'ഇരുപത്തിരണ്ടാം വയസിൽ എനിക്കുണ്ടായ കുഞ്ഞാണ്, ഇത്ര ചെറുപ്പത്തിൽ വാപ്പയായല്ലോ എന്നുള്ള ഭാവമായിരുന്നു'; ബഷീർ
ബഷീര്‍ ബഷിയും ഭാര്യമാരും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. യുട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമായി ഇവര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ബഷീറിന്റെ കുടുംബത്തിലെ ആദ്യത്തെ സെലിബ്രിറ്റി മൂത്തമകൾ സുനൈന ബഷീറാണ്.
ഫ്രീക്ക് ലുക്കിൽ ഒരു കുട്ടി സെലിബ്രിറ്റിയെപ്പോലെയാണ് മകളെ ബഷീറും ഭാര്യ സുഹാനയും കൊണ്ടുനടന്നിരുന്നത്. സുനൈനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഒരു കാലത്ത് വൈറലായിരുന്നു. അക്കാലത്തെ കുട്ടി മോഡലായും സുനൈന തിളങ്ങിയിരുന്നു.
മകൾക്കൊപ്പം ഫോട്ടോ എടുക്കാനും അവളെ കണ്ട് സ്നേഹം പ്രകടിപ്പിക്കാനുമായി നിരവധി പേർ പലയിടത്ത് നിന്നും വരാറുണ്ടായിരുന്നുവെന്ന് ബഷീർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സുനൈനയുടെ പന്ത്രണ്ടാം പിറന്നാൾ ആയിരുന്നു. പതിവുപോലെ ഇത്തവണത്തെ പിറന്നാളും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷമാക്കി.
ബ്ലാക്ക് പിങ്ക് തീമിലായിരുന്നു കേക്കും ഡെക്കറേഷനും സുനൈനയുടെ പിറന്നാൾ വസ്ത്രവും. കേക്ക് മുറിക്കുന്നതിന് മുമ്പ് സുനൈനയെ കുറിച്ച് സുഹാനയും ബഷീറും മഷൂറയുമെല്ലാം വാചാലരായി.

പ്രായത്തിൽ കവിഞ്ഞ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സുനൈന മിടുക്കിയാണെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. ആദ്യം സുനൈനയെ കുറിച്ച് സംസാരിച്ചത് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയായിരുന്നു. 'യുകെജി മുതലാണ് ഞാൻ സുനുവിനെ കണ്ട് തുടങ്ങിയത്. മഷൂ എന്നാണ് അവൾ എന്നെ ആദ്യം വിളിച്ചിരുന്നത്.'
'പിന്നെ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് മഷൂമ്മിയെന്ന് വിളിക്കാൻ തുടങ്ങിയത്. സുനു ഇന്ന് ഏഴാം ക്ലാസിൽ എത്തി. പന്ത്രണ്ട് വയസായി അവൾക്ക്.... സമയം വേഗത്തിൽ സഞ്ചരിക്കുന്നു. അവളുടെ എല്ലാ സ്വപ്നങ്ങളും നടക്കട്ടെയെന്ന പ്രാർത്ഥനയാണ് എനിക്ക് എപ്പോഴുമുള്ളത്. സുനു വളരെ പക്വതയുള്ള കുട്ടിയാണ്. എപ്പോഴും മുഖത്ത് പുഞ്ചിരിയുണ്ടാകും.'
'ഒന്നും മനസിൽ വെക്കാത്ത സ്വഭാവമാണ്. പിണങ്ങിയിരിക്കാറില്ല വഴക്ക് പറഞ്ഞാലും തിരിച്ച് പറയുന്ന സ്വഭാവമില്ല', മകളെ കുറിച്ച് മഷൂറ പറഞ്ഞു. കുടുംബത്തിൽ മൂന്ന് കുട്ടികളുണ്ടെങ്കിലും ഏറ്റവും സ്പെഷ്യൽ സുനൈനയാണെന്നും മഷൂറ പറയുന്നു. ഉമ്മ സുഹാനയാണ് പിന്നീട് സുനൈനയെ കുറിച്ച് സംസാരിച്ചത്.
'ആദ്യത്തെ കുഞ്ഞായതുകൊണ്ട് സുനു എനിക്ക് വളരെ സ്പെഷ്യലാണ്. കഴിഞ്ഞ ദിവസം സുനുവിന്റെ പഴയ ഫോട്ടോകൾ എടുത്ത് നോക്കിയപ്പോൾ കുറച്ചുനാൾ കൂടി കഴിയുമ്പോൾ കല്യാണം കഴിപ്പിച്ച് വിടേണ്ടി വരുമല്ലോ എന്നൊക്കയുള്ള തോന്നൽ വന്നു. സുനു പോയാൽ എനിക്ക് തല്ല് പിടിക്കാൻ പിന്നെ ആരും ഉണ്ടാവില്ലല്ലോ എന്നൊക്കെ തോന്നി. ഞങ്ങൾ അമ്മായിയമ്മയേയും മരുമകളേയും പോലെയാണെന്ന് എല്ലാവരും പറയാറുണ്ട്.'

'സൈഗു ഉണ്ടായപ്പോഴും ഞാൻ ആദ്യം സുനുവിനെയാണ് അന്വേഷിച്ചത്', സുഹാന പറയുന്നു. ഏക മകളെ കുറിച്ച് പിന്നീട് ബഷീറാണ് സംസാരിച്ചത്. 'എനിക്ക് ഇരുപത്തിരണ്ടാം വയസിൽ ജനിച്ച കുഞ്ഞാണ് സുനു. പന്ത്രണ്ട് വയസാണെങ്കിലും അവൾക്ക് പതിനെട്ടിന്റെ പക്വതയുണ്ട്. എനിക്ക് പലതും പറഞ്ഞ് തരുന്നത് സുനുവാണ്', ബഷീർ പറഞ്ഞു.
സുനുവിനെ പ്രസവിച്ച് കൈയ്യിൽ കിട്ടിയപ്പോൾ ഇത്രയും ചെറുപ്പത്തിൽ ഒരു വാപ്പയായല്ലോ എന്നുള്ള മുഖഭാവമായിരുന്നു ബഷീറിന്റെ മുഖത്ത് കണ്ടതെന്ന് ബന്ധുക്കളും പറഞ്ഞു. സുനൈനയ്ക്ക് ഡാഡ തന്നെയാണ് ഹീറോയെന്നും ഡാഡയുടെ കുഞ്ഞാണെന്നും മഷൂറ കൂട്ടിച്ചേർത്തു. സുഹാനയും ബഷീറും പ്രണയിച്ച് വിവാഹിതരായവരാണ്.
രണ്ട് കുഞ്ഞുങ്ങൾ പിറന്നശേഷമാണ് മഷൂറയെ ബഷീർ വിവാഹം ചെയ്തത്. ക്രിസ്ത്യനായിരുന്ന സുഹാന വിവാഹശേഷം മതംമാറി. മഷൂറയ്ക്ക് മൂന്ന് മാസം മുമ്പാണ് ഒരു ആൺകുഞ്ഞ് പിറന്നത്. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞുണ്ടായത്. ബിബി കുടുംബത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് മഷൂറയുടെ മകൻ എബ്രാനാണ്.


Click it and Unblock the Notifications