'വെളുത്ത ഷോർട്സും ടീഷർട്ടുമിട്ട് പലകയ്ക്ക് ചിന്തേരിടുന്ന യേശുദാസ്'; ഗാനഗന്ധർവന്റെ അമേരിക്കൻ ജീവിതം!
സ്ഥിരോത്സാഹത്താലും കഠിന പരിശ്രമത്താലും കടുത്ത ദാരിദ്ര്യത്തിന്റെ ചുഴികളില്‍ നിന്ന് നീന്തിക്കയറിയ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ മകന്‍ യേശുദാസ് എത്തിപ്പിടിച്ചത് ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്ത് മറ്റാര്‍ക്കും കയ്യെത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരങ്ങളായിരുന്നു. 1961 നവംബര്‍ 14ന് കെ.എസ് ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലൂടെയാണ് യേശുദാസ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എം.ബി ശ്രീനിവാസനായിരുന്നു യേശുദാസിന്റെ ആദ്യഗാനത്തിന്റെ സംഗീത സംവിധായകന്‍.
തുടര്‍ന്ന് ജാതിഭേം മതദ്വേഷം എന്ന ശ്രീ നാരായണ ഗുരു കീര്‍ത്തനം പാടിക്കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന്റെ ഐക്കണായി മാറി ഗാനഗന്ധർവ്വൻ. മതവും ജാതിയും ഇല്ലാത്ത അസ്ഥിത്വം എന്ന നിലയിലാണ് കേരളം അദ്ദേഹത്തെ ഉള്‍ക്കൊണ്ടത്. അത് തുടര്‍ന്നും നിലനിര്‍ത്താന്‍ ആ മഹാതപസ്യക്ക് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്‍റെ ചരിത്രം.

ദേവരാജന്‍, എം.എസ് ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, എടി ഉമ്മര്‍, കണ്ണൂര്‍ രാജന്‍, രാഘവന്‍ മാസ്റ്റര്‍, ശ്യാം, രവീന്ദ്രന്‍, ജെറി അമല്‍ ദേവ്, ജോണ്‍സണ്‍, പി.ഭാസ്കരന്‍, വയലാര്‍ രാമവര്‍മ്മ, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി, ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍ തുടങ്ങി മഹാരഥന്‍മാരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് യേശുദാസിനെ എക്കാലത്തും മലയാള ഗാനശാഖയില്‍ ഓര്‍മ്മിക്കപ്പെടുന്ന പേരാക്കി നിലനിര്‍ത്തുന്നത്.
ലഭിച്ച പുരസ്കാരങ്ങളിലും പാടിയ പാട്ടുകളുടെ എണ്ണത്തിലും പാട്ടുകാലത്തിലും യേശുദാസ് അദ്വിതീയനായി തുടരുകയാണ്. 1960ല്‍ ആരംഭിച്ച ആ പിന്നണി ഗാനസപര്യ ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും തുടരുകയാണ്. ഇത്രയധികം കാലം ചലച്ചിത്ര ഗാനരംഗത്ത് ഇത്രയധികം അംഗീകാരത്തോടെ തുടര്‍ന്ന ഒരു ഗായകന്‍ ഇല്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.
ചിട്ടയായ ജീവിതവും നിഷ്ഠയും സ്ഥിരോത്സാഹവും സമ്മാനിച്ച ഈ നേട്ടങ്ങള്‍ തുടരാന്‍ പ്രിയ ഗായന് സാധിക്കട്ടെയെന്ന ലക്ഷങ്ങളുടെ ആശംസകളുമായാണ് ആ മഹാഗായകന്റെ എൺപത്തിനാലം ജന്മദിനം കടന്നുപോകുന്നത്. ശതാഭിഷിക്തനാകുന്ന പ്രിയഗായകൻ യു.എസിലെ ഡാലസിലെ വീട്ടിലാണ് ജന്മദിനം ആഘോഷിക്കുന്നത്. കോവിഡിനുശേഷം അദ്ദേഹം ഇതുവരെയും കേരളത്തിൽ എത്തിയിരുന്നില്ല.
മൂകാംബിക ദേവിയുടെ ഭക്തനായ അദ്ദേഹം പിറന്നാളിന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തി കീർത്തനം ആലപിക്കുന്നത് വർഷങ്ങളായി പതിവാണ്. എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള കാരണത്താൽ പതിവ് മുടങ്ങി. മൂകാംബികയില്‍ യേശുദാസിനായി പിറന്നാൾ ദിനത്തിൽ പ്രത്യേക പൂജകൾ ചെയ്യുന്നുണ്ട്. അതേസമയം ഇപ്പോഴിതാ ഗാനഗന്ധർവന്റെ അമേരിക്കൻ ജീവിതത്തെ കുറിച്ച് ബിനോയി സെബാസ്റ്റ്യൻ എന്ന വ്യക്തി മനോരമ ഓൺലൈനിൻ എഴുതിയ ലേഖനം ശ്രദ്ധിക്കപ്പെടുകയാണ്.

താരജാഡകളില്ലാതെ സാധാരണക്കാരനായി ഭാര്യ പ്രഭയ്ക്കൊപ്പം വാർധക്യം ആസ്വദിക്കുന്ന യേശുദാസിനെ കുറിച്ചാണ് ബിനോയി സെബാസ്റ്റ്യൻ എഴുതിയിരിക്കുന്നത്. 'ലാന്റാനയെന്ന ചെറുനഗരത്തിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറുകയായിരുന്നു ഞാൻ. അടുത്തെത്തിയപ്പോൾ വെളുത്ത ഷോർട്സും ടീഷർട്ടുമിട്ട് പലക മിനുക്കുകയാണ് അദ്ദേഹം. വീടിന്റെ രണ്ടാം നിലയിൽ സ്വന്തം രൂപകൽപനയിൽ പണിയുന്ന ഹോംതിയറ്ററിന് വേണ്ടിയാണത്.'
'ഒരു ലളിതസുന്ദരഗാനം പോലെയായിരുന്നു ആ കാഴ്ച. ഇന്ത്യയിൽ സെലിബ്രിറ്റികളുടെ സെലിബ്രിറ്റിയായ യേശുദാസ് ലാളിത്യത്തിന്റെ ലാളിത്യത്തോടെയാണ് ഇവിടെ ജീവിതം നയിക്കുന്നത്. എൺപത്തിനാലാം വയസിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന്റെ കഠിനാധ്വാനവും നിതാന്തപരിശ്രമവും ആദരണീയവും അനുകരണീയവുമാണ്.'
'ആയിരം പൂർണചന്ദ്രനെ ദർശിച്ച അദ്ദേഹം ഇപ്പോൾ ശാന്തസുന്ദരമായ ജീവിതം ആസ്വദിക്കുന്നു. ഒരു സമ്പൂർണ യോഗിവര്യന്റെ സംയമനത്തോടെ. ഗായകനായ യേശുദാസിനെ നാം തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കാം. പക്ഷെ ഒരു ചിത്രകാരൻ, ശിൽപി തുടങ്ങിയ നിലകളിലെ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം എത്ര പേർ മനസിലാക്കിയിട്ടുണ്ട്...'
'സ്വന്തം വീടിന്റെ രണ്ടാം നിലയിൽ സ്വയം നിർമിച്ച സ്റ്റുഡിയോയിലാണ് വടക്കും നാഥൻ എന്ന സിനിമയിലെ ഗംഗേ... എന്ന ഗാനം അദ്ദേഹം പാടി റെക്കോർഡ് ചെയ്തത്. അദ്ദേഹം തന്നെ പണിതെടുത്ത ഹോം തിയറ്ററിന്റെ ഭംഗിയും പ്രൗഢിയും ആ പ്രതിഭയുടെ മറ്റൊരുദാഹരണമാണ്. നർമം നന്നായി ആസ്വദിക്കുകയും പറയുകയും ചെയ്യുന്ന വ്യക്തിത്വമാണ് യേശുദാസിന്റേത്.'
'വേദങ്ങളിലും പുരാണങ്ങളിലും ആദിമഗ്രന്ഥങ്ങളിലുമുള്ള വേദാർഥങ്ങൾ ഗ്രഹിച്ചിട്ടുള്ള അദ്ദേഹം മനുഷ്യർ ഉൾപ്പെടുന്ന പ്രകൃതിയെ സ്നേഹിക്കുന്നു. ഒരു പാട്ട് ഒരു സിനിമയിൽ പാടുവാൻ അവസരം കിട്ടിയാൽ പിറ്റേന്ന് മുതൽ സെലിബ്രിറ്റി കുപ്പായമിടുന്നവർക്കിടയിൽ ഇന്ത്യയുടെ മഹാപ്രതിഭയായ ദാസേട്ടൻ വേറിട്ട് നിൽക്കുന്നു', എന്നാണ് ബിനോയി സെബാസ്റ്റ്യൻ കുറിച്ചത്.


Click it and Unblock the Notifications











