കല്യാണം കഴിക്കുമോ എന്ന് ചോദിച്ചു, മീറ്റിംഗിലാണെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു; മാലാ പാർവതിയുടെ പ്രണയകഥ
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വതി. സാധാരണ കണ്ടുവരുന്ന അമ്മ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് താരം ഓരോ ചിത്രങ്ങളിലും എത്തുന്നത്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ വേറിട്ടതാക്കാന്‍ നടി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ പുറത്ത് വന്ന മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വ്വത്തിലെ മോളി എന്ന കഥാപാത്രം മാലാ പാര്‍വതിയ്ക്ക് ഏറെ കയ്യടി നേടി കൊടുത്തിരുന്നു. മക്കള്‍ക്ക് വേണ്ടി ജീവിക്കുന്ന അല്‍പം നെഗറ്റീവ് ഷെയ്ഡുള്ള ഒരു അമ്മ വേഷമായിരുന്നു അത്. മോളിയായിട്ടുള്ള നടിയുടെ മാനറിസങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ പ്രണയകഥ പങ്കുവെയ്ക്കുകയാണ് മാലാ പാര്‍വതി. ഒരു ഉഗ്രന്‍ പ്രണയത്തിന് ശേഷമാണ് നടി സതീശനെ വിവാഹം കഴിക്കുന്നത്. കോളേജ് കാലത്ത് തുടങ്ങിയ ബന്ധമായിരുന്നു. ഗോസിപ്പുകളായിരുന്നു ഇവരെ ഒന്നിപ്പിച്ചത്. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സംഭവ ബഹുലമായ പ്രണയ വിവാഹത്തെ കുറിച്ച് പറഞ്ഞത്.

മാലാ പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ...' കോളേജ് മുഴുവന്‍ ചര്‍ച്ചയായ ബന്ധമായിരുന്നു ഞങ്ങളുടേത്. ഞാനും സതീശനും തമ്മില്‍ ഇഷ്ടത്തിലാണെന്ന് കോളേജ് മുഴുവന്‍ പ്രചരിച്ചു. ഞങ്ങളുടെ പേരുകളൊക്കെ വിളിച്ച് മറ്റുള്ളവര്‍ കളിയാക്കുമായിരുന്നു. ഈ കളിയാക്കല്‍ പിന്നീട് വലിയ കഥയായി മാറുകയായിരുന്നു', മാലാ പാര്‍വതി ഓര്‍ത്തെടുത്തു.
Recommended Video


'വൈകാതെ തന്നെ ഈ കഥ എന്റെ വീട്ടിലും നാട്ടിലുമൊക്കെ എത്തി. ക്യാമ്പസിലും വലിയ പ്രശ്‌നമായി. അന്ന് സതീശന്‍ ഒഴികെ ബാക്കിയെല്ലാവരും ഈ ബന്ധത്തെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു. ഈ സംഭവം നാട്ടിലൊക്കെ അറിഞ്ഞതോടെ വീട്ടില്‍ വലിയ പ്രശ്‌നമായി. തന്നെ മോശക്കാരിയായി ചിത്രീകരിക്കാനും തുടങ്ങി. എന്നാല്‍ ഇതൊക്കെ വലിയ വാര്‍ത്തയായതിന് ശേഷമാണ് എന്റെ ചെവിയില്‍ എത്തുന്നത്. വിവാഹം ആലോചിക്കാന്‍ എത്തുന്നവര്‍ പോലും ഈ ബന്ധത്തെ കുറിച്ച് തന്നോട് ചോദിക്കുകയായിരുന്നു'.

'പ്രണയകഥയ്ക്ക് ശേഷം ഞങ്ങള്‍ ഒളിച്ചോടി എന്നും കോളേജില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഏറ്റവും ഒടുവില്‍ സതീശനെ വിളിക്കുകയായിരുന്നു. ഈ സത്യങ്ങളെല്ലാം അറിയാവുന്ന ഏക വ്യക്തി നിങ്ങളാണ്; എന്നെ കല്ല്യാണം കഴിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ട ഉടനെ മീറ്റിംഗിലാണ് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് സതീശന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നെ തിരിച്ച് വിളിച്ചതുമില്ല. ആ സമയത്ത് സതീശനോട് എനിക്കൊരു ഇഷ്ടമൊക്കെ തോന്നി'.

'പിന്നീട് ഞാന്‍ സതീശനെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു. ഇത് രാഷ്ട്രീയമാണ്. ഇവിടെ പ്രേമം ഒന്നുമില്ല. എസ്.എഫ്.ഐയുടെ ഒരു ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി എന്നെ ടാര്‍ഗറ്റ് ചെയ്യുന്നതാണെന്നും പറഞ്ഞ് അവിടെ നിന്ന് മടങ്ങാന്‍ സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനെ പോകാന്‍ പറ്റില്ലെന്നായിരുന്നു എന്റെ മറുപടി. കൂടാതെ വേറെ ആരേയും വിവാഹം കഴിക്കാന്‍ പറ്റില്ലെന്നും തുറന്ന് പറഞ്ഞു. പിന്നീട് കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് ഞാൻ ഈ ബന്ധത്തില്‍ സീരിയസ് ആണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. തുടര്‍ന്ന് എന്നോട് അദ്ദേഹത്തിന്റെ പോയി വീട് കാണാന്‍ പറഞ്ഞു', മാല പാർവതി വെളിപ്പെടുത്തുന്നു.

'രണ്ട് കൂട്ടുകാരികളെയും കൊണ്ടാണ് സതീശന്റ വീട് കാണാന്‍ പോയത്. ഒരു ചെറിയ വീടാണ്. അന്ന് അവിടെ മൂത്ത ചേച്ചിയുണ്ടായിരുന്നു. സതീശനോടുള്ള തന്റെ ഇഷ്ടം ചേച്ചിയോട് പറഞ്ഞു. നിന്നെ പോലെ പൈങ്കിളി പോലിരിക്കുന്ന പെണ്ണിനെ അവന്‍ വേണ്ടെന്നാണോ പറഞ്ഞത്. അവനിങ്ങ് വരട്ടെ ഞാന്‍ പറയാമെന്ന് ചേച്ചി അറിയിച്ചു. തിരിച്ചു പോകുമ്പോള്‍ കൂട്ടുകാരികള്‍ എന്നെ കുറെ വഴക്കു പറഞ്ഞു. എന്നാല്‍ നിലപാട് മാറ്റാന്‍ ഞാൻ ഒരുക്കമായിരുന്നില്ല', മാല പാർവതി തുടർന്നു.
കൂട്ടുകാരികള്‍ എന്നെ കുറെ വഴക്കു പറഞ്ഞു. എന്നാല്‍ നിലപാട് മാറ്റാന്‍ താന്‍ ഒരുക്കമായിരുന്നില്ല'.

'അതിന് ശേഷം സതീശനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന് ഞാന്‍ ഉറപ്പിച്ചു. എന്റെ വീട്ടില്‍ ഈ കാര്യം അറിഞ്ഞപ്പോള്‍ ചേച്ചിയുടെ കഴിയട്ടെ എന്നായിരുന്നു മറുപടി. അങ്ങനെ 1998 ആഗസ്റ്റ് 10 ന് ഒരു കര്‍ക്കിടക മാസത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. അന്നെനിക്ക് പത്തൊമ്പത് വയസായിരുന്നു. പിന്നീട് ആ തീരുമാനമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. അത്രമേല്‍ സന്തോഷത്തിലാണ് ഞങ്ങള്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്', കഴിഞ്ഞകാലം തിരിഞ്ഞുനോക്കി മാല പാർവതി വ്യക്തമാക്കി.


Click it and Unblock the Notifications