സ്ഫടികത്തെ കുറിച്ച് കെ.പി.എ.സി ലളിത പലവട്ടം ചോദിച്ചിട്ടുണ്ട്, ആ ആഗ്രഹത്തെ കുറിച്ച് ഭഭ്രന്‍
മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സംഭാവന ചെയ്ത താരമാണ് കെപിഎസി ലളിത. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ നെഞ്ചിലേറ്റിയത്. വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവിയും കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലതയേയുമെല്ലാ ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്.അഞ്ച് പതിറ്റാണ്ടുകളിലേറെ അറുനൂറിലേറെ സിനിമയില്‍ നിറഞ്ഞാടി. ഇനിയും നിരവധി വേഷങ്ങള്‍ ബാക്കിയാക്കിയാണ് താരം യാത്ര ആയിരിക്കുന്നത്.
ഇപ്പോഴിത കെപിഎസി ലളിതയെ കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് സംവിധായകന്‍ ഭഭ്രന്‍. സ്ഫടികം ചിത്രത്തിന്റെ പുതിയ പതിപ്പ് എന്നാണ് തനിക്ക് കാണാനാവുക എന്ന് കെപിഎസി ലളിത പലകുറി ചോദിച്ചിരുന്നതായാണ് സംവിധായകന്‍ പറയുന്നത്. സ്ഫടികത്തില്‍ മോഹന്‍ലാലിനോടൊപ്പം തന്നെ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നിന്ന ഒരു കഥാപാത്രമായിരുന്നു കെപിഎസി ലളിതയുടെ മേരി. മോഹന്‍ലാലിന്റെ അമ്മ കഥാപാത്രമായിരുന്നു ഇത്.

ഭഭ്രന്റെ വാക്കുകള്‍ ഇങ്ങനെ...'എന്തും സഹിച്ചും കൊടുത്തും മകനെ സ്നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്റെയും നാവിലെ ഇരട്ടി മധുരമായിരുന്നു. ആ അമ്മ എത്ര വട്ടം ആവര്‍ത്തിച്ച് എന്നോട് ചോദിക്കുമായിരുന്നു...' എന്നാണ് ഭദ്രാ,നിങ്ങളീ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ സ്ഫടികം തീയേറ്ററില്‍ ഒന്നൂടി കാണാന്‍ പറ്റുക...'ഈശ്വരന്റെ കാലേകൂട്ടിയുള്ള ഒരു നിശ്ചയമായിരുന്നിരിക്കാം, ഈ അമ്മയുടെ വേര്‍പാടിന്റെ ഓര്‍മകളിലൂടെ വേണം ഈ പുതിയ തലമുറ 'സ്ഫടിക'ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനും.. മരണമില്ലാത്ത ഇത്രയും മഹാരഥന്മാര്‍ ഒന്നിച്ചു കൂടിയ മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല'. ഭദ്രന്‍ കുറിക്കുന്നു.

കെ.പി.എ.സി ലളിതയെക്കൂടാതെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തിലകന്‍, നെടുമുടി വേണു, രാജന്‍ പി ദേവ്, ശങ്കരാടി, കരമന ജനാര്‍ദ്ദനന്‍ നായര്‍, എന്‍.എഫ് വര്‍ഗീസ്, സില്‍ക്ക് സ്മിത, ബഹദൂര്‍, പറവൂര്‍ ഭരതന്‍, ഛായാഗ്രാഹകന്‍ ജെ വില്യംസ്, എഡിറ്റര്‍ എം എസ് മണി, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍ എല്‍ ബാലകൃഷ്ണന്‍ തുടങ്ങിയവരും ഇന്ന് ഓര്‍മയാണ്. ഇവരെയും അനുസ്മരിച്ചാണ് ഭദ്രന്റെ പോസ്റ്റ്.

കെപിഎസി ലളിതയുടെ വിയോഗത്തിനു പിന്നാലെ സ്ഫടികം ചിത്രീകരണ സമയത്തെ ഓര്‍മ്മ പങ്കുവെച്ച് ഭദ്രന്‍ രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കില്‍ കുറിച്ച് വാക്കുകള്‍ ഇങ്ങനെ...''ഞാന്‍ ഓര്‍ക്കുന്നു, തിലകന്‍ ചേട്ടന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകന്‍ ചേട്ടന്‍ അഭിനയിക്കുമ്പോള്‍ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തില്‍ നിന്ന് എന്നോട് ഉണ്ടാകുമോ? ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു; 'അതിപ്പോ അങ്ങേര് കാണിച്ചില്ലേലും ഞാനങ്ങോട്ട് കാണിച്ചാല്‍ പോരേ.. ' അതാണ് കെ.പി.എ.സി ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നെന്നേക്കുമായി സ്മൃതിയിലേയ്ക്ക് ആണ്ടു പോയതില്‍ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു കെ.പി.എ.സി ലളിത ഭൂമുഖത്തുണ്ടാവില്ല''.

തിലകനും കെപിഎസി ലളിതയും തമ്മിലുളള പിണക്കം സിനിമ കോളങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രശ്‌നം നടി ശ്രീവിദ്യയായിരുന്നു പരിഹരിച്ചത്. പിന്നീട് പല അഭിമുഖങ്ങളിലും ലളിത ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. നടിയുടെ വാക്കുകള്‍ ഇങ്ങനെ...''തിലകനും കെപിഎസി ലളിതയും ഒന്നിച്ച് അഭിനയിക്കേണ്ടിയിരുന്ന സിനിമ എന്തോ കാരണത്താല്‍ മുടങ്ങിയിരുന്നു. അതിന് ശേഷമായാണ് ഭരതന്‍ ചമയം എന്ന ചിത്രം ഒരുക്കുന്നത്. ആ സിനിമയില്‍ കെപിഎസി ലളിതയ്ക്ക് വേഷമില്ലായിരുന്നു. മുരളിയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തിലകനെയായിരുന്നു. അദ്ദേഹത്തിന്റെ അനോരാഗ്യവും വെള്ളത്തിലിറങ്ങാനുള്ള ബുദ്ധിമുട്ടും മനസിലാക്കിയതോടെയാണ് ആ വേഷത്തിലേക്ക് മുരളിയിലേയ്ക്ക് വന്നു.

മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ വെച്ച് കണ്ടപ്പോള്‍ അന്ന് നഷ്ടമായ സിനിമയെക്കുറിച്ച് പറഞ്ഞ് തിലകന്‍ ചേട്ടന്‍ തന്നോട് വഴക്കുണ്ടാക്കുകയായിരുന്നു എന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ കെപിഎസി ലളിത പറഞ്ഞത്. ചമയത്തിലെ വേഷം നഷ്ടമാവാന്‍ കാരണം ലളിതയാണെന്നും സിനിമയില്‍ ജാതിക്കളിയാണെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. അത് കേട്ട് ഞാനും എന്തൊക്കെയോ പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ തെറ്റിയതെന്നും അന്ന് ലളിത പറഞ്ഞിരുന്നു.


Click it and Unblock the Notifications











