'ആദ്യമൊക്കെ തമാശയാണെന്നാണ് ഞാനും കരുതിയത്'; സുഹൃത്തിന്റെ മകന് എഴുത്തച്ഛനായ സന്തോഷത്തിൽ കിടിലം ഫിറോസ്!
ആയിരക്കണക്കിന് കുരുന്നുകളാണ് വിജയദശമി ദിനത്തിൽ ആദ്യാക്ഷരത്തിന്റെ അമൃത് നുകർന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കോവിഡ് മാനദണ്ഡങ്ങളില്ലാതെ എഴുത്തിനിരുത്ത് ചടങ്ങ് നടന്നത്.
ഇപ്രാവശ്യത്തെ വിജയദശമി റേഡിയോ ജോക്കിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായിരുന്ന കിടിലം ഫിറോസിനും ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒന്നായിരുന്നു. സുഹൃത്തിന്റെ മകന് ആദ്യാക്ഷരം പകർന്ന് നൽകിയത് കിടിലം ഫിറോസായിരുന്നു.
വളരെ ധന്യമായി തീർന്ന ആ മുഹൂർത്തത്തെ കുറിച്ച് മനോഹരമായ ഒരു കുറിപ്പും സോഷ്യൽമീഡിയയിൽ കിടിലം ഫിറോസ് പങ്കുവെച്ചിട്ടുണ്ട്. 'നീ തന്നെ മകനെ എഴുത്തിനിരുത്തണം' എന്ന് കൂട്ടുകാരന്‍ പറഞ്ഞപ്പോള്‍ ആദ്യം അവന്‍ തമാശ പറയുകയാണ് എന്നാണ് കരുതിയതെന്ന് കിടിലം ഫിറോസ് കുറിപ്പിൽ എഴുതി.
'ഒപ്പം പഠിച്ച പ്രിയ സുഹൃത്തിന്റെ മകനെ എഴുത്തിന് ഇരുത്താൻ ആദ്യക്ഷരങ്ങൾ പകർന്ന് നൽകാൻ കഴിയുക എന്നത് എന്നെ സംബന്ധിച്ച് മഹാഭാഗ്യമാണ്. രഞ്ജിത്തും ഞാനും ഒരുമിച്ച് പഠിച്ചവരാണ്. അവനിപ്പോള്‍ ബഹറിനിലാണ്.'

'പ്രവാസ ലോകത്തിരുന്ന് ഒരേയൊരു ആഗ്രഹമാണ് കഴിഞ്ഞ ഒന്ന്, രണ്ട് വര്‍ഷമായി അവൻ പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഇളയമകന്‍ അല്ലുവിനെ ഞാന്‍ എഴുത്തിനിരുത്തണം അവന്റെ എഴുത്തച്ഛന്‍ ആകണം. ആദ്യമൊക്കെ തമാശയാണ് എന്നാണ് ഞാനും കരുതിയത്.'
'പക്ഷെ അവന് അതൊരു വലിയ ആഗ്രഹമാണെന്ന് പിന്നെയും പിന്നെയും സൂചിപ്പിച്ചു. അങ്ങനെ ഇന്ന് പുലരിയിൽ സനാദനാലയം കാൻ കെയറിന്റെ പുണ്യഭൂമിയിൽ അല്ലു എന്റെ മടിയിൽ ഇരുന്ന് അറിവിന്റെ ആദ്യക്ഷരങ്ങൾ കുറിച്ചു. ആദ്യമായി അവനെഴുതിയ വാക്ക്... അമ്മ. അരിപരന്ന നന്മയുള്ള തട്ടകത്തിൽ അല്ലു എഴുതി... മനുഷ്യൻ.'

'പരക്കട്ടെ പ്രകാശം...', കിടിലം ഫിറോസ് കുറിച്ചു. ഫിറോസിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'ഈ മോനും നന്മയുള്ള... സമൂഹത്തിന് വേണ്ടപ്പെട്ട ഒരു വ്യക്തിയായി വളർന്ന് വരട്ടെ'യെന്നാണ് പലരും ആശംസിച്ചത്. വീഡിയോ ജോക്കിയായിട്ടാണ് ഫിറോസ് കരിയര്‍ ആരംഭിച്ചത്.
പിന്നീട് എഫ്എമ്മില്‍ റേഡിയോ ജോക്കിയായ കിടിലം ഫിറോസ് നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടി. അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള ഫിറോസ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതനായത് മലയാളം ബിഗ് ബോസ് സീസണ്‍ 3 യിലൂടെയാണ്. സീസൺ ത്രിയുടെ ഫൈനൽ സ്റ്റേജിൽ വരെ കിടിലം ഫിറോസ് എത്തിയിരുന്നു.

സീസൺ മൂന്നിൽ ഹൗസിൽ സജീവമായി പങ്കാളിയായ മത്സരാർഥിയും കിടിലം ഫിറോസായിരുന്നു. ഒട്ടനവധി സമൂഹിക പ്രവർത്തനങ്ങളും കിടിലം ഫിറോസ് തന്നാൽ കഴിയും വിധം സമൂഹത്തിൽ ചെയ്യുന്നൊരു വ്യക്തി കൂടിയാണ്. സനാഥാലയമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയായിരുന്നു ഫിറോസ് ബിഗ് ബോസിലേക്ക് എത്തിയത്.
ഇതേക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മറ്റ് പലര്‍ക്കുമായി ഒരു വീട് വെക്കാന്‍ സാധിക്കണം എന്ന ചിന്തയിലാണ് സനാഥാലയത്തിന്റെ പിറവിയെന്ന് കിടിലം ഫിറോസ് പറഞ്ഞിരുന്നു. 20 ആം വയസിലായിരുന്നു കിടിലം ഫിറോസിന്റെ വിവാഹം.

18 വയസായിരുന്നു അന്ന് താരത്തിന്റെ ഭാര്യയുടെ പ്രായം. ജോലിയില്ലാത്ത സമയമായിരുന്നു അത്. നിലനില്‍പ്പിനായി സകല ജോലികളും ചെയ്യുമായിരുന്നു ഫിറോസ്. അതിന് ശേഷമായാണ് നല്ലൊരു ജോലി അദ്ദേഹത്തിന് ലഭിച്ചത്. പിന്നിട്ട വഴികളെക്കുറിച്ച് അറിയാതെയാണ് പലരും വിമര്‍ശിക്കുന്നതെന്ന് മുമ്പ് പലപ്പോഴും ഫിറോസ് പറഞ്ഞിട്ടുണ്ട്.
പ്രണയ വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും ഫിറോസ് ബിഗ് ബോസിലും തുറന്നുപറഞ്ഞിരുന്നു. വ്യത്യസ്ത മതവിഭാഗക്കാരായിരുന്നു തങ്ങളെന്നും വിവാഹ ശേഷം ഭാര്യയോട് മതം മാറാനൊന്നും ആവശ്യപ്പെട്ടിരുന്നില്ലെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications