എന്റെ തോന്ന്യാസങ്ങൾ ഭാര്യയും മാതാപിതാക്കളും സംസാരിക്കുന്നത് കേട്ട് ആസ്വദിക്കുന്നത് ഞാനാണ്, ആര്‍ജെ സൂരജ്
സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയുടെ മരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സമാനമായ രീതിയില്‍ നിരവധി വാര്‍ത്തകള്‍ ഈ ദിവസങ്ങളില്‍ തന്നെ വന്നതോടെ സ്ത്രീധനത്തിന് എതിരെ പോസ്റ്റുകളുമായി സിനിമാ, സീരിയല്‍ മേഖലകളില്‍ നിന്നുള്ള താരങ്ങളും എത്തി.
ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ
ആര്‍ജെയും ബിഗ് ബോസ് രണ്ടാം സീസണിലൂടെ ശ്രദ്ധേയനുമായ ആര്‍ജെ സൂരജും ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. തന്റെ വിവാഹത്തെ കുറിച്ചും അച്ഛനും അമ്മയ്ക്കും തന്റെ ഭാര്യ മരുമകളെ പോലെയല്ല, മകളെ പോലെയാണെന്നും സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ സൂരജ് വ്യക്തമാക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

കഴുത്തില്‍ പവന്‍ കണക്കിന് സ്വര്‍ണ്ണമുള്ള പെണ്ണിനെ കല്യാണം കഴിച്ച് കൊണ്ടു പോയവരാണ് സ്ത്രീധനത്തിനെതിരെ പ്രസംഗിക്കുന്നത് എന്നൊരു പോസ്റ്റ് ഒരു ഗ്രൂപ്പില്‍ കണ്ടു. അങ്ങനെയല്ലാത്ത അന്തസ്സുള്ളവരും ഇഷ്ടം പോലെ ഉണ്ട് സര്‍. ഭാര്യയുടെ കുടുംബത്തില്‍ നിന്ന് കൊടുത്തുവിട്ട സ്വര്‍ണ്ണം ഒരു തരി പോലും വാങ്ങി വെക്കാതെ പിറ്റേദിനം വിരുന്നു പോകുമ്പോള്‍ തന്നെ കൊണ്ടു കൊടുത്തയാളാണെന്ന് അന്തസ്സോടെ ഞാന്‍ പറയും. ഒരു രൂപ പോലും സ്ത്രീധനമായി വാങ്ങിയിട്ടില്ലെന്നും ഒരു ആവശ്യവും ഒരിക്കലും ചോദിച്ചിട്ടില്ലെന്നും ഉറക്കെ പറയും.

ഇങ്ങനെ പറയാന്‍ പുതിയ തലമുറയിലെ ഓരോ ചെറുപ്പക്കാരനും ചങ്കൂറ്റമുണ്ടാകണം. അതുപോലെ സ്ത്രീധനത്തെ പറ്റിയോ സ്വര്‍ണ്ണത്തെ പറ്റിയോ സംസാരിക്കുന്ന ഒരു കിഴങ്ങനോട് പോയി പണി നോക്കാന്‍ പറയാന്‍ ഓരോ പെണ്ണിനും അവളുടെ കുടുംബത്തിനും ചങ്കൂറ്റമുണ്ടാകണം. വിവാഹം എന്നതല്ല ഒരു പെണ്ണിന്റെ ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം എന്ന് സ്വയം ബോധ്യപ്പെടണം. 18 വയസു വരെ അച്ഛനമ്മമാരുടെ തണലില്‍ വളര്‍ന്ന് രണ്ട് വര്‍ഷം കൂട്ടുകാര്‍ക്കൊപ്പം അല്‍പ്പം ഉല്ലസിച്ച് 20 വയസില്‍ ഒരു വന്‍ പണച്ചാക്കുമായി ഒരുത്തന്റെ വീട്ടില്‍ ചെന്ന് അവന്റെ തുണീം അലക്കി അവന് ഫുഡും വെച്ച് 'കെട്ട്യോന്‍ ശരണം ഗച്ഛാമി' എന്നും പാടി തീര്‍ക്കാനുള്ള എന്തോ തരം ജീവിയാണ് പെണ്ണ് എന്ന ധാരണ അവളും അവളുടെ കുടുംബവും ആദ്യം തിരുത്തണം.

മകന്‍ കല്യാണം കഴിച്ച് കൊണ്ടു വരുന്നവള്‍ ഓട്ടോ പിടിച്ച് വന്ന മഹാലക്ഷ്മിയല്ല, അത് തന്റെ മകള്‍ തന്നെയാണെന്ന് ഓരോ ആണ്‍കുട്ടിയുടെ മാതാപിതാക്കളും മനസിലാക്കണം. ഇത് പറയുമ്പോ വീണ്ടും അഭിമാനത്തോടെ ഞാന്‍ എന്റെ മാതാപിതാക്കളെ ഓര്‍ക്കും.. ഭാര്യയുടെ സ്വര്‍ണ്ണം എത്ര പവനായിരുന്നെന്നോ അവരുടെ കുടുംബത്തില്‍ എത്ര സ്വത്തുണ്ടെന്നോ ഒരു വാക്കു പോലും ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ ഒരു മകളെ കിട്ടിയ സന്തോഷത്തോടെ അവര്‍ ജീവിക്കുന്നു. സ്വന്തം മകനായ എന്നെക്കാള്‍ ഇഷ്ടം എന്റെ ഭാര്യയോട് അവര്‍ കാണിക്കുന്നതിലും അവര്‍ തമ്മിലുള്ള ബന്ധത്തിലും ജീവിതം കൂടുതല്‍ മനോഹരമാകുന്നു.

മിക്കവാറും എന്റെ മാതാപിതാക്കളും എന്റെ ഭാര്യയും ചേര്‍ന്ന് എന്റെ തോന്ന്യാസങ്ങളെ പറ്റി സംസാരിക്കുന്നത് ഏറ്റവും ആസ്വദിക്കുന്നതും സന്തോഷിക്കുന്നതും ഞാന്‍ തന്നെയാണ്.. ആ ഒരു സന്തോഷം ഓരോ കുടുംബങ്ങളിലും ഓരോ വ്യക്തിയും വളര്‍ത്തിയെടുത്താല്‍ ജീവിതം ഒരു കളറ് പടമായി കാണാനാകും. പ്രണയ വിവാഹമാണെങ്കില്‍ പോലും ദിവസവും പഞ്ചാരയടിക്കുന്നവന്‍ കല്യാണക്കാര്യം പറയുമ്പൊ സ്വര്‍ണ്ണത്തിന്റെയും സ്വത്തിന്റെയും കഥ പറഞ്ഞ് തുടങ്ങുമ്പൊ തന്നെ 'പോടാ ചെക്കാ ഗുഡ് നൈറ്റ്' എന്ന് പറയാനുള്ള മനക്കട്ടിയുണ്ടാവണം ഓരോ പെണ്ണിനും.
Recommended Video

ഓര്‍ക്കുക മറ്റൊരാള്‍ കെട്ടിയ കയറും പിടിച്ച് അയാള്‍ക്കു ചുറ്റും മാത്രം തിരിയുന്ന മാടിന്റെ വികാരത്തിന്റെ പേരല്ല പ്രണയം. കഴിഞ്ഞ ദിനങ്ങളില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളെ പോലെ വരണമാല്യം മരണമാല്യമാക്കേണ്ട ദിനമല്ല വിവാഹം. പ്രണയത്തിനുശേഷം വിവാഹമായാലും വിവാഹത്തിനു ശേഷം പ്രണയമായാലും ഇതിനു നടുവില്‍ തുറന്നു വച്ച നല്ല രണ്ടു മനസുകള്‍ മാത്രമാവും എന്നും നല്ലത്.. ഒന്നുല്ലെങ്കിലും ഓരോ ചെറുപ്പക്കാരനും ചെറുപ്പക്കാരിക്കും അന്തസ്സോടെ സമൂഹത്തോട് പറയാം എന്റെ കുടുംബം ഇങ്ങനെയാണ് അവിടെ പണത്തിനെക്കാള്‍ പതിന്മടങ്ങ് തൂക്കം ബന്ധത്തിനാണെന്ന്..! ആശംസകള്‍


Click it and Unblock the Notifications