ആ പ്രമുഖ സംവിധായകൻ തടഞ്ഞ് നിർത്തി; അഡ്വാൻസ് വലിച്ചെറിഞ്ഞ് ഞാൻ ഇറങ്ങി; ഭാഗ്യലക്ഷ്മി
മലയാള സിനിമാ രംഗത്ത് വലിയ വിവാദങ്ങൾ നടന്ന് കൊണ്ടിരിക്കെ ചാനൽ ചർച്ചകളിലെ സ്ഥിര സാന്നിധ്യമാണിപ്പോൾ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് ഭാഗ്യലക്ഷ്മിയുടെ നിലപാട്. അതേസമയം മാധ്യമങ്ങൾ ലൈംഗികാതിക്രമം വലിയ തോതിൽ ചർച്ചയാക്കുന്നതിൽ ഭാഗ്യലക്ഷ്മിക്ക് എതിരഭിപ്രായമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മിയിപ്പോൾ.
കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. ഇപ്പോഴത്തെ വിഷയങ്ങളിൽ മാധ്യമങ്ങൾക്ക് ഇത് വെറും വാർത്ത മാത്രമാണ്. അല്ലാതെ സിനിമ നന്നാക്കുക, സിനിമയ്ക്കുള്ളിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഇതൊന്നുമല്ല യഥാർത്ഥ പ്രശ്നം. അങ്ങനെയായിരുന്നെങ്കിൽ ഇങ്ങനെയല്ല വാർത്തകൾ കൊണ്ട് പോകേണ്ട രീതി.

ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങൾ വരുമ്പോൾ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെടുന്നത് പറയുന്നവരാണ്. കാരണം പ്രതികരിക്കാൻ വൈകിയത് കൊണ്ടാണ്. നമുക്ക് പ്രതികരിക്കാൻ പറ്റിയില്ല, അതിനുള്ള ശക്തിയില്ല എന്ന് എത്ര കാലം പറഞ്ഞ് കൊണ്ടിരിക്കും. ഇപ്പോൾ പ്രതികരിച്ചാലും അവർക്ക് അവസരങ്ങൾ പോകും.
സിനിമാ രംഗത്തുള്ള എല്ലാവരും മോശക്കാരാണ് എന്ന തെറ്റിദ്ധാരണ ഇപ്പോഴുണ്ടെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. തനിക്കുണ്ടായ മോശം അനുഭവത്തിൽ അപ്പോൾ തന്നെ പ്രതികരിച്ചതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിച്ചു. 1982-83 കാലഘട്ടത്തിലാണെന്നാണ് എന്റെ ഓർമ. ആ ആൾ ഇന്ന് ജീവിച്ചിരിപ്പില്ലാത്തത് കൊണ്ടാണ് ഞാൻ പേര് പറയാത്തത്. ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.

ആ സംവിധായകൻ പറഞ്ഞത് ഞാൻ അനുസരിക്കാത്തതിന്റെ പേരിൽ ഡബ്ബിംഗിൽ ഒരുപാട് ടേക്ക് എടുപ്പിച്ചു. സർ, വേറെ ആരെയെങ്കിലും വെച്ച് ചെയ്തോളൂ, കുറച്ച് കൂടെ എന്നേക്കാൾ കഴിവുള്ള ആളെ വെച്ച് ചെയ്തോ എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. ഇറങ്ങിയപ്പോൾ ഇവരെന്നെ തിയറ്ററിന്റെ മുന്നിൽ തടഞ്ഞ് നിർത്തി. അവിടെ ആകെ പ്രശ്നമായി. അന്ന് ഒരുപാട് സിനിമകൾ ചെയ്തിരുന്ന വലിയ സംവിധായകനാണ്.
നീ പോകുമോ, എന്നാൽ പിന്നെ കാണണമല്ലോയെന്ന് അയാൾ. പുഷ്പം പോലെ പോകുമെന്ന് ഞാൻ. അന്നെനിക്ക് പതിനാറ് വയസേയുള്ളൂ. എന്ത് ധൈര്യത്തിൽ ഇത് പറയുന്നു എന്ന് ചോദിച്ചാൽ മദ്രാസ് നഗരം തന്ന ധൈര്യമാണ്. മദ്രാസിൽ എന്ത് ജോലി ചെയ്താലും അവിടത്തെ സമൂഹം മാന്യമായി തന്നെയേ ആ വ്യക്തിയെ കരുതൂ.
അന്ന് എവിഎം ശരവണൻ സാറാണ് എന്നെ രക്ഷപ്പെടുത്തി കാറിൽ കയറ്റിയത്. തന്റെ കൈയിലുണ്ടായിരുന്ന അഡ്വാൻസ് സംവിധായകന് മുന്നിൽ വലിച്ചെറിഞ്ഞിട്ടാണ് താൻ പോയതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. മലയാള സിനിമയിൽ നിന്ന് ഇല്ലാതാക്കുമെന്ന് ആ സംവിധായകൻ ഭീഷണിപ്പെടുത്തി. താനത് കാര്യമാക്കിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഒരാൾ പോലും തന്നോട് അത്തരത്തിൽ സംസാരിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
അതേസമയം ഇപ്പോഴത്തെ വിവാദങ്ങൾ കൊണ്ട് ഗുണമുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇത് നല്ല സൂചനയാണ്. പലരും ഇനി ഭയക്കും. തമാശരൂപത്തിൽ പോലും ലൈംഗിക ചുവയോടെ സ്ത്രീകളോട് സംസാരിക്കരുത്. താനെപ്പോഴും ഇക്കാര്യത്തിൽ ശ്രദ്ധ കൊടുത്തിട്ടുണ്ടെന്നും പലരും താൻ സ്റ്റുഡിയോയിലേക്ക് വരുമ്പോൾ ഇത്തരം സംസാരം ഒഴിവാക്കാറുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.


Click it and Unblock the Notifications