പള്ളീലച്ചനായതുകൊണ്ട് സിനിമയ്ക്ക് പോകാറില്ല, ഞാൻ വാശി പിടിക്കുമ്പോൾ ളോഹ കോട്ടിനുള്ളിൽ തിരുകി ഒപ്പം വരും; ബേസിൽ
ചുരുങ്ങിയ കാലയളവിനുള്ളില്‍ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയതാരമാണ് ബേസില്‍ ജോസഫ്. ഉണ്ടായിരുന്ന നല്ലൊരു ജോലി ഉപേക്ഷിച്ച് സിനിമയ്ക്ക് പിന്നാലെ ഇറങ്ങിത്തിരിക്കുമ്പോൾ മലയാളത്തിന്റെ മുൻനിര താരങ്ങളുടെ പട്ടികയിൽ ഒരു സ്ഥാനം തനിക്കും ഉണ്ടാകുമെന്ന് ബേസിൽ അന്ന് മനസിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ ഇന്ന് ബേസിലുണ്ടെങ്കിൽ ആ സിനിമ ഹിറ്റാണെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ജനപ്രിയ നടൻ മാത്രമല്ല... ഏറ്റവും ജനപ്രീതിയുള്ള സംവിധായകൻ കൂടിയാണ് ബേസിൽ ഇന്ന്.
ഒരു പുരോഹിതന്റെ മകനായതുകൊണ്ട് മുമ്പൊക്കെ സിനിമ കാണുന്നതിന് ബേസിലിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. വാശി പിടിച്ചും ബഹളം വെച്ചുമാണ് സിനിമ കാണാനുള്ള അനുവാദം കുടുംബത്തിൽ നിന്നും താരം വാങ്ങിയിരുന്നത്. തന്റെ വാശി കാരണം പിതാവ് ളോഹ കോട്ടിനുള്ളിൽ തിരുകിവെച്ച് തനിക്കൊപ്പം തിയേറ്ററിൽ വന്ന് സിനിമ കണ്ടിട്ടുണ്ടെന്ന് പറയുകയാണിപ്പോൾ ബേസിൽ.

എന്റെ മാതാപിതാക്കളൊക്കെ ഇപ്പോഴും വയനാട് തന്നെയാണ് താമസം. നാട്ടിൽ തന്നെ പള്ളിയും മറ്റ് കാര്യങ്ങളുമായി കൂടുകയാണ്. പക്ഷെ അവരിൽ ഉണ്ടായ മാറ്റം എന്താണെന്ന് ചോദിച്ചാൽ അന്ന് അവർ സിനിമയൊന്നും അങ്ങനെ കാണുന്നവരായിരുന്നില്ല. ഏത് സിനിമയ്ക്ക് പോയാലും അവർ ഇരുന്ന് ഉറങ്ങും. പിന്നെ അച്ഛൻ പള്ളീലച്ചനായതുകൊണ്ട് തിയേറ്ററിൽ സിനിമയ്ക്ക് പോകുന്നത് പ്രശ്നമായിരിക്കുമല്ലോ.
അതുകൊണ്ട് എപ്പോഴും അങ്ങനെ തിയേറ്ററിൽ ഒന്നും പോകാൻ പറ്റില്ല. ഉള്ളിൽ ആഗ്രഹമൊക്കെ ഉണ്ടെങ്കിലും. മക്കളേയും കൊണ്ട് ഒന്ന് തിയേറ്ററിൽ പോകാമെന്ന ആഗ്രഹമൊക്കെ ഉണ്ടാകുമല്ലോ. പക്ഷെ പോകില്ല. പിന്നെ ഞാൻ സിനിമ കാണാൻ പോകാൻ വേണ്ടി വീട്ടിൽ കിടന്ന് കയറ് പൊട്ടിക്കും. ഞാൻ വല്ലാതെ പ്രശ്നമാക്കുമ്പോൾ പുള്ളി ബൈക്കിൽ ഇടുന്ന ജാക്കറ്റ് ഇടും. ളോഹ ഇടാതെ പോകാൻ പറ്റില്ല.
അതുകൊണ്ട് ളോഹയ്ക്ക് മുകളിലൂടെ ജാക്കറ്റിട്ട് അതിനുള്ളിൽ ളോഹ തിരുകി കയറ്റി വെക്കും. എന്നിട്ട് കൊണ്ടുപോകും. തിയേറ്ററിൽ ചെന്നിട്ട് മാനേജരോടൊക്കെ സംസാരിച്ചിട്ട് ബോക്സിൽ കയറി ഇരുന്ന് സിനിമ കാണും. പടം കഴിഞ്ഞ് എല്ലാവരും പോയി കഴിയുമ്പോൾ പതിയെ ഇറങ്ങി തിരിച്ച് വീട്ടിൽ വരും. അതുപോലെ ഒരു ദിവസം കാഴ്ച സിനിമ കാണണമെന്ന് പറഞ്ഞ് ഞാൻ വാശിപിടിച്ചു. കാഴ്ച ഇറങ്ങിയിട്ട് നൂറ് ദിവസം മറ്റോ കഴിഞ്ഞു. എന്നിട്ടാണ് കാഴ്ച കാണാൻ പോകുന്നത് തന്നെ.
അങ്ങനെ തിയേറ്ററിന് മുന്നിൽ എത്തിയപ്പോൾ ഭയങ്കര തിരക്ക്. നൂറാം ദിവസത്തിലും ഇത്ര തിരക്കോ എന്നൊക്കെ ഞങ്ങൾ മനസിൽ വിചാരിച്ചു. ആ സമയത്ത് ഹിന്ദി സിനിമയുടെ റിലീസുണ്ടെങ്കിൽ പോസ്റ്ററുകൾ അൽപ്പം ഗ്ലാമറൈസ് ചെയ്തിട്ടുള്ളതാകും. സിനിമയുടെ പ്രോപ്പർ പോസ്റ്ററായിരിക്കില്ല.

അങ്ങനെയാണ് ദൂം സിനിമയൊക്കെ ഞങ്ങളുടെ അവിടെ മാർക്കറ്റ് ചെയ്യപ്പെട്ടത്. ഞങ്ങൾ തിയേറ്ററിൽ ചെന്ന അന്നാണ് കാഴ്ച സിനിമ മാറി ദൂമിന്റെ റിലീസ് വന്നത്. അതുകൊണ്ട് തന്നെ ദൂമിന്റെ ഗ്ലാമറസായ വമ്പൻ പോസ്റ്ററുകളാണ് തിയേറ്റർ മുഴുവൻ. ഞങ്ങളെ തിയേറ്ററിന് മുന്നിൽ കണ്ടിട്ട് വീടിന് അടുത്തുള്ള ഒരു ചേട്ടൻ സംസാരിക്കാൻ വന്നു. അച്ചാ... ദൂം കാണാൻ വന്നതാണോയെന്നാണ് അയാൾ ചോദിച്ചത്.
കാഴ്ച കാണാൻ വന്നതാണെന്ന് ഞങ്ങൾ തിരുത്തി പറഞ്ഞു. പിന്നെ ഞങ്ങൾ തിരികെ പോന്നു. സിനിമയ്ക്ക് പോകുന്നത് മോശമാണെന്ന ചിന്തയിലൊക്കെ ഇപ്പോൾ മാറ്റം വന്നു. സിനിമാപ്രേമികളാണ് പുരോഹിതന്മാർ നിരവധി ഇപ്പോഴുണ്ട്. പണ്ട് വൈദീകർ സിനിമ കാണുന്നത് വലിയ തെറ്റ് പോലെയായിരുന്നുവെന്നാണ് ബേസിൽ വർഷങ്ങൾക്ക് മുമ്പുള്ള അനുഭവം പങ്കിട്ട് പറഞ്ഞത്.
മരണമാസാണ് ബേസിലിന്റെ ഏറ്റവും പുതിയ റിലീസ്. കുടുംബ പ്രേക്ഷകരും കുട്ടികളും ഏറ്റെടുത്തിരിക്കുന്ന ചിത്രം വിഷു റിലീസായാണ് തീയേറ്ററുകളിലെത്തിയിരിക്കുന്നത്. ടോവിനോ തോമസ് നിർമ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്‍ത ചിത്രത്തിന്റെ കലക്ഷൻ ദിനംപ്രതി കൂടിവരികയാണ്.


Click it and Unblock the Notifications











