'അച്ഛാ എന്ന് വിളിക്കാനാണ് ദിലീപേട്ടൻ പറഞ്ഞത്, ആ കുട്ടിക്ക് വേണ്ടി ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു'; കീർത്തന അനിൽ
ബാലതാരമായി സിനിമകളും സീരിയലും ചെയ്ത് ശ്രദ്ധനേടിയ അഭിനേത്രിയാണ് കീർത്തന അനിൽ. മുതിർന്നപ്പോൾ ചേച്ചിയും നടിയുമായ ഗോപികയ്ക്കൊപ്പവും കീർത്തന സീരിയലുകൾ ചെയ്തു. ഇപ്പോൾ ജോലിയുമായി തിരക്കിലായ കീർത്തന അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.
ബാലേട്ടൻ സിനിമയിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചശേഷമാണ് കീർത്തനയേയും ഗോപികയേയും ആളുകൾ തിരിച്ച് അറിഞ്ഞ് തുടങ്ങിയത്. ഇപ്പോഴും പുറത്തിറങ്ങുമ്പോൾ പഴയ മുഖഛായ കൂടി വെച്ച് ആളുകൾ തിരിച്ച് അറിഞ്ഞ് ബാലേട്ടനിൽ അഭിനയിച്ച കുട്ടികളല്ലേയെന്ന് ഗോപികയോടും കീർത്തനയോടും ചോദിക്കാറുണ്ട്.
ഗോപിക ഇപ്പോഴും സീരിയലിൽ സജീവമാണ്. സാന്ത്വനത്തിലെ നായിക വേഷമാണ് ഗോപിക ഇപ്പോൾ ചെയ്യുന്നത്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലതാരമായിരിക്കെ കീർത്തന ചെയ്ത മാംഗല്യം എന്ന സീരിയലിലെ സീനുകൾ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്.

ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കീർത്തന മാംഗല്യത്തിൽ റാണിമോളായി അഭിനയിച്ചത്. അസാധ്യപ്രകടനമാണ് കൊച്ചുവില്ലത്തിയായി മാംഗല്യം സീരിയലിൽ കീർത്തന കാഴ്ചവെച്ചത്. പലരും കീർത്തന അവതരിപ്പിച്ച റാണിമോളുടെ ഡയലോഗുകളും അഭിനയവും റീൽസാക്കി ചെയ്ത് ട്രെന്റിങിൽ എത്തിച്ചിട്ടുമുണ്ട്.
കീർത്തനയുടെ അച്ഛൻ അനിൽ മക്കളുടെ സീരിയലുകളുടെയും മറ്റും വീഡിയോകൾ നശിച്ച് പോകാതിരിക്കാനും വല്ലപ്പോഴും എടുത്ത് കാണാനുമായി യുട്യൂബ് ചാനലുണ്ടാക്കി അതിൽ സൂക്ഷിച്ച് വെച്ചിരുന്നു. അവിടെ നിന്നാണ് കീർത്തനയുടെയും ഗോപികയുടെയും ആരാധകർ വീഡിയോ കുത്തിപ്പൊക്കി വൈറലാക്കിയത്.
ചെറിയ പ്രായത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും സ്വന്തം ശബ്ദത്തിൽ കഥാപാത്രത്തിന് ഡബ് ചെയ്യുകയും ചെയ്തിരുന്നു കീർത്തന. ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ കുട്ടിക്കാലത്തെ ഷൂട്ടിങ് അനുഭവങ്ങൾ കീർത്തന പങ്കിട്ടിരിക്കുകയാണ്. 'മാംഗല്യത്തിൽ റാണിമോളായി അഭിനയിച്ചത് ബാലേട്ടൻ സിനിമയ്ക്ക് ശേഷമായിരുന്നു.'
'അന്ന് സീരിയൽ അണിയറപ്രവർത്തകർ പ്രോമിറ്റ് ചെയ്യുന്നത് കേട്ടാണ് ഞങ്ങൾ ഡയലോഗ് പറഞ്ഞിരുന്നത്. മാംഗല്യത്തിലെ എന്റെ ഡബിങ് ഇഷ്ടപ്പെട്ടിട്ടാണ് സത്യം, വെള്ളിനക്ഷത്രം സിനിമകളിൽ തരുണിക്ക് ഡബ് ചെയ്യാൻ വിളിച്ചത്. കുറച്ച് ബുദ്ധിമുട്ടിയാണ് ഡബ് ചെയ്തത്. ഞാനും ചെറുതായിരുന്നു. തരുണി എന്നെക്കാൾ ചെറിയതായിരുന്നു.'

'പിന്നെ തരുണി നോർത്ത് ഇന്ത്യനുമായിരുന്നു. അതുകൊണ്ട് തന്നെ ആ കുട്ടി ഡയലോഗുകൾ പൂർത്തിയാക്കാതെയായിരുന്നു പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ അത് ശ്രദ്ധിച്ച് വേണമായിരുന്നു ഞാൻ ഡബ് ചെയ്യാൻ. അന്ന് മൂന്ന് ദിവസമാണ് ഡബ്ബിന് അനുവദിച്ച സമയം അതിനുള്ളിൽ ചെയ്യുകയും വേണം. രാവിലെ മുതൽ രാത്രി വരെ ഇരുന്നാണ് ഡബ് ചെയ്തത്. ഇടയ്ക്ക് ഞാൻ ഉറങ്ങിപ്പോകും.'
'ഡയലോഗ് തുടങ്ങേണ്ട സമയത്ത് അച്ഛൻ തൊടും അപ്പോഴാണ് ഞാൻ പറഞ്ഞ് തുടങ്ങുക. അതുപോലെ തന്നെ ചിരിക്കേണ്ട സീനുകളിൽ അച്ഛൻ ഇക്കിളിയിടും അപ്പോൾ ഞാൻ ചിരിക്കും. വെള്ളിനക്ഷത്രത്തിൽ ഒരുപാട് സീനുകളിൽ ആ കുട്ടി ചിരിക്കുന്നുണ്ട്.'
'സത്യത്തിലും തരുണിയുടെ കാമിലാരി പരസ്യത്തിനും ഞാൻ തന്നെയാണ് ഡബ് ചെയ്തത്. സദാനന്ദന്റെ സമയത്തിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അച്ഛാ എന്നി വിളിച്ചോളാനാണ് ദിലീപേട്ടൻ പറഞ്ഞത്. കാവ്യ ചേച്ചിക്കും വലിയ സ്നേഹമായിരുന്നു. ബാലേട്ടൻ സമയത്ത് ലാൽ സാറും നല്ല കമ്പിനിയായിരുന്നുവെന്നും', ഷൂട്ടിങ് അനുഭവങ്ങൾ പങ്കിട്ട് കീർത്തന പറഞ്ഞു.
എംടെക്ക് പൂർത്തിയാക്കിയ കീർത്തന പങ്കുവെക്കുന്ന റീലുകളും ചിത്രങ്ങളുമെല്ലാം അതിവേഗത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. കോഴിക്കോടാണ് കീർത്തനയുടെ സ്വദേശം. കുറച്ച് ദിവസം മുമ്പായിരുന്നു കീർത്തനയുടെ സഹോദരി ഗോപികയുടെ വിവാഹനിശ്ചയം. നടൻ ഗോവിന്ദ് പത്മസൂര്യയാണ് ഗോപികയെ വിവാഹം ചെയ്യാൻ പോകുന്നത്. വീട്ടിലേക്ക് പുതിയൊരു അംഗം കൂടി വരുന്ന സന്തോഷത്തിലാണ് കീർത്തന. തനിക്ക് പറ്റിയ അളിയനാണ് ജിപി എന്നാണ് കീർത്തന പറയാറുള്ളത്.


Click it and Unblock the Notifications