'ലാലേട്ടനോട് മാപ്പ് പറഞ്ഞില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ആരാണെന്ന് അറിഞ്ഞേനെയെന്ന് അവർ പറഞ്ഞു'; നടൻ സുധീഷ്!
തുടക്കത്തിൽ അനിയനായും അളിയനായും കൂട്ടുകാരനായും ഇപ്പോൾ അമ്മാവനായും വില്ലനായുമൊക്കെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടക്കാരനായ നടനാണ് സുധീഷ്. സിനിമയിലെത്തിയിട്ട് മൂന്നര പതിറ്റാണ്ടോടടുക്കുന്നെങ്കിലും സുധീഷ് എന്ന് കേൾക്കുമ്പോൾ മണിച്ചിത്രത്താഴിലെ കിണ്ടിയാണ് എല്ലാവർക്കും ഓർമ്മ വരിക.
അതിന് മുമ്പും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മണിച്ചിത്രത്താഴിലെ കഥപാത്രം വൻ ഹിറ്റായി. നാടക-സിനിമ അഭിനേതാവായ സുധാകരൻ നായരുടെയും സൂര്യപ്രഭയുടെയും മകനായി കോഴിക്കോട് ജനിച്ച സുധീഷ് ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തെത്തിയിരുന്നു.
1989 റിലീസ് ചെയ്ത മമ്മൂട്ടി നായകനായ മുദ്ര എന്ന സിനിമയിലെ കഥാപാത്രത്തോടെയാണ് സുധീഷ് സ്വീകാര്യനായി മാറിയത്. മണിച്ചിത്രതാഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കക്കും പൂച്ചക്കും കല്യാണം, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളിലും സുധീഷ് ശ്രദ്ധിക്കപ്പെട്ടു. തീവണ്ടി, കൽക്കി തുടങ്ങിയ സിനിമകളിലൂടെ രണ്ടാം വരവും ഗംഭീരമാക്കി. എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവ നടനുള്ള അംഗീകാരവും നേടി.

ഇപ്പോൾ സുധീഷില്ലാത്ത മലയാള സിനിമകൾ വിരളമാണ്. മണിച്ചിത്രത്താഴ് പോലെ തന്നെ സുധീഷ് ശ്രദ്ധനേടിയ മറ്റൊരു സിനിമ മോഹൻലാലിന്റെ ബാലേട്ടനായിരുന്നു. കുശുമ്പും കുന്നായ്മയുമുള്ള അനിയനായി സുധീഷ് തകർത്തു. സുധി എന്നായിരുന്നു കഥപാത്രത്തിന്റെ പേര്. ലാലേട്ടന് എപ്പോഴും പാര പണിയുന്ന അനിയന്റെ വേഷം ഹിറ്റായെങ്കിലും ബാലേട്ടന്റെ റിലീസിന് ശേഷം വിചിത്രമായ അനുഭവങ്ങളും സുധീഷിനുണ്ടായിരുന്നു.
അതും മോഹൻലാൽ ആരാധകരിൽ നിന്നുമാണ് എന്നതാണ് മറ്റൊരു രസം. സിനിമയുടെ റിലീസിന് ശേഷം ഉണ്ടായ ചില അനുഭവങ്ങൾ പങ്കുവെച്ച സുധീഷിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാല്‍ അവതാരകനായ ലാല്‍സലാം എന്ന പരിപാടിയിലാണ് സുധീഷ് തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

മോഹൻലാലിനെപ്പോലൊരാളുടെ മുഖത്ത് നോക്കി ദേഷ്യപ്പെട്ടൊക്കെ സംസാരിക്കുന്നതില്‍ തനിക്ക് വിഷമമുണ്ടായിരുന്നുവെന്നും സുധീഷ് പറയുന്നു. 'ഞാന്‍ ലാലേട്ടനോടൊപ്പം ആദ്യമായി മണിച്ചിത്രത്താഴില്‍ അഭിനയിച്ചു. ശേഷം ഒന്ന്, രണ്ട് സിനിമയില്‍ കൂടി അഭിനയിച്ചതിന് ശേഷമാണ് ബാലേട്ടനില്‍ അഭിനയിക്കുന്നത്.'
'അതില്‍ വ്യത്യസ്തം എന്ന് പറയാവുന്ന കുറച്ച് പാരവെക്കുന്ന സ്‌നേഹസമ്പന്നനായ അനിയന്റെ കഥാപാത്രമായിരുന്നു. സിനിമയില്‍ ലാലേട്ടനോട് എതിര്‍ത്ത് സംസാരിക്കുന്ന രംഗങ്ങളൊക്കെയുണ്ട്. ലാലേട്ടന്റെ മുഖത്തുനോക്കി ദേഷ്യം കാണിക്കുന്ന സീനൊക്കെ ഉള്ളില്‍ വളരെ വിഷമിച്ചിട്ടാണ് ചെയ്തത്.'
'അതിന്റെ റിസള്‍ട്ട് വന്നത് എപ്പോഴാണെന്ന് വെച്ചാല്‍ പടം റിലീസായ ആദ്യ ദിവസമാണ്. ബാലേട്ടന്‍ റിലീസ് ആവുന്നു.. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ പടം സൂപ്പര്‍ ഹിറ്റാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. ഞാന്‍ 6.30ന്റെ ഷോക്കാണ് പടം കാണാന്‍ പോകുന്നത്. ഞാന്‍ പടം കണ്ട് ഫാമിലിയോടൊപ്പം കാറില്‍ കയറിയ ഉടനെ ലാലേട്ടനെ സ്‌നേഹിക്കുന്ന ഒരുപാടുപേര്‍ എന്റെ കാര്‍ വളഞ്ഞു.'
'ഭയങ്കര പാരയായിപ്പോയി ഞങ്ങളുടെ ലാലേട്ടനോട് ചെയ്തത്. അവസാന സീനില്‍ ലാലേട്ടനോട് മാപ്പ് പറഞ്ഞില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ ആരാണെന്ന് അറിയിക്കുമായിരുന്നു എന്ന് പറഞ്ഞു. ലാലേട്ടനോട് ജനങ്ങള്‍ക്കുള്ള സ്‌നേഹം എനിക്ക് അവിടെ വെച്ച് മനസിലാക്കാന്‍ പറ്റി', എന്നാണ് സുധീഷ് അനുഭവം പങ്കുവെച്ച് പറഞ്ഞത്.


Click it and Unblock the Notifications











