മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കെെയിലാണ്; അവർ തീരുമാനിക്കണം; സെറ്റിൽ ഞാൻ കണ്ട കാര്യം: ഭാഗ്യലക്ഷ്മി
മലയാള സിനിമാ ലോകത്തെ വിവാദങ്ങളിലെല്ലാം ശക്തമായി പ്രതികരിക്കുന്നയാളാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഷെെൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട ലഹരിക്കേസിലും കഴിഞ്ഞ ദിവസങ്ങളിലായി ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് സംസാരിക്കുന്നുണ്ട്. ഷെെനിനെതിരെ രംഗത്ത് വന്ന വിൻസി അലോഷ്യസിനെ ഭാഗ്യലക്ഷ്മി പിന്തുണയ്ക്കുന്നു. ലഹരി ഉപയോഗിക്കുന്നവരെ സിനിമകളിൽ സഹകരിപ്പിക്കാതിരിക്കാൻ സൂപ്പർതാരങ്ങൾ തീരുമാനിക്കണമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അറോറ മീഡിയ നെറ്റ്വർക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ്.
മലയാള സിനിമാ ലോകം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കെെയ്യിലാണ്. അവർ വിചാരിച്ചാൽ ഇവിടെ വലിയാെരു മാറ്റം വരും. കാരണം അവരുടെ വാക്കുകൾക്ക് അത്രയും വിലയുണ്ട്. പ്രൊഡ്യൂസേർസിനേക്കാൾ ഇത്തരത്തിലുള്ളവർ എന്റെ സിനിമയിൽ വേണ്ടെന്ന് അവർ പറഞ്ഞാൽ മതി. മമ്മൂട്ടിയ്ക്കും മോഹൻലാലിനും വർക്ക് ചെയ്യുന്ന സമയത്ത് എന്ത് ഡെഡിക്കേഷനാണ്. അവർ മദ്യപിച്ചിട്ടും പുകവലിച്ചിട്ടുമല്ലല്ലോ അഭിനയിക്കുന്നത്.

അവരൊന്നും ഇതൊന്നും ഉപയോഗിക്കാത്തവർ അല്ലല്ലോ. എന്നാൽ വർക്ക് തീരുന്നത് വരെ ആ ഡിസിപ്ലിൻ അവർക്കുണ്ട്. തന്നോടൊപ്പം വർക്ക് ചെയ്യുന്നവർക്ക് ആ ഡിസിപ്ലിൻ ഇല്ലെങ്കിൽ അങ്ങനെയുള്ളവരെ സഹകരിപ്പിക്കരുതെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. ഇന്ന് സിനിമ സെറ്റുകളിൽ അഭിനേതാക്കൾക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇപ്പോൾ എല്ലാ സൗകര്യങ്ങളുമുണ്ട്. എന്ത് ചോദിച്ചാലും പ്രൊഡ്യൂസർ ആ നിമിഷം അവർക്ക് എത്തിച്ച് കൊടുക്കും.
ഇന്ന ഹോട്ടലിലെ ഈ ഭക്ഷണം വേണമെന്ന് ഒരു നടൻ പറയുമ്പോൾ അവിടെ പോയി തപ്പിപ്പിടിച്ച് അത് വാങ്ങിച്ച് കൊടുക്കും. സിനിമാ ഷൂട്ടിംഗ് സമയത്ത് ഞാൻ കണ്ട കാര്യമാണ്. രാത്രി ഷൂട്ടിംഗ് കഴിഞ്ഞ് റൂമിലെത്തിക്കഴിഞ്ഞാൽ വലിയ ടിഫിൻ ക്യാരിയർ കൊണ്ട് വന്ന് വെക്കും. അതെല്ലാം ഹോട്ട് ക്യാരിയറാണ്. ചുമ്മാ സ്റ്റീൽ പാത്രമല്ല. അപ്പോൾ എത്ര ഹോട്ട് ക്യാരിയർ ഈ പ്രൊഡ്യൂസർ വാങ്ങണം. ഇത് റൂമിൽ വന്ന് തുറന്ന് നോക്കിയാൽ ചപ്പാത്തി, ചപ്പാത്തി, ചിക്കൻ കറി, ചിക്കൻ ഫ്രെെ, കഞ്ഞി, പപ്പടം, മുളക് വറുത്തത്, ചമ്മന്തി എന്നിവയെല്ലാം.

ഇത്രയും ഐറ്റംസ് ആണ് ഒരാൾക്ക് കഴിക്കാൻ കൊണ്ട് വരുന്നത്. ഒരാൾക്ക് എത്ര കഴിക്കാൻ പറ്റും. അതും രാത്രി. ബാക്കി കളയും. പണ്ട് ഭക്ഷണം റൂമിൽ കൊണ്ട് കൊടുക്കുന്ന പതിവില്ലായിരുന്നു. അവർ ആവശ്യമുള്ളപ്പോൾ ഓർഡർ ചെയ്യും. വാങ്ങിക്കും. ഇന്ന് പക്ഷെ പ്രൊഡ്യൂസേർസിന് അത് മുതലാകാത്തത് കൊണ്ടായിരിക്കും. എനിക്ക് ചപ്പാത്തിയും കറിയും അല്ലെങ്കിൽ കഞ്ഞിയും പയറും മതിയെന്ന് പറഞ്ഞാൽ മതി. പക്ഷെ ഇവരൊന്നും പറയില്ല.
പ്രൊഡക്ഷൻ കോസ്റ്റ് കൂടുന്നതിന് ഇതൊക്കെ കാരണമാണ്. ഭക്ഷണമല്ലേ എന്ന് വിചാരിക്കും. പക്ഷെ നാൽപത് ദിവസം ഇങ്ങനെ കൊടുക്കുന്നത് ആലോചിച്ച് നോക്കൂയെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഇത്രയും സൗകര്യങ്ങളുണ്ട്. ഇതിനൊക്കെ പുറമെ കാരവാനും. ഇന്നത്തെ കാലത്ത് കാരവാൻ ആവശ്യമായിരിക്കാം. പക്ഷെ അഭിനയിക്കാൻ വരുന്നവരിൽ മുൻനിരക്കാർക്കെല്ലാം കാരവാനെന്നത് ബുദ്ധിമുട്ടല്ലേയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
കാരവാന് ഒരു പ്രൊഡ്യൂസർ എത്ര ചെലവാക്കണം. ഇതെല്ലാം ചെലവാക്കിയിട്ട് അവസാനം ഡബ്ബിംഗ് സ്റ്റുഡിയോയിൽ വന്ന് നമ്മളോട് വിലപേശലുണ്ട്. അവസാനം സഹിക്കുന്നത് ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഭാഗ്യലക്ഷ്മി ശക്തമായി പ്രതികരിച്ചിരുന്നു.


Click it and Unblock the Notifications