'വലിയൊരു റെസ്പോൺസിബിലിറ്റി ആയിരുന്നു... കാരണം മമ്മൂക്കയാണല്ലോ എന്റെ സ്പോൺസർ'; വിശേഷം പങ്കിട്ട് റിതു മന്ത്ര!
ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ മത്സരാർത്ഥിയായി വന്നശേഷമാണ് റിതു മന്ത്രയെന്ന മോഡലും നടിയുമായ കണ്ണൂർക്കാരി സുന്ദരിയെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത്. ഇതുവരെ ബിഗ് ബോസ് മലയാളത്തിൽ പങ്കെടുത്തിട്ടുള്ള സുന്ദരികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മോഡലുകളിൽ ഒരാളും റിതു മന്ത്രയാണ്.
ഇപ്പോൾ റിതു നടിയും മോഡലും മാത്രമല്ല ലാത്വിയയിൽ നടന്ന ലോക ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി രണ്ട് വെങ്കല മെഡലുകൾ നേടി അഭിമാനമായ താരം കൂടിയാണ്. താൻ ജുജിറ്റ്സുവിൽ വിജയം കൈവരിച്ച സന്തോഷം സോഷ്യൽ മീഡിയയിലൂടെ റിതു പങ്കുവെച്ചിരുന്നു.
വലിയൊരു സ്വപ്‌നം നേടിയെടുത്തു. ലാത്വിയയിൽ നടന്ന 2023 ലെ ജുജിറ്റ്സു ലോക ചാമ്പ്യൻഷിപ്പിൽ ക്ലോസ് കോണ്ടാക്റ്റിലും സെൽഫ് ഡിഫെൻസിലുമായി രണ്ട് വെങ്കല മെഡലുകൾ നേടാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയ്‌ക്കും പിന്തുണയ്‌ക്കും നന്ദി.

പ്രോത്സാഹനത്തിനും സ്‌പോൺസർഷിപ്പിനും ഞങ്ങളുടെ സ്വന്തം മമ്മൂക്കയ്‌ക്ക് നന്ദി എന്നാണ് മെഡൽ നേടിയതിനുശേഷം റിതു സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഒപ്പം ചാമ്പ്യൻഷിപ്പിൽ വിജയം നേടിയ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിരുന്നു. ത്രിവർണ പതാകയേന്തിയുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.
നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് അടക്കമുള്ളവർ റിതുവിന് ആശംസകൾ നേർന്ന് എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആയോധന കലയായ ക്രാവ് മാഗ റിതു പരിശീലിക്കുന്നുണ്ട്. രാജൻ വർഗ്ഗീസിന് കീഴിലുള്ള ക്രാവ് മാഗ ഫെഡറേഷൻ ഓഫ് ഇന്ത്യയിലാണ് റിതു പരിശീലനം നേടിയത്.
ഇപ്പോഴിതാ ക്രാവ് മാഗ പരിശീലിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും മമ്മൂട്ടി കമ്പിനിയുടെ സ്പോൺസർഷിപ്പ് ലഭിച്ചതിനെ കുറിച്ചുമുള്ള വിശേഷങ്ങൾ റിതു പങ്കുവെച്ചിരിക്കുകയാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പുതിയ നേട്ടങ്ങളെ കുറിച്ച് റിതു വാചാലയായത്.
'ഒരു ഫൈറ്റർ എന്നുള്ളത് ചെറുതിലെ തൊട്ട് എന്റെ ഉള്ളില്‍ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷാണ് ആയോധന കല പഠിക്കണമെന്ന താല്‍പര്യം മനസിലുണ്ടാകുന്നത്. എന്റെ ഒരു അയല്‍വാസി ക്ലാസിന് പോകുന്നുണ്ടായിരുന്നു. അവരോട് ചോദിച്ചപ്പോഴാണ് ഇതൊരു സ്വയം പ്രതിരോധ കായിക ഇനമാണ്. ഇസ്രായേലില്‍ പൊലീസിനേയും പട്ടാളത്തേയുമൊക്കെ പരിശീലിപ്പിക്കുന്നത് ഇതാണെന്നും മനസിലാക്കിയത്.'

'അങ്ങനെയാണ് ഒന്ന് പോയി നോക്കാമെന്ന് ഞാനും തീരുമാനിക്കുന്നത്. ജൂഡോ, കരാട്ടെ അങ്ങനെയൊക്കെയാണ് നമ്മള്‍ കൂടുതലായി കേട്ടിട്ടുള്ളത്. ജുജിറ്റ്സു, കുറാഷ്, ക്രൗമാഗ എന്നിവയൊക്കെ കൂടുതലായി അറിയുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലാണ്. പോയി തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് വലിയ താല്‍പര്യം തോന്നി. സ്വയം പ്രതിരോധമാണല്ലോ. ക്രൗമാഗ പരിശീലിച്ചവർക്കും ജുജിറ്റ്സുവില്‍ പങ്കെടുക്കാം. പല ശൈലികളും സമാനതയുണ്ട്.'
'ആത്മവിശ്വാസമുണ്ടെങ്കില്‍ അന്തർദേശീയ തലത്തില്‍ മത്സരിക്കാം. എനിക്ക് കൈക്ക് പരിക്കുണ്ടായിരുന്നു. കാലിനൊക്കെ നല്ല ഇടി കിട്ടിയുണ്ട്. അടി കൊടുക്കാന്‍ മാത്രമല്ല, വാങ്ങാനും നമ്മളെ പഠിപ്പിക്കും. ഇപ്പോള്‍ കളരി പഠിക്കാനും പോകുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് എന്നെ സ്പോണ്‍സർ ചെയ്തത്. മെഡല്‍ നേടി വന്നതിന് ശേഷം അദ്ദേഹത്തെ ഞാൻ നേരില്‍ കണ്ടിട്ടില്ല. അദ്ദേഹം ദുബായിലാണ്. തിരികെ വന്നതിന് ശേഷം എത്രയും പെട്ടെന്ന് കാണണം.'
'മമ്മൂക്ക സ്പോണ്‍സർ ചെയ്തപ്പോഴാണ് എനിക്ക് ശരിക്കും ടെന്‍ഷന്‍ തുടങ്ങിയത്. വലിയൊരു റെസ്പോൺസിബിലിറ്റി ആയിരുന്നു. നമ്മള്‍ വെറും കയ്യോടെ മടങ്ങി വരാന്‍ പാടില്ലാലോ. പിന്നീട് കൂടുതലായി ഒരുങ്ങി. മെഡലുമായി തിരിച്ച് വരുമെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞിരുന്നു. ഇന്ത്യ ആദ്യമായാണ് ഈ ടൂർണമെന്റില്‍ മത്സരിക്കുന്നതെന്ന് തോന്നുന്നു. ഇന്ത്യയില്‍ നിന്നും ഹരിയാനയില്‍ നിന്നുള്ളവരൊക്കെയുണ്ട്. അവർക്കും മെഡല്‍ കിട്ടിയുണ്ട്.'
'കേരളത്തില്‍ നിന്നും ഞാനും പ്രശാന്ത് എന്ന് പറയുന്ന ഒരു മാസ്റ്ററുമായിരുന്നു മത്സരത്തില്‍ പങ്കെടുത്തതെന്നും', പുത്തൻ നേട്ടത്തിന്റെ വിശേഷങ്ങൾ പങ്കിട്ട് റിതു മന്ത്ര പറഞ്ഞു. നിരവധി സിനിമകളും റിതുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications