ജിനു ആയിരുന്നു ധൈര്യം തന്നത്, നെഞ്ചത്ത് ആ പാട് ഉണ്ടായിരുന്നു, നടനെ ചവിട്ടിയതിനെ കുറിച്ച് ദിവ്യ
കുഞ്ചാക്കോ ബോബൻ ചെമ്പൻ വിനോദ് എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഭീമന്റെ വഴി. 'തമാശ' സിനിമയ്ക്കുശേഷം അഷറഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ചെമ്പൻ വിനോദ് ജോസ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് ഭീമന്റെ വഴി നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിൽ ദിവ്യ എം. നായരും ഒരു പ്രാധാന വേഷത്തിൽ എത്തുന്നുണ്ട്. കരിക്ക് വെബ് സീരീസിലൂടെയാണ് ദിവ്യ പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. സിനിമയിൽ ചാക്കോച്ചനോളം പ്രധാന്യമുള്ള കൗൺസിലർ റീത്ത ഉതുപ്പ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലെ ഒരു ശക്തമായ സ്ത്രീ കഥാപാത്രമാണ് ദിവ്യയുടേത്. ഇപ്പോഴിത ഭീമന്റെ വഴി എന്ന ചിത്രത്തിൽ എത്തിയതിനെ കുറിച്ചും സിനിമ ചിത്രീകരണത്തെ കുറിച്ചും മനസ് തുറക്കുകയാണ് താരം. മനേരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സിനിമ വിശേഷം പങ്കുവെച്ചത്.

ചെമ്പൻ വിനോദ് ജോസ് ആണ് സിനിമയിലേയ്ക്ക് വിളിക്കുന്നത്. അന്ന് അദ്ദേഹം മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്നു. ഞാൻ ആ ലൊക്കേഷനിൽ പോയി കഥ കേട്ടു. വളരെ ശക്തയായ ഒരു കഥാപാത്രമായിരുന്നു അത്. കഥ കേട്ടയുടനെ ഞാൻ ചോദിച്ചത് 'ചേട്ടാ, വൈ മീ ?' എന്നാണ്. 'കഥയെഴുതുമ്പോൾ ആ കഥാപാത്രമായി നിന്റെ മുഖമാണ് മനസ്സിൽ വന്നത്. നീ കഴിവുള്ള അഭിനേത്രിയാണ്. നിനക്ക് പെർഫോം ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ നിന്നെ തേടിയെത്തുന്നില്ല എന്നു മാത്രം. ഇത് നീ ചെയ്താൽ നന്നാകുമെന്നു തോന്നിയെന്നും' അദ്ദേഹം പറഞ്ഞു. പിന്നീട് കഥാപാത്രത്തിന് വേണ്ടി സ്കൂട്ടർ ഓടിച്ചു പഠിച്ചുവെന്നും ദിവ്യ പറയുന്നു.

റീത്തയെ കുറിച്ചും ദിവ്യ പറഞ്ഞിരുന്നു. താൻ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല കഥാപാത്രമാണ് റീത്ത എന്നാണ് നടി പറയുന്നത്. ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്റെ ഫിലിം കരിയറിലെ ഏറ്റവും മികച്ചതും ദൈർഘ്യം ഏറിയതുമായ കഥാപാത്രമായിരുന്നു കൗൺസിലർ റീത്തയുടേത്. വളരെ സ്ട്രോങ്ങായ കൃത്യമായ നിലപാടുകളുള്ള സ്ത്രീയാണ്. പ്രതികരണശേഷിയുള്ള സ്വതന്ത്രയായ സ്ത്രീയാണ്. മദ്യപിക്കുകയും മദ്യപിക്കുമെന്നു തുറന്നു പറയാൻ മടിയും ഇല്ലാത്ത ആളാണ് റീത്ത. എനിക്ക് തോന്നുന്നു ഇപ്പോഴത്തെ പെൺകുട്ടികൾ പ്രത്യേകിച്ചും 30 വയസ്സിൽ താഴെയുള്ളവർ അങ്ങനെയുള്ളവരാണ്. അവർക്കു ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയും അത് തുറന്നു പറയാൻ മടിയില്ലാത്തവരും സമൂഹം എന്തു വിചാരിക്കുമെന്നു ആകുലപ്പെടാത്തവരുമാണ്. അതേ സമയം വളരെ ഇമോഷനലായ ഒരു ലെയറും റീത്തക്കുണ്ട്. ഒരു നഷ്ടപ്രണയത്തിന്റെ നൊമ്പരമുണ്ട്സൈമൺ ഡോക്ടറുമായുള്ള വിവാഹം നടന്നില്ലെങ്കിലും ഇപ്പോഴും മനസ്സിൽ അയാളോടുള്ള പ്രണയം റീത്ത കാത്തുസൂക്ഷിക്കുന്നുണ്ട് .

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഭീമന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളൊക്കെ പാലിച്ചായിരുന്നു ഷൂട്ടിങ്. ജനുവരിയിൽ ഷൂട്ടിങ് കഴിഞ്ഞു. ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ഞങ്ങളുടെ ന്യൂഇയർ ആഘോഷങ്ങളൊക്കെ. ഏതു മേഖലയിലാണെങ്കിലും വലിപ്പ-ചെറുപ്പങ്ങൾ കാണും. 'ഭീമന്റെ വഴി'യിൽ അങ്ങനെയൊരു വേർതിരിവ് ഉണ്ടായിരുന്നില്ല. എല്ലാരും ഒരു കുടുംബ പോലെയാണ്. അഷ്റഫ് ഹംസ അദ്ദേഹത്തിന്റെ സിനിമകൾ പോലെ തന്നെ വളരെ സിംപിളായ ഒരു മനുഷ്യനാണ്. അതുപോലെ തന്നെ ചെമ്പൻ കഥകളുടെ ഒരു സാഗരമാണ്. അദ്ദേഹത്തിന്റെ കഥപറച്ചിൽ രസകരമാണ്. കേട്ടിരിക്കുന്ന ആളുകൾക്ക് ഒട്ടും മടുപ്പു തോന്നാത്ത രീതിയിലാണ് അദ്ദേഹം കഥ പറയുന്നത്.ചാക്കോച്ചനും ക്യാമറമാൻ ഗിരീഷ് ഗംഗാധരനും മറ്റു സഹതാരങ്ങളുമൊക്കെ നല്ല പ്രോത്സാഹനം നൽകിയിരുന്നു.
Recommended Video

ഭീമന്റെ വഴി'യിലെ ഏറ്റവും വെല്ലുവിളി ഉയർത്തിയ രംഗത്തെ കുറിച്ചും ദിവ്യ പറയുന്നുണ്ട്. ജിനു ജോസഫ് അവതരിപ്പിച്ച കൊസ്തേപ്പിനെ ചവിട്ടുന്ന രംഗമായിരുന്നു ഏറെ പ്രായസമുള്ള രംഗ,. ആദ്യമായിട്ടാണ് ഒരു സ്റ്റണ്ട് മാസ്റ്ററൊക്കെ വന്ന് എനിക്ക് സീൻ പറഞ്ഞു തരുന്നത്. ചെരുപ്പിട്ട് നെഞ്ചത്താണ് ചവിട്ടേണ്ടത്. സ്വാഭാവികമായിട്ടും ഒരാളെ ചവിട്ടാൻ പറയുമ്പോൾ ഒരു മാനസിക ബുദ്ധിമുട്ട് ഉണ്ടാകുമല്ലോ. അത്തരത്തിലുള്ള ഒരു പിരുമുറുക്കങ്ങളും ഇല്ലാതെ ആ സീൻ ചെയ്യാൻ പറ്റിയത് ജിനുവിന്റെ പിന്തുണയുള്ളതു കൊണ്ടാണ്. ചവിട്ടുമ്പോൾ നല്ല അസലായിട്ട് തന്നെ ചവിട്ടണം എന്നു പറഞ്ഞു ധൈര്യം തന്നത് ജിനു തന്നെയാണ്. നല്ല രീതിക്കു തന്നെ ജിനുവിനു ചവിട്ടു കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നെഞ്ചത്ത് പാടുണ്ടായിരുന്നുവെന്നും ദിവ്യ അഭിമുഖത്തിൽ പറയുന്നു


Click it and Unblock the Notifications