അത് പറഞ്ഞ് കളിയാക്കണ്ട! മേലപ്പറമ്പില്‍ ആണ്‍വീടെന്ന് ഇനി പറയാനാവില്ലെന്ന് ബേണി ഇഗ്നേഷ്യസ്!
പ്രേക്ഷകഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നിരവധി ഗാനങ്ങളൊരുക്കിയാണ് സഹോദരങ്ങളായ ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ട് ശ്രദ്ധ നേടിയത്. ചന്ദ്രലേഖ, കൊട്ടാരംവീട്ടില്‍ അപ്പൂട്ടന്‍, തേന്മാവിന്‍ കൊമ്പത്ത്, രഥോത്സവം, കല്യാണരാമന്‍ തുടങ്ങിയ സിനിമകള്‍ക്കെല്ലാം ഈണമൊരുക്കിയത് ഇവരായിരുന്നു. രാജസേന്‍ ചിത്രമായ കൊട്ടാരംവീട്ടിലെ അപ്പൂട്ടനിലൂടെയായിരുന്നു ഇരുവരും ആദ്യമായി റീറെക്കോര്‍ഡിംഗ് ചെയ്തത്. അക്കാലത്തെ മികച്ച കൂട്ടുകെട്ടുകളിലൊന്നായിരുന്നു ജയറാം-രാജസേനന്റേത്. ഇവരുടേതായി പുറത്തിറങ്ങിയിരുന്ന സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. തുടക്കത്തില്‍ ആരും ഞങ്ങളെ റീ റെക്കോർഡിംഗ് ഏൽപ്പിക്കില്ലായിരുന്നുവെന്ന് ബേണി ഇഗ്നേഷ്യസ് പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇവര്‍ രാജസേനനുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
പശ്ചാത്തല സംഗീതം ചെയ്തോട്ടെ എന്ന് ചോദിക്കുമ്പോൾ പറയും, നിങ്ങൾ ഏത് പടമാണ് ചെയ്തേക്കുന്നതെന്ന്. ഒന്നാമത്തെ വെറെ ചെയ്യ്. രണ്ടാമത്തെ നമുക്ക് ചെയ്യാമെന്ന് പലരും പറയും. ഞാൻ അപ്പോൾ രാജസേനനോട് പറഞ്ഞു, സേനാ നമുക്ക് ഒരു ഒന്നാമത്തെ പടം ചെയ്താ കൊള്ളാമെന്നുണ്ട്. ആരെങ്കിലും സഹായിച്ചാലല്ലേ പറ്റൂ.അപ്പോൾ സേനൻ പറഞ്ഞു, ഒരു സിറ്റ്വേഷൻ പറയുമ്പോൾ തന്നെ രണ്ടും മൂന്നും ടൂൺ നിങ്ങൾ കേൾപ്പിക്കുന്നുണ്ട്. നിങ്ങൾക്ക് അതൊന്നും ബുദ്ധിമുട്ടുല്ള കേസല്ല. അങ്ങനെയാണ് കൊട്ടാരംവീട്ടിലെ അപ്പൂട്ടനിൽ റീ റെക്കോർഡിംഗ് ആദ്യമായി ചെയ്തത്. പുള്ളി ഉദ്ദേശിക്കുന്ന സമയത്തിന് മുമ്പ് ചെയ്തുകൊടുത്തുവെന്നും അവര്‍ പറയുന്നു.

സേനൻ ഞങ്ങളെ എപ്പോഴും കളിയാക്കും "മേലെ പറമ്പിലെ ആൺവീടെ"ന്ന് പറഞ്ഞ്. കാരണം, ഞങ്ങളെ വീട്ടിലെ നാല് ചേട്ടൻ അനിയന്മാർക്കും ആൺമക്കൾ മാത്രമേ ഉള്ളൂ. അങ്ങനെ നേരത്തെ പറഞ്ഞ പാട്ടിന്റെ റെക്കോർഡിംഗ് കഴിഞ്ഞപ്പോഴേക്കും ഞങ്ങൾക്ക് ഒരു ഫോൺ വന്നു. ബേണിക്ക് ഒരു പെൺകുട്ടി ജനിച്ചു. പേടിക്കണ്ടെന്നും പറഞ്ഞിട്ട്. അപ്പോൾ ഞാൻ രാജസേനനോട് പറഞ്ഞു. ഇനി മേലിൽ ആ പേരും പറഞ്ഞ് കളിയാക്കരുത്. മേലെപ്പറമ്പിൽ ആൺവീടെന്ന് ഞങ്ങളെപ്പറ്റി ഇനി പറയാൻ പാടില്ലെന്നായിരുന്നു അന്ന് ഞങ്ങള്‍ രാജസേനനോട് പറഞ്ഞതെന്നും അവര്‍ പറയുന്നു.


Click it and Unblock the Notifications











