വാപ്പ എന്നെ കുറച്ച് മുമ്പ് കൂടി നജീബേ എന്നാണ് വിളിച്ചത്, മരിക്കുന്നത് വരെ അത് ഞാൻ ആവശ്യപ്പെടില്ല; നാദിറ
സോഷ്യൽമീഡിയയിൽ സജീവമായി നിന്നിരുന്ന സമയത്താണ് ട്രാൻസ് പേഴ്സണായ നാദിറ മെഹ്റിന് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലേക്ക് സെലക്ഷൻ ലഭിക്കുന്നത്. നാദിറയുടെ തമാശ കലർന്ന സംസാര ശൈലിയും ഹ്യൂമർ സെൻസും തഗ്ഗ് ഡയലോഗുകളെല്ലാം സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് സമയത്ത് ആഘോഷിക്കപ്പെട്ടിരുന്നു.
ബിഗ് ബോസ് വീടിനകത്തെ വാദപ്രതിവാദങ്ങളിലും തന്റെ നിലപാട് കൃത്യമായി തുറന്ന് പറയാൻ നാദിറ മടിച്ചിരുന്നില്ല. ഫിസിക്കൽ ടാസ്കുകളിലും മറ്റും മികവോടെ മുന്നിട്ട് നിന്ന നാദിറ ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പ് മണി ബാഗുമായി ഷോ ക്വിറ്റ് ചെയ്ത് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പലപ്പോഴായി മനസ് തുറന്നിട്ടുണ്ട് നാദിറ.

ആ കഥകൾ അറിയാവുന്ന ഒരു വിഭാഗം പലപ്പോഴും നാദിറയെ പഴയ പേര് അടക്കം വിളിച്ച് പരിഹസിക്കാറുണ്ട്. അത്തരത്തിൽ പരിഹസിക്കാനായി മാത്രം തന്റെ പഴയ പേര് വിളിക്കുന്നവരോടുള്ള മറുപടിയായി നാദിറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴും പിതാവ് തന്നെ നജീബ് എന്ന് തന്നെയാണ് വിളിക്കുന്നതെന്നും നാദിറയെന്ന് മാറ്റി വിളിക്കാൻ കുടുംബത്തോട് താൻ ഒരിക്കലും ആവശ്യപ്പെടില്ലെന്നും നാദറ മെഹ്റിൻ പറയുന്നു.
ഞാൻ വെറുതെ നടന്ന് പോയാലും ചിലർ എന്നെ നജീബ് ഇക്കയെന്ന് വിളിക്കും. സോ മച്ച് താങ്ക്സ്... നജീബ് എന്ന് എന്നെ ഇപ്പോഴും വിളിക്കുന്ന ഒരു കൂട്ടം ആളുകൾക്കിടയിൽ ജീവിക്കൊന്നാരാളാണ് ഞാൻ. അതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. ഞാൻ കുറച്ച് മുമ്പ് വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴും വാപ്പ എന്നെ നജീബേ എന്നാണ് വിളിച്ചത്.
അതും അവരുടെയെല്ലാം മുന്നിൽ വെച്ച്. അതിൽ എനിക്ക് ഒരു കുഴപ്പവുമില്ല. എന്റെ വീട്ടുകാർ എന്നെ അങ്ങനെയാണ് കാണുന്നതെങ്കിൽ എനിക്ക് അത് സന്തോഷമുള്ള കാര്യമാണ്. എന്നെ നാദിറ മെഹ്റിൻ എന്ന് വിളിക്കണമെന്ന് മരിക്കുന്നത് വരെ വീട്ടുകാരോട് ഞാൻ പറയില്ല. എന്റെ സന്തോഷം അവർ എന്നെ നജീബേ എന്ന് വിളിക്കുന്നതാണ്. കാരണം ഞാൻ ജനിച്ച സമയത്ത് അവർ എനിക്ക് ഇട്ട പേരാണ് അത്. ആ പേരിൽ ഞാൻ അഭിമാനിച്ചിരുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ഞാൻ പുതിയ പേര് സ്വീകരിച്ചു. പുതിയതായി പരിചയപ്പെടുന്ന നിങ്ങളോട് എനിക്ക് എന്നെ നാദിറ മെഹ്റിൻ എന്ന് പരിചയപ്പെടുത്താം.

പിന്നെ ഇൻസൾട്ട് ചെയ്യാൻ വേണ്ടി നജീബേ എന്ന് വിളിക്കുമ്പോൾ എനിക്ക് ഇൻസൾട്ടാകില്ല ഞാൻ ചിലപ്പോൾ കേൾക്കാതെ ഇരുന്നേക്കാം. അത് എന്നെ ബാധിക്കില്ലെന്നുമാണ് നാദിറ പറഞ്ഞത്. 1999ൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് നാദിറ ജനിച്ച് വളർന്നത്. നജീബ് എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. തന്റെ സ്വത്വം മനസിലാക്കിയ നാദിറ പിന്നീട് വീട് വിട്ട് ഇറങ്ങുകയായിരുന്നു.
സ്വന്തം കാലിൽ നിന്ന് വിദ്യഭ്യാസം പൂർത്തിയാക്കിയ നാദിറ പിന്നീട് ആക്റ്റിവിസ്റ്റ്, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടി. കാലടി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് പ്രതിനിധിയായി പാനലിനെ നയിച്ചും നാദിറ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു യൂണിയൻ തിരഞ്ഞെടുപ്പിനെ ട്രാൻസ് വ്യക്തി നയിച്ച സംഭവം.
ന്യൂസ് റീഡറായും നാദിറ ജോലി ചെയ്തിട്ടുണ്ട്. യുട്യൂബ് ചാനൽ വഴിയും സോഷ്യൽമീഡിയ വഴിയും നാദിറ കുടുംബത്തിന്റെ വിശേഷങ്ങളും പങ്കിടാറുണ്ട്. ഇതിനോടകം ചില സിനിമകളിലും നാദിറ നല്ല വേഷങ്ങൾ അവതരിപ്പിച്ച് കഴിഞ്ഞു.


Click it and Unblock the Notifications