ശല്യമായി കമൽ സാറിന് തോന്നിക്കാണും അങ്ങനെ ചെയ്തതാകാം, ഡേറ്റിന്റെ പ്രശ്നം ഉണ്ടായിരുന്നില്ല, ഞാൻ ഫ്രീയായിരുന്നു!
കുഞ്ഞൂഞ്ഞും കമലയും പദ്മയും ദീപുവും അഷ്ടമൂർത്തിയും അവരുടെ കുസൃതികളും... സിനിമാപ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ട ചിത്രമാണ് സ്വപ്നക്കൂട്. പോണ്ടിച്ചേരിയുടെ സൗന്ദര്യം എത്രത്തോളമാണെന്ന് മലയാളികൾ മനസിലാക്കിയതും സ്വപ്നക്കൂടിലൂടെയാണ്. ഇന്നും സിനിമയിലെ പാട്ടുകളും സീനുകളുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഭാവന സിനിമയിലേക്ക് ചുവടുവെച്ച നാളുകളിലാണ് സ്വപ്നക്കൂടിൽ അഭിനയിക്കുന്നത്.
കഥ പോലും അറിയാതെ കരഞ്ഞതും കടലിൽ വീണ് മരിക്കുന്ന സീനിലിൽ അഭിനയിച്ചതുമെല്ലാം ഭാവന ഇന്നും നിധിപോലെ മനസിൽ സൂക്ഷിക്കുന്നു. അനോമിയുടെ പ്രമോഷന്റെ ഭാഗമായി പേളി മാണി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് സിനിമയിൽ അഭിനയിച്ചത് തുടങ്ങിയ കാലത്തെ അനുഭവങ്ങൾ നടി പങ്കുവെച്ചത്.

സിനിമ തന്റെ ജീവിതത്തിൽ വന്ന് ചേർന്ന ഒന്നാണെന്ന് ഭാവന പറയുന്നു. കരിയർ ഞാൻ പ്ലാൻ ചെയ്ത് സ്റ്റാർട്ട് ചെയ്തത് ഒന്നുമല്ല. സംഭവിച്ച് പോയതാണ്. അന്ന് പതിനഞ്ചോ പതിനാറോ വയസ് മാത്രമായിരുന്നു പ്രായം. ചെറിയ കുട്ടിയായിരുന്ന സമയത്ത് അഭിനയിക്കണം നടിയാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത് എല്ലാവരോടും പറയാറുമുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന സമയത്ത് അത് എന്റെ കൈക്കുമ്പിളിലേക്ക് വന്നു.
അങ്ങനെയാണ് നമ്മളും ക്രോണിക്ക് ബാച്ച്ലറും സ്വപ്നക്കൂടുമെല്ലാം സംഭവിക്കുന്നത്. ആദ്യമായി ഒരു ഇന്റർനാഷണൽ യാത്ര ചെയ്യുന്നത് സ്വപ്നക്കൂടിലെ കറുപ്പിന് അഴക് പാട്ട് ഷൂട്ട് ചെയ്യാൻ വേണ്ടിയാണ്. അതിന് മുമ്പ് മാക്സിമം ചെന്നൈ വരെ മാത്രമെ യാത്ര ചെയ്തിരുന്നുള്ളു. സ്വിറ്റ്സർലാന്റ്, വിയന്ന, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ആ പാട്ട് ഷൂട്ട് ചെയ്തത്.
സിനിമ തുടങ്ങുന്നത് തന്നെ ആ പാട്ടോടെയാണ്. ആ സമയത്ത് അതൊരു പുതിയ തോട്ടായിരുന്നു. അതുപോലെ തന്നെ നമ്മളിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി മെൻഷൻ ലഭിച്ചപ്പോൾ അതിന്റെ സീരിയസ്നെസ് എനിക്ക് മനസിലായിരുന്നില്ല. എന്തായിരുന്നു ആ സമയത്തുണ്ടായിരുന്ന ഫീലിങ്സ് എന്ന് പോലും മറന്നു. കരഞ്ഞതൊന്നുമില്ല. തുടക്കകാലത്ത് ഞാൻ അഭിനയിക്കുന്ന സിനിമയുടെ ഔട്ട് എങ്ങനെയാകും?,
വിജയിക്കുമോ എന്നതിനെ കുറിച്ചും ഞാൻ ചിന്തിച്ചിരുന്നതേയില്ല. ഇപ്പോൾ എനിക്കുള്ള വലിയൊരു ടെൻഷൻ അതാണ്. പ്രായവും കുറവായിരുന്നു അന്ന്. കഥയറിയാതെയാണ് അഭിനയിച്ചിരുന്നത് അന്നൊക്കെ. ഏത് ക്യാരക്ടറാണോ ചെയ്യുന്നത് അതിനെ കുറിച്ചും ഷൂട്ട് ചെയ്യാൻ പോകുന്ന സീനും പറഞ്ഞ് തരും അത്രമാത്രം.

ഒന്നും പറഞ്ഞ് തന്നിട്ട് കാര്യവുമില്ലല്ലോ. സ്വപ്നക്കൂടിലെ കരച്ചിൽ സീനിലൊക്കെ അഭിനയിച്ചത് കഥയറിയാതെയാണ്. സ്വപ്നക്കൂടിൽ കടലിൽ വീണ് മരിക്കുന്ന സീനിൽ അഭിനയിച്ചപ്പോഴും കഥ അറിയില്ലായിരുന്നു. എന്തിനാണ് ആ സിനിമയിൽ എന്നെ കൊന്നതെന്ന് മനസിലായിട്ടില്ല. കമൽ സാറിനോടും ആളുകൾ ഇതേ കുറിച്ച് ചോദിക്കാറുണ്ടത്രെ. ഡേറ്റില്ലാത്ത പ്രശ്നമൊന്നുമല്ല. എനിക്ക് ഡേറ്റുണ്ടായിരുന്നു. ഞാൻ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു.
ചിലപ്പോൾ ഞാനൊരു ശല്യമായി കമൽ സാറിന് തോന്നിക്കാണും... അങ്ങനെ കൊന്നതുമാകാം. ഷൂട്ടിന്റെ അന്നാണ് എന്റെ കഥാപാത്രം മരിക്കുമെന്ന് ഞാൻ അറിഞ്ഞത്. എല്ലാവരേയും പോലെ തിയേറ്ററിൽ വെച്ചാണ് ഞാനും കഥ മനസിലാക്കിയത്. ക്രോണിക്ക് ബാച്ച്ലർ ചെയ്യുന്ന സമയത്തും ഇതേ അവസ്ഥയായിരുന്നു... കഥ അറിയില്ലായിരുന്നുവെന്നും ഭാവന പറയുന്നു.
അനോമി നടിയുടെ കരിയറിലെ തൊണ്ണൂറാം സിനിമയാണ്. റിയാസ് മാരത്ത് സംവിധാനം ചെയ്ത അനോമി ഫെബ്രുവരി 6ന് തിയേറ്ററുകളിലെത്തും. ഭാവന ഫോറൻസിക് അനലിസ്റ്റായും റഹ്‌മാൻ അന്വേഷണ ഉദ്യോഗസ്ഥനായും എത്തുന്ന ഈ മിസ്റ്ററി ത്രില്ലറാണ് അനോമി. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications











