മുൻ ഭർത്താവിന്റെ വീട്ടുകാരെ പോയി കാണാറുണ്ട്; അന്ന് ഒരു നിമിഷം കഴിഞ്ഞ കാലം ചിന്തിച്ചു; ഭാഗ്യലക്ഷ്മി
ഡബ്ബിംഗ് മേഖലയിന്റെ തന്റേതായ സ്ഥാനം നേടിയെടുത്ത ഭാഗ്യലക്ഷ്മി ജീവിതത്തിൽ പല പരീക്ഷണ ഘട്ടങ്ങൾ നേരിട്ടുണ്ട്. അച്ഛന്റെയും അമ്മയും സാമീപ്യമില്ലാതെ അനാഥയായി വളർന്ന സാഹചര്യത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി തുറന്ന് സംസാരിച്ചിട്ടുണ്ട്. സ്വരഭേദങ്ങൾ എന്ന പേരിൽ പുറത്തിറക്കിയ ആത്മകഥയിൽ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് ഭാഗ്യലക്ഷ്മി തുറന്നെഴുതി. വീട് വിട്ട് പോയ ഭാഗ്യലക്ഷ്മിയുടെ സഹോദരൻ പിന്നീടൊരിക്കലും തിരിച്ചെത്തിയില്ല. വിവാഹ ബന്ധവും വേർപിരിയലിൽ അവസാനിക്കുകയാണുണ്ടായത്.
ഇപ്പോഴിതാ ചേട്ടനെക്കുറിച്ചും മുൻ ഭർത്താവിനെക്കുറിച്ചും സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മി. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ചേട്ടൻ ജീവിച്ചിരിപ്പുണ്ടാവില്ല. കാരണം ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇപ്പോൾ എന്നെ കണ്ട് പിടിക്കാൻ എളുപ്പമാണ്. ഞാൻ മലയാളിയാണ്. ഏട്ടനുണ്ടായിരുന്ന സമയത്തേ ഞാൻ സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലത്ത് എന്നെ എളുപ്പത്തിൽ കണ്ടുപിടിക്കാം.

അദ്ദേഹം ജീവനോടെയില്ലെന്ന് താൻ കരുതുന്നു. ഇപ്പോൾ ഞാൻ അതേക്കുറിച്ച് ചിന്തിക്കാറില്ല. വിജയ് പി നായരുടെ പ്രശ്നമൊക്കെയുണ്ടായ സമയത്ത് എനിക്കൊരു സഹോദരനുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഇറങ്ങുമായിരുന്നല്ലോ എന്ന് തോന്നിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആത്മകഥയിൽ പ്രണയിച്ച ആളുടെ പേര് പറയാത്തതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിച്ചു. എന്റെ സ്വകാര്യതയാണ്. ഇന്നും എനിക്ക് യാതൊരു വിഷമവും ഉണ്ടാക്കിയിട്ടില്ലാത്ത സംഭവം.
എന്റെ തീരുമാനമാണ്. ദാമ്പത്യത്തിലായാലും അല്ലാതെയായാലും ഒരാളെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അവരെ ദ്രോഹിക്കാതിരിക്കുക. യഥാർത്ഥ സ്നേഹം ഉള്ളിലുണ്ടെങ്കിൽ ഒരിക്കലും അവരെ ദ്രോഹിക്കില്ല. അദ്ദേഹം ഉണ്ടായിരുന്നപ്പോൾ ഒരുപാട് എന്നെ ദ്രോഹിക്കാൻ ശ്രമിച്ചിട്ടുണ്ട്.

പക്ഷെ അപ്പോഴൊക്കെ സാരമില്ല, പോട്ടെ എന്ന് വിട്ട ആളാണ്. ഇനിയും ഞാൻ അങ്ങനെ തന്നെ ആയിരിക്കും. ഡബ്ബിംഗ് ആർട്ടിസ്റ്റുകളിൽ എത്രയോ പേർ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഞാൻ ആരുടെ പേരും പുറത്ത് പറഞ്ഞിട്ടില്ല. അത് പുറത്ത് പറയേണ്ട കാര്യമില്ല എന്നാണ് വിശ്വസിക്കുന്നതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
ഇപ്പോഴും മുൻ ഭർത്താവിന്റെ വീട്ടുകാരുമായി ഞാൻ വളരെ നല്ല സൗഹൃദത്തിലാണ്. ഇടയ്ക്കിടക്ക് പോകാറുണ്ട്. അവർക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ കൂടെ നിൽക്കാറുണ്ട്. രണ്ട് ദിവസം എന്നെ കണ്ടില്ലെങ്കിൽ എന്തുപറ്റി ലക്ഷ്മി എന്ന് ചോദിക്കാറുണ്ട്. എന്റെ ജീവിതത്തിൽ ഞാൻ ഇന്നുവരെയും ആരെയും ഒരു ശത്രുവായി ഞാൻ കണ്ടിട്ടില്ല. എന്നോട് ആർക്കെങ്കിലും ശത്രുതയുണ്ടോ എന്നെനിക്ക് വിഷയമല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
മുൻ ഭർത്താവിന്റെ മരണ വാർത്തയറിഞ്ഞ് കരഞ്ഞതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിച്ചു. ഒരു നിമിഷം നമ്മൾ കഴിഞ്ഞ കാലം ചിന്തിക്കും. എത്ര നമ്മൾ പരസ്പരം ചീത്ത പറഞ്ഞിട്ടുണ്ടെങ്കിലും മനുഷ്യത്വമുണ്ടെങ്കിൽ മരിച്ചത് നന്നായി എന്ന് പറയില്ലെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളിലായി ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമ ചർച്ചകളിൽ സജീവമായി ഭാഗ്യലക്ഷ്മിയെ കാണുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ രംഗമൊട്ടാകെ മോശമാണെന്ന പ്രചരണമുണ്ടെന്നും ഇത് ശരിയല്ലെന്നുമാണ് ഭാഗ്യലക്ഷ്മിയുടെ വാദം.


Click it and Unblock the Notifications