'നമുക്ക് മാത്രം എന്താണ് ഇങ്ങനെ?, സോനുവിനെ വീട്ടിൽ കയറ്റാൻ സമ്മതിച്ചില്ല, എല്ലാ ജന്മത്തിലും ബഷിയുടെ ഭാര്യയാകണം'
ബഷീർ ബഷിയേയും കുടുംബത്തേയും ബിഗ് ബോസിന് ശേഷമാണ് ആരാധകർ കൂടുതൽ അറിഞ്ഞ് തുടങ്ങിയത്. അഞ്ചിൽ അധികം യുട്യൂബ് ചാനലുകളാണ് ബഷീറിനും ഭാര്യമാർക്കും മക്കൾക്കുമായുള്ളത്. ലക്ഷങ്ങളാണ് യുട്യൂബ് ചാനലുകളിലൂടെ മാത്രം ബഷീറും കുടുംബവും സമ്പാദിക്കുന്നത്.
സുഹാനയുമായുള്ള ആദ്യ വിവാഹം കഴിഞ്ഞ് രണ്ട് മക്കൾ കൂടി പിറന്നശേഷമാണ് മാംഗ്ലൂർ സ്വദേശിനിയായ മഷൂറയെ ബഷീർ വിവാഹം ചെയ്തത്. മഷൂറയ്ക്ക് ആറ് മാസം മുമ്പാണ് ഒരു ആൺകുഞ്ഞ് പിറന്നത്. ആദ്യ ഭാര്യയുമായുള്ള ബന്ധം നിലനിൽക്കെ തന്നെ ബഷീർ വീണ്ടും പ്രണയിച്ച് വിവാഹിതനായത് പ്രേക്ഷകർക്കും വിശ്വസിക്കാനായില്ല.
എന്നാൽ സുഹാനയുടെ സമ്മതപ്രകാരമാണ് താൻ വിവാഹിതനായതെന്നാണ് ബഷീർ പിന്നീട് പറഞ്ഞത്. നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് സുഹാനയും ബഷീറും വിവാഹിതരായത്. ക്രിസ്ത്യാനിയായിരുന്ന സുഹാന ബഷീറിന് വേണ്ടി മുസ്ലീം മതം സ്വീകരിക്കുകയും പേര് മാറ്റുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വീട്ടുകാരെ എതിർത്ത് വിവാഹിതരായപ്പോൾ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് ബഷീറും സുഹാനയും വെളിപ്പെടുത്തിയിരിക്കുകയാണ് രണ്ടാം ഭാര്യ മഷൂറയുടെ യുട്യൂബ് ചാനലിലൂടെ. 'ഞാൻ ബഷിക്കൊപ്പം ബൈക്കിൽ കറങ്ങുന്നത് കണ്ട് പലരും എന്റെ അപ്പനോട് സംശയം പറഞ്ഞിരുന്നു. പക്ഷെ അപ്പൻ അതേ കുറിച്ച് ചോദിച്ചില്ല.'
'പക്ഷെ പിന്നെ വീണ്ടും പ്രണയം ചർച്ചയായപ്പോൾ പ്രശ്നമായിയെന്നാണ്', സുഹാന പറയുന്നത്. 'ഞാൻ കപ്പലണ്ടി കച്ചവടം ചെയ്യുന്ന സ്ഥലത്ത് സ്കൂൾ യൂണിഫോമിൽ സോനു വന്ന് ഇരിക്കാറുണ്ടായിരുന്നു. ടീച്ചേഴ്സ് അടക്കം ഇത് കാണുകയും ചെയ്തിരുന്നു. എന്റെ വീട്ടിൽ സോനുവിന്റെ മതം ഒരു വലിയ പ്രശ്നമായിരുന്നു. അതുകൊണ്ട് പ്രണയം വീട്ടുകാർക്ക് വലിയ പ്രശ്നമായി. '
'മാത്രമല്ല ഞാനായിരുന്നു വീട്ടിലെ ഇളയമകൻ. വീട്ടുകാർ സുഹാനയുമായുള്ള പ്രണയത്തിൽ നിന്നും പിന്മാറാൻ എന്നെ ഒരുപാട് ഉപദേശിച്ചിരുന്നു. ഞാൻ കപ്പലണ്ടി കച്ചവടത്തിൽ നിന്നും മാറി കുറച്ച് പണം സമ്പാദിച്ച് പുതിയ ഷോപ്പൊക്കെ തുറന്ന് സമ്പാദ്യമായപ്പോൾ വീട്ടുകാർ പുതിയ ആലോചനകൾ എനിക്കായി കൊണ്ടുവന്നു. എന്നാൽ സോനു തന്നെ മതിയെന്ന് ഞാൻ കടുംപിടുത്തം പിടിച്ചു.'
'അപ്പോഴാണ് എല്ലാവർക്കും സീരിയസ് പ്രണയമാണെന്ന് മനസിലായത്. എനിക്ക് ഒന്നും ഇല്ലാതിരുന്ന സമയത്ത് പോലും സോനു കൂടെ നിന്നിരുന്നുവെന്നും അതുകൊണ്ട് ഇനിയുള്ള കാലവും അവൾ തന്നെ ഒപ്പം മതിയെന്നും ഞാൻ വീട്ടുകാരോട് പറഞ്ഞു. പിന്നീട് ബിസിനസിൽ ഇടിവുണ്ടായി. ആ സമയത്ത് സോനുവിനെ വിവാഹം കഴിക്കേണ്ട സാഹചര്യവും വന്നു.'

'കാരണം സോനുവിന്റെ വീട്ടിൽ പ്രശ്നങ്ങൾ കൂടുതലായി. ബിസിനസിൽ ഇടിവ് വന്ന സമയത്ത് വിവാഹം കഴിക്കേണ്ടി വന്നു. പക്ഷെ എന്റെ കയ്യിൽ പത്ത് പൈസയുണ്ടായിരുന്നില്ല. മാത്രമല്ല അത്തരത്തിൽ ഒരു വിവാഹം നടന്നത് എന്റെ വീട്ടുകാർക്കും ഇഷ്ടപ്പെട്ടില്ല. എന്റെ ചേട്ടന്മാരൊക്കെ കല്യാണം കഴിച്ചത് അവരുടേതായ രീതിയിൽ സ്ത്രീധനവുമൊക്കെയായാണ്.'
'അതുതൊണ്ട് തന്നെ ഞാൻ ഇങ്ങനെ വിവാഹം ചെയ്തപ്പോൾ റോഡിൽ നിന്നും ഏതോ പെണ്ണിനെ കൊണ്ടുവന്നുവെന്ന ഫീലായിരുന്നു അവർക്ക്. കുടുംബത്തിലെ മിക്കവരും എന്നെ കയ്യൊഴിഞ്ഞു. പിന്നെ നിക്കാഹ് കൊച്ചിയിൽ രാത്രിയിലാണ് നടന്നത്. നിക്കാഹിന് സോനുവിന് ഞാൻ നൽകിയ മെഹറ് വെറും ഒരു ഗ്രാമിന്റെ മോതിരം മാത്രമായിരുന്നു. സോനുവിനുള്ള വസ്ത്രം വാങ്ങിയത് പോലും ഫോൺ വിറ്റിട്ടാണ്.'
'എന്റെ വീട്ടിൽ കയറ്റാത്തതുകൊണ്ട് തന്നെ രണ്ട് മാസത്തോളം സോനുവിനെ പെങ്ങളുടെ വീട്ടിലാണ് താമസിപ്പിച്ചത്. കോളജിൽ പോകുന്ന സമയത്തെല്ലാം സോനുവിന്റെ ഭക്ഷണം, കോളേജ് ഫീസ് അടക്കം എല്ലാം ഞാനായിരുന്നു നോക്കിയത്. ഫുഡ്പാത്തിൽ കച്ചവടം ചെയ്യുന്ന സമയത്ത് ആറ് പവനോളം സ്വർണം ഞാൻ സോനുവിന് വാങ്ങി നൽകി. പക്ഷെ പിന്നീട് അതെല്ലാം ബിസിനസ് തകർന്നപ്പോൾ വിൽക്കേണ്ടി വന്നുവെന്നുമാണ്', ബഷീർ പറഞ്ഞത്.
'ബഷീറിന്റെ എല്ലാ സ്വഭാവവും എനിക്ക് ഇഷ്ടമാണ്. ബഷിയുടെ ഇഷ്ടം മനസിലാക്കിയും ബഷിയുടെ നന്മ മനസിലാക്കിയുമാണ് ഞാൻ ബഷിക്കൊപ്പം നിൽക്കുന്നത്. ലൈഫിലെ കയറ്റവും ഇറക്കവും ചെറിയ പ്രായത്തിൽ തന്നെ ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത് ഞാൻ ബഷിയോട് ചോദിക്കുമായിരുന്നു നമുക്ക് മാത്രം എന്താണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നതെന്ന്.'
'അന്ന് ഫാമിലി പോലും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നില്ലെന്നും', സുഹാന പറഞ്ഞു. സോനുവിന്റെ കണ്ണുകൾ നിറയുമ്പോൾ തനിക്കും വിഷമം വരുമെന്നാണ് ബഷീർ പറഞ്ഞത്. ഒരിക്കൽ പോലും ബഷീറുമായുള്ള വിവാഹം വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടില്ലെന്നും ഏത് ജന്മത്തിലും ബഷീറിന്റെ ഭാര്യയായാൽ മതിയെന്നും സുഹാന പറയുന്നു.


Click it and Unblock the Notifications