'സൗബിനാണോ... വിജയരാഘവനല്ലേ അർഹൻ?, അദ്ദേഹത്തിന്റെ കാര്യത്തിൽ സങ്കടമുണ്ട്, വേടന് പുരസ്കാരം ലഭിച്ചതിൽ തെറ്റില്ല'
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം കഴിഞ്ഞതിന്റെ ആഘോഷത്തിലാണ് സിനിമാപ്രേമികൾ. മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഏഴാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.
പുരസ്കാരങ്ങളെ കുറിച്ച് ചില വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്. വേടന് പുരസ്കാരം ലഭിച്ചത് അടക്കം ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളെ കുറിച്ച് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സൗബിനേക്കാൾ സ്വഭാവ നടനുള്ള പുരസ്കാരം അർഹിച്ചിരുന്നത് വിജയരാഘവനാണെന്ന് സായ് കൃഷ്ണ പറയുന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടിക്ക് മികച്ച നടൻ കിട്ടിയതിനോട് ചിലർക്കൊക്കെ എതിർപ്പുണ്ട്. ഒരുപിടി നല്ല സിനിമകൾ ഇറങ്ങിയ വർഷമായിരുന്നു. അതുകൊണ്ട് തന്നെ അവിടേയും ഇവിടേയുമായി ചിലരുടെ മുറുമുറുപ്പുകളൊക്കെ ഉണ്ടായി. പിന്നെ ഭരിക്കുന്ന പാർട്ടി, മമ്മൂക്കയ്ക്ക് മികച്ച നടൻ എന്നതെല്ലാം വെച്ച് ഞമ്മന്റെ ആൾക്ക് തന്നെ കൊടുത്തൂവെന്ന സ്കീം ചിലർക്ക് തോന്നിയിട്ടുണ്ട്.
പക്ഷെ എന്നോട് ചോദിച്ചാൽ മമ്മൂക്കയ്ക്ക് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമാണെന്നെ ഞാൻ പറയൂ. കാരണം കൊടുമൺ പോറ്റി അത്ര എളുപ്പമല്ല കഥാപാത്രമല്ല. ഈ പ്രായത്തിലും അദ്ദേഹം അത് മനോഹരമായി ചെയ്തു. ഒരുപാട് എഫേർട്ട് ഇട്ടു. ഇന്നത്തെ പുരസ്കാരത്തിൽ ആരും ചർച്ച ചെയ്യാത്ത ഒരു കാര്യമുണ്ട്. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സൗബിനാണ് കിട്ടിയത്.
അത് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കാരണം കിഷ്കിന്ധാകാണ്ഡത്തിൽ വിജയരാഘവൻ ചെയ്ത് വെച്ച പ്രകടനമാണ്. കിഷ്കിന്ധാകാണ്ഡത്തിലെ കഥാപാത്രത്തിന് എന്തുകൊണ്ട് ആസിഫ് അലിക്ക് കൊടുത്തില്ല? മമ്മൂക്കയ്ക്ക് കൊടുത്തത് സ്വജനപക്ഷപാതം അല്ലേയെന്ന് പലരും അഭിപ്രായം പറയുന്നത് കണ്ടു. പക്ഷെ കിഷ്കിന്ധാകാണ്ഡം എന്ന സിനിമ പൂർണമാകണമെങ്കിൽ അല്ലെങ്കിൽ ആ സിനിമ അത്രത്തോളം മികച്ചതായി നമുക്ക് തോന്നാൻ കാരണമായത് ആസിഫ് അലിക്കൊപ്പമുള്ള വിജയരാഘവന്റെ പ്രകടനമാണ്.
ഹിറ്റ് അടിക്കുന്ന എല്ലാ സിനിമകളും ഗ്രൂപ്പ് എഫേർട്ടിന്റെ ഭാഗമാണെന്നത് ശരിയാണ്. എന്റെ കാഴ്ചപ്പാടിൽ മികച്ച സ്വഭാവനടൻ വിജയരാഘവനാണ്. അസാധാരണമായ പ്രകടനമായിരുന്നു. കിഷ്കിന്ധാകാണ്ഡം കണ്ടിറങ്ങിയാൽ വിജയരാഘവന്റെ കഥാപാത്രം മനസിൽ നിന്നും പോവില്ല.

അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാര്യം ആരും ഡിസ്കസ് ചെയ്തില്ലെന്ന് കണ്ടപ്പോൾ സങ്കടം തോന്നി. സ്പെഷ്യൽ ജൂറി പരാമർശം പോലും കിട്ടാതെ പോയല്ലോ എന്ന ഫീലിങ്സാണ് എനിക്ക് വന്നത്. മഞ്ഞുമ്മൽ ബോയ്സ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ തൂക്കിയടിയായിരുന്നു. അർഹിക്കുന്ന അംഗീകാരമാണ്. കാരണം മലയാള സിനിമയിലെ ഗെയിം ചെയ്ഞ്ചറായ സിനിമയായിരുന്നു സായ് കൃഷ്ണ പറഞ്ഞു. ഇന്ന് രണ്ട് വാർത്തകളാണ് വേടനെ കുറിച്ച് വന്നത്.
ഒന്ന് കേസും കൂട്ടങ്ങളും വിദേശയാത്രയ്ക്ക് അനുമതി ലഭിച്ചതുമായിരുന്നു. മറ്റൊന്ന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരമായിരുന്നു. കുറ്റപത്രം സമർപ്പിച്ചതുകൊണ്ടാകും വിദേശയാത്രയ്ക്ക് അനുമതി കിട്ടിയത്. വേടൻ വ്യക്തി ജീവിതത്തിൽ ചെയ്ത കാര്യങ്ങളൊന്നും എനിക്ക് അംഗീകരിക്കാൻ പറ്റുന്നതല്ല. പക്ഷെ സംഗീതത്തിൽ അയാൾക്കുള്ള കഴിവ് ഗംഭീരമാണ്.
ചിലപ്പോഴൊക്കെ വേടൻ തന്നെയാണോ ഈ പാട്ടുകളൊക്കെ എഴുതുന്നതെന്ന സംശയം എനിക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതിന് കാരണം അയാളുടെ റിയൽ ലൈഫിലെ കാര്യങ്ങൾ കേട്ടതുകൊണ്ടാണ്. പക്ഷെ മഞ്ഞുമ്മൽ ബോയ്സിലെ പാട്ടിന് അദ്ദേഹത്തിന് അംഗീകാരം കിട്ടിയതിൽ ഒരു തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല.
എല്ലാവരും ആഘോഷിക്കുന്ന പാട്ടാണത്. ഒരുപാട് ട്രോൾ പുരസ്കാരത്തിന്റെ പേരിൽ വേടന് കിട്ടുന്നതായി ഞാൻ കണ്ടിരുന്നു. റാപ്പായതുകൊണ്ട് അംഗീകാരം ലഭിക്കാൻ പാടില്ലെന്ന് ഇല്ലല്ലോ. കുതന്ത്രത്തിലെ വരികൾ കിടിലനാണെന്നും സായ് കൃഷ്ണ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











