'വിവാഹ നിശ്ചയം നടത്തിയ പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമമില്ലല്ലോ, സ്ത്രീകളോട് മത്സരിക്കാറില്ല'
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലാണ് ഷിയാസിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരങ്ങളിലൊരാളുമാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് സ്വന്തം പ്രയത്നത്തിലൂടെ ഷിയാസ് തന്റെ സ്ഥാനം ലൈം ലൈറ്റിൽ ഉറപ്പിച്ചത്. ആരുടേയും പിന്തുണയില്ലാതെ മോഡലിങ് രംഗത്തേക്ക് എത്തിയ പെരുമ്പാവൂരുകാരൻ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഇപ്പോൾ നിറഞ്ഞ് നിൽക്കുകയാണ്. ബിഗ് ബോസിന് ശേഷം ഒട്ടനവധി ആരാധകരും ഷിയാസിനുണ്ട്.
അതേസമയം കുറച്ച് നാളുകൾക്ക് മുമ്പ് ഷിയാസ് ഒരു വിവാദത്തിൽ കുടുങ്ങിയിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസ് ഒരു സ്ത്രീ നൽകിയതാണ് വിവാദത്തിന് കാരണമായത്. ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയായിരുന്നു ഷിയാസിനെതിരെ രംഗത്ത് എത്തിയത്. വിവാദവും കേസും നടക്കുന്ന സമയത്തായിരുന്നു ഷിയാസിന്റെ വിവാഹനിശ്ചയവും നടന്നത്. രഹ്ന എന്ന പെൺകുട്ടിയുമായിട്ടായിരുന്നു വിവാഹനിശ്ചയം നടന്നത്.

അതിനുശേഷം ഷിയാസ് കേസിൽപ്പെട്ടപ്പോഴും രഹ്ന ഷിയാസിനൊപ്പം പിന്തുണ നൽകി ഉണ്ടായിരുന്നു. എന്നാൽ അടുത്തിടെയായി വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളൊന്നും ഷിയാസിന്റെ സോഷ്യൽമീഡിയ പേജിൽ കാണാനില്ല. അതോടെ വിവാഹം മുടങ്ങിയോ എന്ന സംശയമാണ് ആരാധകർക്ക്. ഇപ്പോഴിതാ സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ കേസിനെ കുറിച്ചും വിവാഹത്തെ കുറിച്ചും ഷിയാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
കുട്ടിയും ഭർത്താവും ഉണ്ടെന്ന് അറിഞ്ഞപ്പോൾ കല്യാണം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞതുകൊണ്ടാണ് തന്റെ പേരിൽ ആ സ്ത്രീ കേസ് കൊടുത്തതെന്നാണ് ഷിയാസ് പറയുന്നത്. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.... 'എനിക്ക് ഒന്നും പറയാനില്ലാത്തതുകൊണ്ടും ചില മീഡിയക്കാരെ പേടിയായതുകൊണ്ടുമാണ് കുറച്ച് കാലമായി അഭിമുഖത്തിലൊന്നും വരാതിരുന്നത്.'
'ചില മീഡിയക്കാരെ തെറിവിളിച്ചകൊണ്ട് മറ്റ് മീഡിയക്കാർ കൂടി ശത്രുക്കളായി. ഞാൻ ചെയ്യാത്ത കുറ്റമാണ് അടിച്ചേൽപ്പിക്കാൻ നോക്കിയത്. എന്നെ അറിയുന്നവർ എനിക്കൊപ്പം നിന്നിരുന്നു. ഞാൻ ഒരുപാട് സ്ത്രീകൾക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അവരൊന്നും എന്നെ കുറിച്ച് പരാതി പറഞ്ഞിട്ടില്ലല്ലോ. പരാതി പറഞ്ഞത് എന്നോട് പ്രേമം നടിച്ച് എനിക്കൊപ്പം കൂടിയ വ്യക്തിയാണ്. ആ സ്ത്രീയോട് എനിക്ക് യഥാർത്ഥ പ്രേമമായിരുന്നു.'
'അവർ പ്രേമം നടിക്കുകയാണെന്ന് മനസിലായി അത് നിരസിച്ചപ്പോൾ എനിക്ക് എതിരെ കൊണ്ടുപോയി കേസ് കൊടുത്തു. മൂന്ന് വർഷം പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഞൻ അവരെ പീഡിപ്പിച്ചുവെന്നാണ് പരാതി. സ്ത്രീയോടായാലും പുരുഷനോടായാലും കംഫർട്ടായാൽ മാത്രമെ എനിക്ക് നന്നായി സംസാരിക്കാൻ പറ്റു. അല്ലാത്തപക്ഷം പറ്റില്ല.'

'ഞാൻ ദൈവ വിശ്വാസിയാണ്. കേസിപ്പോൾ കോടതിയിലാണ്. അവർക്ക് തെളിവില്ല. മീഡിയക്കാരെ പേടിയായതുകൊണ്ടാണ് ചെന്നൈയിൽ വന്ന് ഇറങ്ങിയത്. അല്ലെങ്കിൽ കൊച്ചിയിൽ ഫ്ലൈറ്റ് ഇറങ്ങുമായിരുന്നു. 2022 മുതൽ 2023 വരെ ഞാൻ പീഡിപ്പിച്ചുവെന്നാണ് കേസ്. അതെങ്ങനെ പീഡനമാകും. തെളിവുവേണ്ടെ. ഞാൻ കല്യാണം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞതുകൊണ്ടും കുട്ടിയും ഭർത്താവും ഉണ്ടെന്നും അവർ പലതും ഉപയോഗിക്കുന്നുണ്ടെന്നും മനസിലാക്കിയതുകൊണ്ടുമാണ് ആ സ്ത്രീ എന്റെ പേരിൽ കേസ് കൊടുത്തത്.'
'എന്റെ വിവാഹനിശ്ചയം ആകുന്നത് വരെ അവർ കാത്തിരുന്നു. അത് മുടക്കുകയായിരുന്നു അവരുടെ ലക്ഷ്യം. സ്ത്രീകളോട് മത്സരിക്കാൻ ഞാൻ നിൽക്കാറില്ല. കാരണം അവർക്ക് പരിക്ക് അധികമായിരിക്കും. കർമ്മ എന്നൊരു സാധനമുണ്ട് അത് കറങ്ങി തിരിഞ്ഞ് വരും.'
'ഇപ്പോൾ ഞാൻ ഹാപ്പിയാണ്. സിനിമ, ഉദ്ഘാടനങ്ങൾ, ഷോകൾ എല്ലാമായി പഴയ ഷിയാസിനെപ്പോലെ മുന്നോട്ട് പോകുന്നു. വിവാഹ നിശ്ചയം നടത്തിയ പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമങ്ങളൊന്നുമില്ലല്ലോ. പക്ഷെ എന്റെ കല്യാണമുണ്ടാകും.'
'നിശ്ചയ പെൺകുട്ടി റെഡിയാണെങ്കിൽ അവരെ വിവാഹം ചെയ്യും അല്ലെങ്കിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യും. ചെമ്മീനിലെ പോലെ ബീച്ചിലൂടെ പാട്ട് പാടി നടക്കാൻ ഉദ്ദേശിക്കുന്നില്ല. എന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടാൻ ആർക്കും അവകാശമില്ല. നമ്മൾ വിചാരിക്കുന്നതുപോലെ നമ്മുടെ ലൈഫ് മുന്നോട്ട് പോകില്ലെന്നാണ്', ഷിയാസ് കരീം പറഞ്ഞത്.


Click it and Unblock the Notifications