ബെസ്റ്റ് ബൈസ്റ്റാന്റർ അവാർഡ് കിട്ടി, കുഞ്ഞിനെ തന്ന് പോകാൻ ഭാര്യയ്ക്ക് ഭയം, മൂന്ന് ദിവസം പല്ല് തേച്ചില്ല; ബേസിൽ
തനിക്ക് കുഞ്ഞ് പിറന്ന വിവരം ബേസിൽ ജോസഫ് സോഷ്യൽമീഡിയ വഴി അറിയിച്ചപ്പോൾ എലിസബത്തിന് നോക്കാൻ ഒരു കുഞ്ഞ് കൂടി എന്ന തരത്തിലായിരുന്നു ആരാധകരുടെ പ്രതികരണങ്ങൾ. കാരണം ബേസിലിന് ഒരു കുഞ്ഞിന്റെ അച്ഛനാകാനുള്ള പക്വതയായോ എന്നുള്ള സംശയമായിരുന്നു. കുട്ടിക്കളിയും കുടുകുടെയുള്ള ചിരിയുമായ ജോളി മൂഡിൽ വൈബ് ചെയ്യുന്ന ബേസിലിനെ മാത്രമെ സിനിമാപ്രേമികൾക്ക് പരിചയമുള്ളു. എന്നാൽ താൻ തികഞ്ഞ ഉത്തരവാദിത്വത്തോടെ ഒറ്റയ്ക്ക് കുറച്ച് ദിവസം കുഞ്ഞിനെ പരിപാലിച്ചിട്ടുണ്ടെന്ന് പറയുകയാണിപ്പോൾ ബേസിൽ ജോസഫ്.
ഏറ്റവും പുതിയ സിനിമ മരണമാസിന്റെ പ്രമോഷന്റെ ഭാഗമായി ഡോ.അനന്ദു എസുമായി സംസാരിക്കവെയാണ് പെൺകുഞ്ഞിന്റെ അച്ഛനായപ്പോഴുള്ള അനുഭവം ബേസിൽ ജോസഫ് പങ്കുവെച്ചത്. ഭാര്യയ്ക്കൊപ്പം ലേബർ റൂമിൽ കയറിയപ്പോഴുള്ള അനുഭവവും താരം പങ്കുവെച്ചു.

എലിസബത്ത് ഹോപ്പിനെ ഗർഭിണിയായിരുന്ന സമയത്ത് ഞാൻ എആർഎമ്മിന്റെ ഷൂട്ടിങ് സെറ്റിലായിരുന്നു. ഡെലിവറി അടുത്ത സമയമായിരുന്നു. കൂടെ പോയി അവൾക്കൊപ്പം നിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഷൂട്ടിങ് തീരാതിരുന്നതിനാൽ വൈകിയാണ് ചെന്നത്. ഡെലിവറി സമയത്ത് എലിസബത്തിനൊപ്പം പോരാളിയായി ഞാനും ലേബർ റൂമിൽ കയറിയിരുന്നു.
ഏറ്റവും നല്ല ബൈസ്റ്റാന്റർ എന്നുള്ള അവാർഡൊക്കെ കിട്ടി എനിക്ക്. ഞാൻ ഭയങ്കര മോട്ടിവേഷൻ കൊടുക്കുമായിരുന്നു. മുമ്പ് എന്നെ പോലെ വേറൊരാൾ ഭാര്യയ്ക്കൊപ്പം ഡെലിവറി സമയത്ത് കയറി. പക്ഷെ അവൻ ബോധം കെട്ട് വീണു. മാത്രമല്ല തല തറയിൽ ഇടിച്ച് ഒരാഴ്ചക്കാലം അവൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്റെ കയ്യിൽ കുഞ്ഞിനെ തന്നിട്ട് പോകാൻ എലിസബത്തിനും ഭയമുണ്ടായിരുന്നു.
ഹോപ്പിന് ഒന്നര വയസ് കഴിഞ്ഞശേഷമാണ് എന്റെ അടുത്ത് എലിസബത്ത് മോളെ നിർത്തിയിട്ട് പോകാൻ തുടങ്ങിയത്. ആദ്യത്തെ പ്രാവശ്യം എലിസബത്തിന് നല്ല പേടിയുണ്ടായിരുന്നു. അവൾക്ക് മാത്രമല്ല അവളുടെ അപ്പനും അമ്മയ്ക്കും എന്റെ അപ്പനും അമ്മയ്ക്കും ചേച്ചിക്കും എല്ലാം പേടിയായിരുന്നു. ഞാനും കൊച്ചും മാത്രമല്ല വീട്ടിലുള്ളു. രാത്രി കൊച്ച് എഴുന്നേറ്റാൽ ഇവൻ എന്ത് ചെയ്യും, കൊച്ചിനെ കുളിപ്പിക്കുമോ അങ്ങനെ എല്ലാമുള്ള ടെൻഷനായിരുന്നു അവർക്ക്.
കൊച്ചിന്റെ എല്ലാ കാര്യങ്ങളും ചെയ്യണമല്ലോ. ഭയങ്കര റെസ്പോൺസിബിറ്റി അല്ലേ... ഒരു മനുഷ്യ ജീവനല്ലേ... മൂന്ന് ദിവസം ഹോപ്പ് പല്ല് തേച്ചില്ല. പല്ല് തേക്കുന്നത് അവൾക്കും ഇഷ്ടമല്ല. അതുകൊണ്ട് ഞാനും നിർബന്ധിക്കാൻ പോയില്ല. എന്തിനാണ് ഞങ്ങൾക്ക് രണ്ട് പേർക്കും വെറുതെ ഒരു ബുദ്ധിമുട്ട്. പക്ഷെ ദിവസവും രണ്ട് നേരം ഞാൻ അവളെ കുളിപ്പിക്കുമായിരുന്നു.

അതൊക്കെ ഞാൻ കണ്ട് പഠിച്ചിരുന്നു. ഞാനും കുഞ്ഞും ഒറ്റയ്ക്കായിരുന്നപ്പോൾ എല്ലാവരും നിരന്തരം വിളിക്കുമായിരുന്നു. രാത്രി മൂന്ന് മണിക്കൊക്കെ എഴുന്നേൽക്കും. കുഞ്ഞിനെ ഒറ്റയ്ക്ക് നോക്കി തുടങ്ങിയപ്പോഴാണ് ഭാര്യയോടുള്ള ബഹുമാനം അതോടെ കൂടി എന്നാണ് ബേസിൽ പറഞ്ഞത്. 2023ലാണ് കുഞ്ഞ് പിറന്ന വിവരം ബേസിലും എലിസബത്തും സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്.
മകളുമായി പൊതു പരിപാടികളിൽ എല്ലാം ബേസിൽ പ്രത്യക്ഷപ്പെടാറുണ്ട്. 2017ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോളജ് കാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടേയും. സിനിമ സ്വപ്നം കണ്ട് ജോലി ഉപേക്ഷിച്ച് ഇറങ്ങി തിരിച്ചപ്പോൾ സഹായിച്ചത് എലിസബത്താണെന്ന് പലപ്പോഴായി ബേസിൽ പറഞ്ഞിട്ടുണ്ട്.
കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട.അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍. ബേസിലിന്റെ ഏറ്റവും പുതിയ സിനിമ മരണ മാസ് നിർമ്മിച്ചത് ചങ്ങാതിയായ നടൻ ടൊവിനോ തോമസാണ്.


Click it and Unblock the Notifications











