'അയാൾ പുറത്തിറങ്ങി പറഞ്ഞ ഒറ്റ വാക്കിന്റെ പേരിലുണ്ടായത്, മഞ്ജുവിന്റെ വിജയം താങ്ങാൻ പറ്റുന്നില്ല'
നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നയാളാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കോടതി കുറ്റവിമുക്തനാക്കിയ എട്ടാം പ്രതി ദിലീപിനെതിരെ ഇപ്പോഴും ഭാഗ്യലക്ഷ്മി വിമർശനം ഉന്നയിക്കുന്നുണ്ട്. നീതി നടപ്പായില്ല എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ദിലീപിന് അതിജീവിതയോടും മുൻ ഭാര്യ മഞ്ജു വാര്യരോടുമുള്ള പകയെക്കുറിച്ച് സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മിയിപ്പോൾ. കേരള അൺബയാസ്ഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
വിധി വരുന്നത് വരെ 50 ശതമാനം ആളുകൾക്കും ഇത് കെട്ടുകഥയാണോ, ഈ പെൺകുട്ടി ക്രിയേറ്റ് ചെയ്തതാണോ എന്ന സംശയമുണ്ടായിരുന്നു. കാരണം അങ്ങനെയൊരു പിക്ചർ ഇവർ ഉണ്ടാക്കിയിരുന്നു. പക്ഷെ ഇയാൾ കോടതിക്ക് പുറത്ത് വന്ന് മഞ്ജു വാര്യരുടെ പേര് വെെരാഗ്യം പോലെ പറഞ്ഞതോട് കൂടി പൊതുജനം മുഴുവനും അവളോടൊപ്പമായി. ഇയാൾ പക സൂക്ഷിക്കുന്ന ആളാണെന്നും പക തീർക്കാൻ ഏതറ്റം വരെയും പോകുമെന്നും അയാൾ പറയാതെ പറഞ്ഞു. അതോടെ കേരളത്തിലെ 90 ശതമാനം ആളുകളും അവളോടൊപ്പമായി.

ഒരു തരത്തിൽ പറഞ്ഞാൽ മഞ്ജു വാര്യരും സർവെെവർ ആണ്. ഇത്രയും സ്വാധീനമുള്ള, ഇത്രയും പകയുള്ള ഒരു മനുഷ്യന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി വന്നിട്ട് അവൾ ഇത്രയും സക്സസ്ഫുൾ ആയെങ്കിൽ അത് അവളുടെ ഏറ്റവും വലിയ വിജയമാണ്. ആ വിജയം അയാൾക്ക് താങ്ങാൻ പറ്റുന്നില്ല. അതിജീവിതയ്ക്ക് ഇത് സംഭവിക്കുകയോ കേസാകുകയോ ചെയ്തില്ലായിരുന്നെങ്കിൽ ഉറപ്പായും മഞ്ജു വാര്യർക്ക് ഇത് സംഭവിക്കുമായിരുന്നു. എന്തെങ്കിലുമൊരു രീതിയിൽ അവർക്ക് സംഭവിക്കുമായിരുന്നു. മഞ്ജു വാര്യർ എന്ന പെൺകുട്ടിയെയും സിനിമാ രംഗത്തെ പല പെൺകുട്ടികളെയും അതിജീവിത ഈ കേസിലൂടെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. പൾസർ സുനിയുടെയും ദിലീപിന്റെയും ഫോണിൽ പല വീഡിയോകളും ഉള്ളതായി തെളിവുകളുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
പിണറായി വിജയന്റെ സർക്കാർ ആയിരുന്നില്ലെങ്കിൽ അതിജീവിതയുടെ കേസ് മുന്നോട്ട് പോകില്ലായിരുന്നെന്നും ഭാഗ്യലക്ഷ്മി പറയുന്നു. അവളുടെ അച്ഛൻ മരിച്ച ശേഷമാണ് ഈ സംഭവം നടക്കുന്നത്. അച്ഛന്റെ പ്രായത്തിലുള്ള മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിൽ വെച്ച് അടുത്തേക്ക് വിളിച്ചപ്പോൾ അവളുടെ കണ്ണ് നിറഞ്ഞെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

വിദേശത്ത് നിന്നെല്ലാം ഒരുപാട് മലയാളികൾ എനിക്ക് മെസേജ് അയച്ച് കൊണ്ടിരിക്കുകയാണ്. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യമുണ്ട്. ലോകത്ത് സകല രാജ്യങ്ങളിൽ നിന്നും വിളിച്ച് മാം, അവൾക്ക് കേസ് നടത്താൻ കാശില്ലെങ്കിൽ ഞങ്ങളിറക്കാം, ഒരു ബാങ്ക് അക്കൗണ്ട് തന്നാൽ മതി. അവളല്ല, നമ്മളാണ് കേസ് നടത്താൻ പോകുന്നതെന്ന് പറഞ്ഞു. അതിലേക്ക് ഈ വിധി കൊണ്ടെത്തിച്ചു. അയാൾ പുറത്തിറങ്ങിയിട്ട് പറഞ്ഞ ഒറ്റ വാക്കിന്റെ പേരിലാണത്.
കോടതി വിധി വന്ന ശേഷം മഞ്ജു വാര്യർ നടത്തിയ പ്രതികരണം
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പാക്കി എന്ന് പറയാനാകില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ അത് ആരായാലും പുറത്ത് പകൽവെളിച്ചത്തിൽ ഉണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഡമാകാൻ അത് കൂടി കണ്ടെത്തിയേ തീരൂ.
ഇത് അവൾക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും സധെെര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. ഉണ്ടായേ തീരൂ. അന്നും ഇന്നും എന്നും അവൾക്കൊപ്പം എന്നാണ് മഞ്ജു വാര്യർ പുറത്ത് വിട്ട പ്രസ്താവന.


Click it and Unblock the Notifications











