിവാഹിതനായ ശശിയുടെ താമസം. ഒപ്പം ഉത്സവത്തിന്റെ നിര്‍മ്മാതാവ് രാമചന്ദ്രന്‍, തിരക്കഥാകൃത്ത് ഷെരീഫ്, എന്നിവരും. സുകുമാരന്‍, വിന്‍സന്റ്, കുതിരവട്ടം പപ്പു എന്നിവരെ പലവട്ടം ആ വീട്ടില്‍ ഞാന്‍ സന്ധിച്ചിട്ടുണ്ട്.

പ്രീവ്യൂ കാഴ്ചക്കാരൻ
സംവിധായകനായ എന്റെ മിക്ക ചിത്രങ്ങളുടെയും ലാബ് വര്‍ക്കുകള്‍ അക്കാലത്തു ചെന്നൈയിലായിരുന്നു. അതുകൊണ്ടു തന്നെ എല്ലാ ചിത്രങ്ങളുടെയും ഒരു പ്രീവ്യൂ അവിടെയുണ്ടാകും. അത് കാണാന്‍ സ്ഥിരം ഒരു പ്രേക്ഷക വൃന്ദവും അവിടെയുണ്ടായിരുന്നു. അതില്‍ പ്രമുഖനായിരുന്നു ശശിയും. ഒരു നല്ല ആസ്വാദകന്റെ മനസ്സ് ഞാന്‍ അടുത്തറിയുന്നത് അപ്പോഴാണ്.

അഭിനയം
തുടക്കം മുതല്‍ ഇന്നീ നിമിഷം വരെ ഒരു പ്രൊഡക്ഷന്‍ ഫോണ്‍ വന്നാല്‍ അഭിനയിക്കാന്‍ തയ്യാറുള്ള ആളല്ല ഞാന്‍. ഒന്നുകില്‍ സംവിധായകന്‍ അല്ലെങ്കില്‍ കഥാകൃത്ത് ചിത്രത്തിലെ എന്റെ പങ്കിനെപ്പറ്റി ബോധ്യപ്പെട്ടുത്താതെ ഞാന്‍ ഒരു തീരുമാനമെടുക്കാറില്ല.

നായകനായി അഭിനയിക്കണം
അങ്ങിനെയിരിക്കെ ശശി എന്നെ ഫോണില്‍ വിളിക്കുന്നു. അദ്ദേഹത്തിന്റെ ഒരു ചിത്രത്തില്‍ നായക പ്രാധാന്യമുള്ള ഒരു വേഷം ചെയ്യണം. ഒരു പുതുമുഖമാണ് രചന. അതുകൊണ്ടുതന്നെ അയാള്‍ക്ക് കഥ പറയാനുള്ള ആര്‍ജ്ജവമില്ല. ശശിക്ക് ചെന്നൈ വിട്ടു വരാനും പറ്റുന്നില്ല. പക്ഷെ ഞാന്‍ ചിത്രത്തില്‍ അഭിനയിക്കണം.

ശശിയുടെ സിനിമയിലേക്ക്
അനാവശ്യമായ സംസാരം ഒഴിവാക്കാനായി ഞാന്‍ ശശിയുടെ ഫോണുകള്‍ പലപ്പോഴും ഒഴിവാക്കി.അങ്ങനിരിക്കെ ശശി ഒരു വൈകുന്നേരം തിരുവന്തപുരത്തെ എന്റെ വീട്ടില്‍ കേറി വരുന്നു. കൂടെ നിര്‍മാതാവായ വി ബി കെ മേനോനും വിതരണക്കാരനായ ലിബര്‍ട്ടി ബഷീറുമുണ്ട്. ഞൊടിയിടയില്‍ ശശി എന്റെ അമ്മയിലൂടെ എന്നെ സ്വാധീനിച്ചു എന്റെ സമ്മതം വാങ്ങി. അങ്ങിനെ ആദ്യമായി ഒരു ഐ വി ശശി ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരു അവസരം എനിക്കും കിട്ടി. വര്‍ത്തമാനകാലം..

സിനിമയ്ക്ക് വേണ്ടി ജീവിച്ചു
ശശിക്കെല്ലാം സിനിമയായിരുന്നു. 150 ചിത്രങ്ങള്‍ സംവിധാനം ചെയ്തു എന്ന് പറയുമ്പോള്‍ തന്നെ ജീവിതത്തിന്റെ ഒരു നല്ല ഘട്ടം സിനിമക്കായി ചെലവഴിച്ചു എന്നൂഹിക്കാമല്ലോ. കിട്ടാവുന്ന അംഗീകാരങ്ങളും ശശിക്ക് വന്നുചേര്‍ന്നു. എന്നാല്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഒരു വലിയ ബഹുമതി ശശി സ്വന്തമാക്കി.

ഐവി ശശിക്ക് വേണ്ടിയുള്ള കൈയടി
താരങ്ങളെ തിരശ്ശീലയില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്നത് സാധാരണം. എന്നാല്‍ ഒരു സംവിധായകന്റെ പേര് തിരശ്ശീലയില്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ ആദ്യമായി കയ്യടിച്ചതു ഐവി ശശിക്കു വേണ്ടിയാണ്.. അക്കാര്യത്തില്‍ താങ്കളുടെ പിന്തുടര്‍ച്ചക്കാരായ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്....അളവറ്റ സന്തോഷവുമുണ്ടെന്നും, ബാലചന്ദ്ര മേനോന്‍ പറയുന്നു.


Click it and Unblock the Notifications