ആശ്രമത്തില്‍ വച്ചാണ് അച്ഛനും അമ്മയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്; തന്റെ ഭാര്യയെ കുറിച്ചും അപര്‍ണ മൾബറി
മലയാളം വളരെ അനായാസമായി സംസാരിക്കുന്ന മദാമ്മ എന്ന പേരിലാണ് അപര്‍ണ മള്‍ബറി കേരളത്തില്‍ തരംഗമാവുന്നത്. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിച്ച് തുടങ്ങിയ അപര്‍ണയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചു. ഇതിനിടയിലാണ് ബിഗ് ബോസ് മലയാളത്തിലേക്ക് താരം പോകുന്നത്. അതുവരെ ഉണ്ടായിരുന്നതിനെക്കാളും ആരാധകരെ ഈ ഷോ യിലൂടെ അപര്‍ണയ്ക്ക് ലഭിച്ചെന്ന് വേണം പറയാന്‍.
ശരിക്കും ബിഗ് ബോസിലേക്ക് പോയതിന് പിന്നില്‍ മലയാളം പഠിക്കാമെന്ന താല്‍പര്യം കൂടിയുണ്ടെന്നാണ് അപര്‍ണ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് മലയാളത്തിനെയും കേരളത്തെയും എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്നത് താരം വ്യക്തമാക്കിയത്. ഒപ്പം മാതാപിതാക്കളെ കുറിച്ചും ഭാര്യയെ പറ്റിയുമൊക്കെ സംസാരിച്ചിരിക്കുകയാണ്.

'അടിപൊളി, അമ്മ, ശ്രദ്ധ, നക്ഷത്രം, സ്വര്‍ണം എന്നിങ്ങനെ അഞ്ച് വാക്കുകളാണ് തനിക്ക് മലയാളത്തില്‍ ഏറ്റവും ഇഷ്ടമുള്ളത്. ഈ വാക്കുകളില്‍ തന്റെ ജീവിതത്തെ പറ്റി പറയാനാവുമെന്നാണ് അപര്‍ണ പറയുന്നത്. മലയാളം, ഇംഗ്ലീഷ്, സ്പാനിഷ് എന്നിങ്ങനെ മൂന്നു ഭാഷകള്‍ തനിക്ക് അറിയാമെങ്കിലും അമ്മയ്ക്കും ഭാര്യയ്ക്കുമൊന്നും മലയാളം പഠിക്കാന്‍ സാധിച്ചിട്ടില്ല.
'അമ്മ' എന്ന വാക്കാണ് ഞാന്‍ മലയാളത്തില്‍ നിന്നും ആദ്യം പഠിച്ചത്. അമ്മ കേരളത്തിലെത്തിയിട്ട് 30 വര്‍ഷം കഴിഞ്ഞു. എന്നിട്ടും മലയാളം വളരെ കുറച്ചു വാക്കുകളേ പറയാനറിയൂ. അതുപോലെ, എന്റെ ഭാര്യയ്ക്ക് ആറു ഭാഷകള്‍ അറിയാം. മൂന്നു വര്‍ഷമായി അവരെ മലയാളം പഠിപ്പിക്കാന്‍ നോക്കുന്നുണ്ട്. എന്നിട്ട് ഇപ്പോഴും, വളരെ സാവധാനത്തില്‍ സംസാരിച്ചാല്‍ മനസ്സിലാകും എന്നേയുള്ളൂ' എന്നും അപര്‍ണ വ്യക്തമാക്കുന്നു.
'ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ താന്‍ പങ്കെടുത്തത് പോലും മലയാളത്തില്‍ സംസാരിക്കാന്‍ അവസരം കിട്ടുമല്ലോ എന്നു ചിന്തിച്ചാണെന്നാണ് അപര്‍ണ പറയുന്നത്. മലയാളം പറയുന്നതില്‍ തെറ്റുകള്‍ വരുന്നുണ്ടെങ്കില്‍ തിരുത്തി തരണമെന്ന് ഞാന്‍ ഓര്‍മപ്പെടുത്തിയിരുന്നു. അവരെന്നെ നന്നായി സഹായിച്ചു', അപര്‍ണ പറയുന്നു.
തന്റെ മാതാപിതാക്കളുടെ കൂടിച്ചേരലിനെ പറ്റിയും അപര്‍ണ പറയുന്നു. 'അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന അമ്മ വിനയയും അച്ഛന്‍ പ്രേമും കണ്ടുമുട്ടിയത് ഇന്ത്യയില്‍ വച്ചാണ്. ഇന്ത്യ ചുറ്റിക്കറങ്ങുന്നതിന് ഇടയിലായിരുന്നു ആ കൂടിക്കാഴ്ച. രണ്ടുപേരും ആത്മീയതയിലുള്ള താല്‍പര്യം കാരണം ധ്യാനവും യോഗയും പഠിക്കാന്‍ കേരളത്തിലെ അമൃതാനന്ദമയി ആശ്രമത്തിലെത്തി. അവിടെ വച്ചാണ് അവര്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നത്. പിന്നീടവര്‍ അമേരിക്കയിലേക്ക് തിരികെ പോയി.

അച്ഛന്റെ കുടുംബക്കാര്‍ ബ്രിട്ടനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ഞങ്ങളുടെ കുടുംബ പേരാണ് മള്‍ബറി. ഞാന്‍ ജനിച്ചു കഴിഞ്ഞാണ് പിന്നീടവര്‍ കേരളത്തിലേക്ക് വീണ്ടുമെത്തുന്നത്. അമ്മ, മാതാ അമൃതാനന്ദമയിയുടെ ഭക്തയാണ്. അമൃതാശ്രമത്തിലായിരുന്നു ഞങ്ങളുടെ താമസം. ഞാനും മാതാ അമൃതാനന്ദമയിയുടെ ഭക്തയാണ്.
ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ യുഎസിലേക്ക് മടങ്ങി. പത്താം ക്ലാസ് പൂര്‍ത്തിയാക്കി ഞാനും അച്ഛന്റെയടുത്തേക്ക് പോയി. അവിടെ നിന്നാണ് എജ്യുക്കേഷനിലും മാര്‍ക്കറ്റിങ്ങിലും ഡിഗ്രിയും സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട കോഴ്‌സും പഠിക്കുന്നത്. മറ്റുള്ളവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ കൈകാര്യം ചെയ്യുന്ന ജോലിയും ചൈനയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഇംഗ്ലിഷ് പഠിപ്പിക്കുന്ന ജോലിയുമൊക്കെ ചെയ്ത് തിരക്കിട്ട ജീവിതമായിരുന്നു.
അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ വച്ച് കണ്ടുമുട്ടിയ ആളെ ഭാര്യയാക്കിയതിനെ പറ്റിയും അപര്‍ണ പങ്കുവെച്ചു. 'എന്റെ ഭാര്യ ഒരു കാര്‍ഡിയോളജിസ്റ്റാണ്. സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ്. അവളെ ഫോളോ ചെയ്യാനും ഫോണില്‍ ബന്ധപ്പെടാനും പലരും കുറേ ശ്രമിച്ചിട്ടുണ്ട്. അതിനാല്‍, പേര് പറയരുതെന്ന് നിര്‍ദേശമുണ്ട്. ഭാര്യ ഫ്രഞ്ചുകാരിയായത് കൊണ്ടാണ് ഞങ്ങള്‍ ഫ്രാന്‍സില്‍ ജീവിക്കുന്നതെന്നും', അപര്‍ണ വ്യക്തമാക്കുന്നു.
ലെസ്ബിയനായ അപര്‍ണ അമൃത എന്ന് പേരുള്ള ഡോക്ടറെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരും അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കുമ്പോഴാണ് ഇഷ്ടത്തിലാവുന്നത്. ബിഗ് ബോസിലേക്ക് വന്നതിന് ശേഷം പ്രിയതമയെ പറ്റി താരം തുറന്ന് സംസാരിച്ചിരുന്നു. എന്നാല്‍ അഭിമുഖങ്ങളില്‍ നിന്നും ക്യാമറയുടെ മുന്നില്‍ നിന്നുമൊക്കെ മാറി നടക്കുകയാണ് അപര്‍ണയുടെ ഭാര്യ.


Click it and Unblock the Notifications











