'കാഴ്ചപ്പാടുകളാണ് മാറേണ്ടത്, തായ്‍ലൻഡ് എന്നാൽ സെക്സ് ടൂറിസം മാത്രമല്ല'; നടി ദിവ്യ പറയുന്നു!
അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നാണ് കുഞ്ചാക്കോ ബോബൻ നായനായ ഭീമന്റെ വഴി. അഷ്‍റഫ് ഹംസ സംവിധാനം ചെയ്‍ത സിനിമ ആമസോൺ പ്രൈം വീഡിയോയിലൂടെ ഇപ്പോൾ സ്ട്രീം ചെയ്യുന്നുണ്ട്. തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. തമാശ എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം അഷ്‍റഫ് ഹംസ സംവിധാനം ചെയ്‍ത ചിത്രമാണ് ഭീമൻറെ വഴി. സഞ്ജു എന്ന കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിൻറെ വിളിപ്പേരാണ് ഭീമൻ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വഴി പ്രശ്‍നത്തെ തുടർന്നുള്ള പ്രശ്‍നങ്ങളും അതിൽ നിന്നുണ്ടാവുന്ന തമാശകളുമൊക്കെയാണ് ചിത്രത്തെ രസകരമാക്കുന്നത്.
ചെമ്പൻ വിനോദ് ജോസ് ആണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട് അദ്ദേഹം. ചെമ്പോസ്‍കി മോഷൻ പിക്ചേഴ്സിൻറെ ബാനറിൽ ചെമ്പനും ഒപിഎം സിനിമാസിൻറെ ബാനറിൽ റിമ കല്ലിങ്കലും ആഷിക് അബുവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മേഘ തോമസ്, നസീർ സംക്രാന്തി, ദിവ്യ.എം.നായർ, ചിന്നു ചാന്ദ്‍നി, വിൻസി അലോഷ്യസ്, സുരാജ് വെഞ്ഞാറമൂട്, ബിനു പപ്പു, ഭഗത് മാനുവൽ, ശബരീഷ് വർമ്മ എന്നിങ്ങനെയാണ് ചിത്രത്തിലെ താരനിര.

ചിത്രത്തിൽ സുപ്രധാന സ്ത്രീ കഥാപത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ച ദിവ്യ സിനിമാ വിശേഷങ്ങളും യാത്രകളോടുള്ള തന്റെ പ്രിയത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. സിനിമകൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും താൻ ശ്രദ്ധിക്കപ്പെട്ടത് ഭീമന്റെ വഴിയിലൂടെയാണെന്നും സിനിമയിൽ ബോൾഡായ കഥാപാത്രം ചെയ്യാനായതിൽ വളരെയധികം സന്തോഷമുണ്ടെന്നും ദിവ്യ പറയുന്നു. കുശലാന്വേഷണം പോലും നടത്താത്തവർ മുതൽ എന്നും കൂടെ നിൽക്കുന്നവർ വരെ ഭീമന്റെ വഴി സിനിമയ്ക്ക് ശേഷം വിളിക്കുകയും കാര്യങ്ങൾ തിരക്കുകയും ചെയ്യുന്നുണ്ടെന്നും സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്നും ദിവ്യ പറയുന്നു.

'നല്ല സിനിമകളുടെ ഭാഗമായാലേ പ്രേക്ഷക മനസിൽ എല്ലാ കാലത്തും ഇടമുണ്ടാകൂ. നീണ്ട കാത്തിരിപ്പിന് ശേഷം ബോൾഡായ ഏറെ പ്രാധാന്യമുള്ള റോൾ അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷവും അതിലേറെ അഭിമാനമുണ്ട്. അഭിനയം എനിക്ക് ജീവിതമാണ്. ആ ജീവിതത്തിൽ എന്നും കൂട്ടായി നിൽക്കുന്നത് യാത്രകളാണ്. സ്ഥലങ്ങൾ, കാഴ്ചകൾ രുചികൾ യാത്രയിലൂടെ അറിയാനും അനുഭവിക്കാനും ഒരുപാടുണ്ട്. ജീവിതത്തിലെ പല പ്രതിസന്ധികളിൽനിന്നും എന്നെ ഉയർത്തേഴുന്നേൽപിച്ചത് യാത്രകളാണ്. മനസിന് ശാന്തത നൽകുന്ന സ്ഥലങ്ങളിലേക്ക് യാത്ര പോകാനാണ് എനിക്കേറെ ഇഷ്ടം' ദിവ്യ കൂട്ടിച്ചേർത്തു.
Recommended Video

'കൊറോണയുടെ കടന്നുവരവിൽ ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും ചില യാത്രകൾ നടത്താനായി. കേരളത്തിനകത്ത് ചെറുയാത്രകൾ പോയിരുന്നു. കോവിഡിന്റെ ആശങ്കയിൽ നിന്ന് മനസിനെ സ്വസ്ഥമാക്കുവാനായി മക്കളോടൊത്ത് മൂന്നാറിലും ബീച്ച് ഡെസ്റ്റിനേഷനുകളിലുമൊക്കെ കറങ്ങി. ശാന്തമായ സ്ഥലമാണ് ഞാൻ എപ്പോഴും തിരയുന്നത്. ശാന്തമായ സ്ഥലമാണ് ഞാൻ എപ്പോഴും തിരയുന്നത്. മൂന്നു തവണ ദുബായ് യാത്ര ചെയ്തു. ദുബായുടെ മുക്കും മൂലയും ശരിക്കും ആസ്വദിച്ചിട്ടുണ്ട്. യാത്രകൾ പ്ലാനിടുമ്പോൾ എനിക്ക് മക്കൾക്കും ഒരേ ചോയ്സാണ്. അടിപൊളി കാഴ്ചകൾ കഴിഞ്ഞാൽ ഞങ്ങളുടെ അടുത്ത ലക്ഷ്യം ഷോപ്പിങ്ങാണ്. എന്റെ സ്വപ്നയാത്രകളാണ് മാലദ്വീപ്, തായ്‍ലൻഡ്, ഫുക്കറ്റ്, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ളത്. തായ്‍ലൻഡ്-ഫുക്കറ്റ് യാത്ര ഒരുപാട് ഇഷ്ടമാണ്. അവിടെ പോയി ഫൂട്ട് മസാജ് ഒക്കെ ചെയ്യണമെന്നുണ്ട്. സെക്സ് ടൂറിസത്തിന് പ്രാധാന്യം നൽകുന്ന നാടാണെന്ന് പറയുമെങ്കിലും നമ്മുടെ കാഴ്ചപ്പാടുകളാണല്ലോ ഓരോ നാടിന്റേയും സ്വഭാവം നിർണയിക്കുന്നത്. തായ്‍ലൻഡ് എനിക്ക് പ്രിയപ്പെട്ട സ്ഥലമാണ്.'


Click it and Unblock the Notifications











