റോബിൻ്റെ ആർദ്രതയുള്ള ഹൃദയം ഞാനെ കണ്ടിട്ടുള്ളൂ, എൻ്റെ ഗതികേടിനെ ധന്യ തമാശയാക്കിയപ്പോൾ ഞാൻ തളർന്നുപോയെന്ന് എൽ പി
ബിഗ് ബോസ് മലയാളം സീസൺ4 അവസാനിച്ചിട്ട് ആഴ്ചകൾ ആയെങ്കിലും ഷോയിൽ തുടങ്ങി വെച്ച നാടകീയതകൾ ഇപ്പോഴും തുടരുകയാണ്. ഈ സീസണിൻ്റെ പ്രത്യേകതയായിരുന്നു ശക്തയായ സ്ത്രീ മത്സരാർത്ഥികളുടെ സാന്നിധ്യം. സ്ത്രീ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി പ്രിയ. ഷോയുടെ തുടക്കംമുതൽ തന്നെ തനിക്ക് പറയാനുള്ള കാര്യങ്ങൾ ഒരു മറയും കൂടാതെ സംസാരിച്ചും പ്രവൃത്തിച്ചുമാണ് ലക്ഷ്മി എന്ന മത്സരാർത്ഥി നൂറ് ദിവസം ബിഗ് ബോസ് ഹൗസിൽ അതിജീവിച്ചത്.
ഷോയുടെ ആദ്യ ദിവസം മുതൽ തന്നെ എല്ലാ കാര്യങ്ങളിലും ഇടപ്പെട്ടിരുന്ന മത്സരാർത്ഥിയാണ് ലക്ഷ്മി പ്രിയ. അതുകൊണ്ട് തന്നെ ആദ്യ നാളുകളിൽ ലക്ഷ്മിക്കെതിരെ മറ്റ് മത്സരാർത്ഥികൾ തിരിഞ്ഞിരുന്നു. അഭിനേത്രിയായ ലക്ഷ്മി പ്രിയ ബിഗ് ബോസിലേക്ക് വരുമ്പോൾ അധികനാൾ തുടരില്ലെന്നാണ് പലരും വിധിയെഴുതിയത്. എന്നാൽ ടോപ് ഫൈവിലെത്തി ഫിനാലെ വരെ ബിഗ് ബോസിന്റെ ഭാഗമായാണ് ലക്ഷ്മി പ്രിയ അവിടെ നിന്ന് ഇറങ്ങിയത്. ഈ സീസണിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ലക്ഷ്മി പ്രിയ.

ബിഗ് ബോസിലെ കൂടുതൽ വിശേഷങ്ങൾ 'കട്ടൻ വിത്ത് ഇമ്മട്ടി' എന്ന പരിപാടിയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. റോബിനുമായുള്ള ചേച്ചി അനിയൻ ബന്ധത്തെക്കുറിച്ചും ഹൗസിൽ വെച്ച് ഏറ്റവും കൂടുതൽ വിഷമിച്ച സംഭവത്തെക്കുറിച്ചുമാണ് ലക്ഷ്മി മനസ്സ് തുറന്ന് പറഞ്ഞത്.
'റോബിൻ നല്ലൊരു ഗെയിമർ ആയിരുന്നു. ആ വീട്ടിൽ ഫേക്കാണ് ഫേക്കാണ് എന്ന് ആദ്യം പറഞ്ഞ് നിന്നെങ്കിലും അവൻ്റെ ആർദ്രതയുള്ള മനസ്സ് ഞാൻ മാത്രമേ കണ്ടിട്ടൂള്ളൂ. ദിൽഷയുമായുള്ള സൗഹൃദത്തിൽ ഞാൻ വീട്ടിൽ വെച്ച് റോബിനോട് പറഞ്ഞിരുന്നു ഞാനാണ് ദിൽഷയെക്കാളും കൂടുതൽ നിന്നെ മനസ്സിലാക്കുന്നത് എന്ന്'.

'അന്ന് എനിക്ക് വേണ്ടി ജയിൽ ടാസ്ക്കിൽ തോറ്റപ്പോൾ എനിക്ക് മനസാക്ഷിയില്ലേ എന്ന് ചോദിച്ച് റോബിൻ കരഞ്ഞു. ആ കരച്ചിലൊന്ന് നിർത്താൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. മറ്റ് മത്സരാർത്ഥികൾ അവൻ കരയുന്നത് കാണാതിരിക്കാൻ ഞാൻ എന്തെൊക്കെയോ ചെയ്തു'.
'അങ്ങനെ അവൻ കരയുന്നത് കണ്ടാൽ തോറ്റുപോകുമെന്ന തോന്നൽ കൊണ്ടാണ് അങ്ങനെ ചെയ്തത്. റോബിൻ്റ ആ കരച്ചിൽ ഒരിക്കലും റോബിൻ്റെ ഗെയിം സ്ട്രാറ്റജി ആയിരുന്നില്ല', ലക്ഷ്മി പ്രിയ പറയുന്നു.

'ബിഗ് ബോസ് ഹൗസിൽ വെച്ചുണ്ടായ ഏറ്റവും വലിയ വിഷമം എന്താണെന്ന് അവതാരകൻ ചോദിച്ചപ്പോൾ ഹൗസിലെ ഒരു ടാസ്ക്കിനെ പറ്റിയാണ് ലക്ഷ്മി പറഞ്ഞത്. ടിക്കറ്റ് ടു ഫിനാലെയിലേക്കുള്ള ടാസ്ക്കുകളിലെ വ്യക്തിമുദ്ര എന്നൊരു സെഗ്മെന്റിൽ കൂടുതൽ പേരും എന്നെ ടാർജെറ്റ് ചെയ്തപ്പോൾ ഒരുപാട് സങ്കടം വന്നിരുന്നു'.
'മത്സരം കഴിഞ്ഞ് എല്ലാവരും ആ സ്ഥലത്ത് നിന്ന് പോയപ്പോൾ ഞാൻ ഒറ്റക്ക് ആയത് പോലെയും ഏറ്റവും മോശക്കാരിയണോ ഞാൻ എന്നൊക്കെ ചിന്തിച്ചു. വല്ലാണ്ട് പതറിപ്പോയ നിമിഷമായിരുന്നു അത്. പിന്നീട് എന്നെ കൺഫെഷൻ റൂമിലേക്ക് വിളിച്ച് എനിക്ക് ബിഗ് ബോസ് ധൈര്യം പകർന്നപ്പോഴാണ് ഞാൻ സ്ട്രോങ്ങായിട്ടുള്ള മത്സരാർത്ഥിയാണെന്ന് മനസ്സിലായത്'.

'ഹൗസിൽ എനിക്ക് ആദ്യം അടുപ്പം തോന്നിയത് ധന്യയോടാണ്. പക്ഷെ ആദ്യമൊന്നും അത് പ്രകടിപ്പിച്ചിരുന്നില്ല. ധന്യക്ക് എന്നോട് ആഴ്ചകൾ കഴിഞ്ഞിട്ടാണ് സൗഹൃദം തോന്നിയത് എന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ വളരെ മാനസികമായി നല്ല സൗഹൃദമായപ്പോൾ പച്ചമുളക് കഴിക്കുന്ന ടാസ്ക്കിനെക്കുറിച്ച് പറഞ്ഞു. ആ അവസരത്തിൽ ധന്യയെപ്പോലും ഒന്ന് കെട്ടിപ്പിടിക്കാൻ കഴിഞ്ഞില്ല എന്ന വിഷമം പങ്കുവെച്ചു'.
'എന്റെ ആ നിസ്സഹായ അവസ്ഥയെ ധന്യ ആൾമാറാട്ട റൗണ്ടിൽ തമാശ രൂപേണ കാണിച്ചപ്പോൾ ഞാൻ മാനസികമായി വീണ്ടും തകർന്നുപോയി. നമ്മളുടെ ഒരു വിഷമത്തെ ഒരു സുഹൃത്തിനോട് മാത്രമായി പറയുമ്പോൾ അതിനെ മാനിക്കാതെ പബ്ലിക്ക് ആക്കിയത് ശരിയല്ലെന്ന് തോന്നി. ധന്യ അത് ശരിയായ അർത്ഥത്തിലാണ് ചെയ്തത് എന്ന് എന്നോട് പിന്നീട് പറഞ്ഞു', ലക്ഷ്മി പ്രിയ പറയുന്നു.


Click it and Unblock the Notifications