അച്ഛനിലെ കര്‍ഷകനോട് ബഹുമാനവും ആദരവുമാണെന്ന് ആര്‍ ജെ സൂരജ്, കുറിപ്പ് വൈറലാവുന്നു
ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു ആര്‍ ജെ സൂരജിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു താരമെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജിന്റെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. എന്റെ വീട്ടിൽ ഇന്നും നെൽ കൃഷിയുണ്ട്.. വർഷാവർഷം ചുരുങ്ങിയത് 5 ചാക്ക് നെല്ല് വീട്ടിലുണ്ടാക്കുന്നുണ്ട്.. വീട്ടിൽ പശുക്കളുണ്ട് ദിവസേന ഒരു ലിറ്റർ പാലെങ്കിലും കിട്ടുന്നുണ്ട്.. കോഴികളുണ്ട്.. മുട്ട ആവശ്യത്തിനു കിട്ടുന്നു.. തെങ്ങുകളുണ്ട് , തേങ്ങക്കും ക്ഷാമമില്ല.
മാവുകളുണ്ട് വർഷാ വർഷം സീസണിൽ ചെറിയതോതിൽ മാങ്ങ വിൽക്കാറുണ്ട്.. കശുമാവും കവുങ്ങും കുരുമുളകും റബറുമുണ്ട് അത്യാവശ്യം വരുമാനത്തിനുള്ളത് അതു മതി.. ഇതൊന്നും ഞാൻ കൃഷി ചെയ്തതല്ല.. എന്റെ അച്ഛൻ കൃഷി ചെയ്ത് ഉണ്ടാക്കിയതാണ്.. എന്നാൽ അദ്ദേഹം ഒരു കൃഷിക്കാരനല്ല മറിച്ച് ഒരു സ്കൂൾ പ്രിൻസിപ്പാളായി രണ്ടു കൊല്ലം മുന്നേ റിട്ടയർ ചെയ്ത ഒരാളാണ്.

ഇതൊക്കെ അദ്ദേഹം നേരം വെളുക്കുമ്പോൾ മുതലും വൈകിട്ട് സ്കൂളിൽ നിന്ന് വന്ന ശേഷവും പരിപാലിച്ചുണ്ടാക്കിയവയാണ്.. ഇന്ന് ഇത് നിലനിന്ന് കാണുമ്പോൾ.. ആസ്വദിക്കുമ്പോൾ അദ്ദേഹത്തിലെ കർഷകനോട് എനിക്ക് ബഹുമാനവും അഭിമാനവുമാണ്.. ഞാനായിട്ട് പുതിയതൊന്നും ഉണ്ടാക്കിയില്ലെങ്കിലും ഉള്ളതിനെ നിലനിർത്തണമെന്ന ആഗ്രഹമാണ്.
ഇതു പോലെ എന്റെ അയൽ വീടുകളിലും ഭാര്യവീട്ടിലും അമ്മവീട്ടിലും കൃഷിയും പശുക്കളും കോഴിയും തെങ്ങും കവുങ്ങും റബറുമൊക്കെയുണ്ട്... അത്തരത്തിലുള്ള നിരവധി കർഷകമനസുള്ളവരാൽ സമ്പന്നമായ മനോഹര ഗ്രാമമാണ് എന്റെ ശ്രീകണ്ഠാപുരം , കൊയിലി എന്ന നാട്. ഇത്തരത്തിൽ സമ്പന്നമായ നിരവധി നാടുകളാണ് നമ്മുടെ കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവി പ്രതീക്ഷകൾ.
അരിക്കും പലവ്യഞ്ജനങ്ങൾക്കും വില കൂടുന്ന വാർത്ത ദിനം പ്രതി കേൾക്കുമ്പോഴും അച്ഛനിലെ കർഷകന്റെ സമ്പത്ത് ഞങ്ങളുടെ വീടിന്റെ വിശ്വാസമാണ്.. ഇങ്ങനെ അനേകായിരം സാധാരണ കർഷകർക്കു മേലുള്ള വിശ്വാസമാണ് ലോകത്തിന്റെ തന്നെ നിലനിൽപ്പ്. കാരണം അധ്വാനത്തിന്റെ വിലയറിഞ്ഞ് ഉണ്ടാക്കുന്നവൻ മറ്റുള്ളവന് കൊടുക്കാനും അത് സംരക്ഷിക്കാനും മടിക്കില്ല.
Recommended Video
ആ മനസ് സകലവും കാൽ ചുവട്ടിലൊതുക്കാനിറങ്ങിയ കോർപ്പറേറ്റ് ഭീമന്മാർക്ക് ഉണ്ടാകുമെന്ന് എങ്ങനെ വാദിച്ചാലും തെളിയിക്കാനുമാകില്ല.. അതിന് കുടപിടിക്കുന്നതാണ് ഭരണകൂടമെങ്കിൽ രാഷ്ട്രീയത്തിനതീതമായി രാജാവ് നഗ്നനെന്ന് വിളിച്ചു പറയാൻ പ്രജകൾ തയാറാവണം.. അല്ലെങ്കിൽ ഭാവിയിൽ 'വൗ ബ്യൂട്ടിഫുൾ' എന്നു പറഞ്ഞ് നൊസ്റ്റാൾജിയയടിക്കാൻ പോലും ഒരു കാഴ്ച നമുക്കില്ലാതാവുമെന്നുമായിരുന്നു സൂരജ് കുറിച്ചത്.


Click it and Unblock the Notifications