നടി ആക്രമിക്കപ്പെട്ട വിഷയത്തിന് മുമ്പും ഇങ്ങനെയുണ്ടായെങ്കിൽ അവർ പൊലീസിൽ റിപ്പോർട്ട് ചെയ്യണ്ടേ: ഭാഗ്യലക്ഷ്മി
നടി ആക്രമിക്കപ്പെട്ട കേസിൽ ശക്തമായ നിലപാട് എടുത്തവരാണ് ഭാഗ്യലക്ഷ്മിയും ഡബ്ല്യുസിസി അംഗങ്ങളും. എന്നാൽ ആശയപരമായി പല കാര്യങ്ങളിലും ഇവർ പരസ്പരം വിയോജിപ്പുള്ളവരാണ്. ഡബ്ല്യുസിസിയുടെ നിലപാടുകളുമായി യോജിക്കുന്നയാളല്ല ഭാഗ്യലക്ഷ്മി. സിനിമാ രംഗത്തെ പലരെയും അകാരണമായി ഡബ്ല്യുസിസി ശത്രുപക്ഷത്ത് നിർത്തുന്നു എന്നാണ് ഭാഗ്യലക്ഷ്മിയുടെ ആരോപണം. ഇപ്പോഴിതാ ഡബ്ല്യുസിസിയെക്കുറിച്ച് സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മി. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
ഡബ്ല്യുസിസിയിൽ അംഗമല്ല ഞാൻ. ഞാനില്ലാത്തത് കൊണ്ടാണ് ഞാനവരെ കുറ്റപ്പെടുത്തുന്നതെന്ന് പലരും കരുതും. പക്ഷെ പുറത്തുള്ള പലർക്കും യഥാർത്ഥത്തിൽ എന്താണവർ ചെയ്യുന്നതെന്ന് അറിയില്ല. കാരണം അവരൊന്നും ചെയ്യുന്നില്ല. നമുക്ക് താഴെ ഒരുപാട് സ്ത്രീ തൊഴിലാളികളുണ്ട്. അവരുടെ പ്രശ്നങ്ങളുണ്ട്. അവർക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നൊന്നും അവർക്ക് വിഷയമല്ല.

അതാണ് എന്റെ കൺസേൺ. എനിക്ക് ആ സംഘടനയിൽ ഉണ്ടാകണമെന്ന് യാതൊരു നിർബന്ധവും ഇല്ല. അവരെന്നെ അംഗീകരിച്ചില്ലെങ്കിലും വിഷയമില്ല. എനിക്കൊരു പരാതി ഉണ്ടല്ലോ, ഡബ്ല്യൂസിസിയിൽ ആരോടാണ് ഞാൻ പോയി പറയേണ്ടതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എനിക്കറിയില്ല. ആരുടെ നമ്പർ കൊടുക്കണം. രേവതി, പത്മപ്രിയ, അഞ്ജലി മേനോൻ, പാർവതി തിരുവോത്ത് ഇവരിൽ ആരുടെ നമ്പറാണ് ഞാൻ കൊടുക്കേണ്ടത്. ഇതാണ് ഞങ്ങളുടെ പരാതി സെൽ എന്നവർ പ്രഖ്യാപിച്ചിട്ടുണ്ടോ.
ഇങ്ങനെയൊരു സംഘടന ഉണ്ടാക്കുമ്പോൾ മലയാള സിനിമാ രംഗത്തെ മറ്റ് സംഘടനകളെ വിളിച്ച് ചർച്ച ചെയ്യേണ്ടതായിരുന്നു. അവർ നിഷേധിക്കുമ്പോഴാണ് എതിരാളികളായി ഇങ്ങനെ ഒരു സംഘടന വരേണ്ടത്. കഴിഞ്ഞ ദിവസം റിമ കല്ലിങ്കൽ പറഞ്ഞത് വിളിച്ചിരുന്നു അവരാരും വന്നില്ല എന്നാണ്. ഞാനെല്ലാവരോടും ചോദിച്ചു. അവർ പറഞ്ഞത് വിളിച്ചിട്ടില്ല, മെയിലോ കത്തോ കിട്ടിയിട്ടില്ല എന്നാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് യോഗം വിളിക്കാമെന്ന് പറഞ്ഞപ്പോൾ ഇരയെയും വേട്ടക്കാരനെയും ഒരുമിച്ച് ഇരുത്തരുതെന്നാണ് അവർ പറയുന്നത്. വെറുതെ വേട്ടക്കാരൻ എന്ന് പറയരുത്. നടിയുടെ വിഷയത്തിന് മുമ്പും ഇവിടെ ഇത്തരം വിഷയങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. ഉണ്ടായിട്ടുണ്ടെന്ന് അവർക്ക് ഉറപ്പുണ്ടെങ്കിൽ പൊലീസിൽ റിപ്പോർട്ട് ചെയ്യണ്ടേ. അതറിഞ്ഞിട്ട് മിണ്ടാതിരിക്കുകയാണോ ചെയ്യേണ്ടത്. രാധിക ശരത്കുമാർ കാരവാൻ വിഷയം പറഞ്ഞു.
അത് പൊലീസിൽ റിപ്പോർട്ട് ചെയ്യണ്ടേ. തമിഴിലെ ഒരു മാധ്യമത്തിന് അവർ ഒരു ഇന്റർവ്യൂ കൊടുത്തു. നിങ്ങളെന്ത് കൊണ്ട് പൊലീസിൽ റിപ്പോർട്ട് ചെയ്തല്ല എന്ന് ചോദിക്കുമ്പോൾ ഞാനെന്തിന് പൊലീസിൽ റിപ്പോർട്ട് ചെയ്യണം എന്നാണ് അവർ ചോദിക്കുന്നത്. എനിക്കെന്റെ കാര്യം നോക്കിയാൽ പോരെ. അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവർക്കാണ് എന്ന് രാധിക പറഞ്ഞു. അത്രയേ ഉള്ളൂ അവർക്ക്. നമുക്കെല്ലാവർക്കും എല്ലാ വിഷയങ്ങളിലും കമ്മിറ്റ്മെന്റ് വേണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications











