'നവജാത ശിശുക്കളെ എടുക്കാൻ എനിക്ക് പേടിയാണ്, സുനുവിനോടാണ് എബ്രുവിനെ എടുത്ത് തരാൻ പറയാറുള്ളത്'; മഷൂറ
ബിഗ് ബോസ് മത്സരാർഥിയും സോഷ്യൽമീഡിയ ഇൻഫ്ലുവെൻസറുമായ ബഷീർ ബഷിയുടെ ഭാര്യ മഷൂറ അടുത്തിടെയാണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്. ബഷീറിന്റെ രണ്ടാം ഭാര്യയാണ് മഷൂറ. വീണ്ടും ഒരു കുഞ്ഞ് കൂടി കുടുംബത്തിലേക്ക് വന്ന സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ.
ആദ്യ ഭാര്യ സുഹാനയാണ് മഷൂറയുടെ പ്രസവത്തിന് എല്ലാ ശുശ്രൂഷയും നൽകി ഒപ്പം നിന്നത്. നോർമൽ ഡെലിവറിയായിരിക്കും തനിക്കെന്നാണ് മഷൂറ കരുതിയിരുന്നത്. എന്നാൽ അവസാന നിമിഷം പെയിൻ വരാതിരുന്നതോടെ സിസേറിയൻ നിർദേശിക്കുകയായിരുന്നു.

അല്ലാഹു ഒരു ആൺകുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിങ്ങളുടെ പ്രാർഥനകളിൽ ഞങ്ങളേയും ഓർക്കുക എന്നാണ് മഷൂറയ്ക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ട് സുഹാന കുറിച്ചത്.
മൂന്നാമത്തെ കുഞ്ഞിന് മുഹമ്മദ് എബ്രാൻ ബഷീർ എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോഴിത എബ്രുവിനൊപ്പമുള്ള ഒരു ദിവസത്തെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീറും കുടുംബവും. കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയും ബഷീർ പങ്കുവെച്ചിട്ടുണ്ട്.
കുഞ്ഞിനെ മടിയിൽ വെച്ച് താലോലിക്കവെ ബഷീർ പറഞ്ഞത് ഇങ്ങനെയായിരുന്നു... 'ഉമ്മ മരിച്ചുപോയിയെന്ന് പറയുമ്പോഴാണ് കുഞ്ഞ് കരയുന്നത്. കളിപ്പിക്കുമ്പോൾ ചിരിക്കും എന്നൊക്കെ ഇങ്ങനെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. മഷൂറയുടെ കാല് പോലെയാണ് എബ്രുവിന്റേയും. ഇവനും നമ്മൾ വലിയ ഷൂസ് തിരയേണ്ടി വരും. ഇന്നലെ വീഡിയോ ഇടാതിരുന്നപ്പോൾ നിരവധി മെസേജുകൾ വന്നിരുന്നു.'
'പലവിധ തിരക്കുകൾ കൊണ്ടാണ് വീഡിയോ ഇടാതിരുന്നത്. ഒരു മൂവി മീറ്റിങ് അറ്റന്റ് ചെയ്യാനുണ്ട്. അതിന്റെ വിശദാംശങ്ങൾ ഞാൻ പിന്നീട് എല്ലാം കൺഫോം ചെയ്തിട്ട് പറയാം. ചിലപ്പോൾ നടന്നില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല' എന്നാണ് ബഷീർ പറഞ്ഞത്.
മകൻ പിറന്നശേഷമുള്ള മാറ്റങ്ങൾ മഷൂറയും വീഡിയോയിൽ പങ്കുവെച്ചു. 'വയറ്റിലായിരിക്കുമ്പോൾ മുതൽ എബ്രു ചവിട്ട് തുടങ്ങി. എട്ട്, ഒമ്പത് മാസം ഗർഭിണിയായപ്പോൾ മുതൽ ഉറക്കം നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിൽ ബുദ്ധിമുട്ട് തോന്നുന്നില്ല.'
'എല്ലാ കാര്യങ്ങളും അറിയാമെങ്കിലും സിസേറിയന് ശേഷം എനിക്ക് പലവിധ ഭയങ്ങളുണ്ടായിരുന്നു. പക്ഷെ നടന്ന് തുടങ്ങിയപ്പോൾ വേദനയും കുറഞ്ഞു ഭയവും മാറി. വാവയ്ക്ക് മഞ്ഞപ്പില്ലായിരുന്നു. അതുകൊണ്ടാണ് പെട്ടന്ന് ഡിസ്ചാർജായത്. വെറുതെ കുഞ്ഞിനെ വെയിൽ കൊള്ളിക്കേണ്ടതില്ല.'
'ഞാൻ ഇതുവരെ നവജാത ശിശുക്കളെ എടുത്തിട്ടില്ല. എബ്രുവിനെയാണ് ആദ്യമായി എടുത്തത്. സുനുവിനോടാണ് കുഞ്ഞിനെ എടുത്ത് തരാൻ പറയാറുള്ളത്. നവജാത ശിശുക്കളെ എടുക്കാൻ എനിക്ക് പേടിയാണ്. എബ്രു വളരെ പാവമാണ്.'
'എന്നെപ്പോലെയെ അല്ല' എന്നാണ് മഷൂറ പറഞ്ഞത്. എബ്രുവിന് പിരികവും കണ്ണെഴുതി കൊടുക്കാൻ താൻ കാത്തിരിക്കുകയാണെന്നാണ് സുഹാന പറഞ്ഞത്. അതേസമയം മറ്റുള്ള സെലിബ്രിറ്റികളെ പോലെ കുഞ്ഞിന്റെ മുഖം മറച്ചുപിടിക്കാതെ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു ബഷീറും കുടുംബവും.

കുഞ്ഞിന്റെ ഓരോ കാര്യങ്ങളും സോഷ്യൽമീഡിയയിൽ പ്രദർശിപ്പിക്കുമ്പോൾ അത് കുഞ്ഞിനോട് ബഷീർ ചെയ്യുന്ന ദ്രോഹമാണെന്ന് കുറ്റപ്പെടുത്തി ചില യുട്യൂബർ രംഗത്തെത്തിയിരുന്നു.
'ഇങ്ങനെ കുട്ടികളെ എക്സ്പോസ് ചെയ്യുമ്പോൾ അത് കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യത്തേയും പ്രൈവസിയേയും ബാധിക്കും. വളർന്ന് വരുന്ന സമയം അത് അവരെ പ്രതികൂലമായി തന്നെ ബാധിക്കും എന്നതിൽ സംശയം വേണ്ട. കാരണം അന്ന് തെറിവിളികളും സൈബർ അറ്റാക്കും ഉണ്ടാക്കും.'
'പത്ത് പതിനഞ്ചോളം വീഡിയോസാണ് ഡെലിവറി സംബന്ധമായി ഇട്ടിരിക്കുന്നത്. എത്രത്തോളം കണ്ടന്റുകൾ ഈ ഡെലിവെറിയിൽ നിന്നും കിട്ടുമോ അത്രത്തോളം കണ്ടന്റുകളാണ് അവർ ആക്കിയത്. ഷെയർ ചെയ്യുന്നത് തെറ്റല്ല.'
'പക്ഷെ ഇതേ ഒരു സാധനം തന്നെ തിരിച്ചും മറിച്ചും ഇങ്ങനെ ചെയ്യുന്നതിന് ഒരു പരിധി ഇല്ലേ' എന്നാണ് റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന ഖായിസ് ബഷീറിനേയും കുടുംബത്തേയും കുറ്റപ്പെടുത്തി പറഞ്ഞത്.


Click it and Unblock the Notifications