അന്ന് കൽപന ചേച്ചിയും ബിന്ദു പണിക്കരുമാണ് അതൊക്കെ ചെയ്യുന്നത്; തന്നെ പരിഗണിച്ചിരുന്നില്ലെന്ന് തെസ്‌നി ഖാൻ
എത്രയോ വര്‍ഷങ്ങളായി മലയാള സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് തെസ്‌നി ഖാന്‍. സ്റ്റേജ് പരിപാടികളിലും മിമിക്രി വേദികളിലും തിളങ്ങിയ നടി തുടക്കത്തില്‍ സഹനടിയായിട്ടാണ് അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം കോമഡി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് തുടങ്ങിയതോടെയാണ് കൂടുതല്‍ സിനിമകള്‍ താരത്തെ തേടി എത്തുന്നത്.
ഏറ്റവുമൊടുവില്‍ മലയാളം ബിഗ് ബോസിലും തെസ്‌നി ഖാന്‍ പങ്കെടുത്തിരുന്നു. രണ്ടാം സീസണില്‍ മത്സരിക്കാന്‍ എത്തിയെങ്കിലും അധികം താമസിക്കാതെ ഷോ യില്‍ നിന്നും പുറത്തായി. കോമഡി അവതരിപ്പിച്ചും അല്ലാതെയുമായി തെസ്‌നിയെ അടുത്തറിഞ്ഞവര്‍ക്കെല്ലാം ഇത്രയും എളിയമുള്ള നടിയാണെന്ന് മനസിലായത് ബിഗ് ബോസില്‍ എത്തിയതിന് ശേഷമായിരുന്നു.

ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം സിനിമയില്‍ തന്നെയാണ് നടി അഭിനയിക്കുന്നുള്ളു. കുറച്ച് കാലമായി ടെലിവിഷന്‍ സീരിയലുകളില്‍ പങ്കെടുക്കുന്നില്ലെങ്കിലും അഭിനയം തുടരുകയാണ്. മജീഷ്യനായിരുന്ന പിതാവിന്റെ കൂടെയാണ് താന്‍ ആദ്യം സ്റ്റേജിലെത്തുന്നതെന്ന് പറയുകയാണ് നടിയിപ്പോള്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അഭിനയ ജീവിതത്തിന്റെ തുടക്കം എങ്ങനെയായിരുന്നു എന്നും കോമഡി റോളുകളിലേക്ക് വഴി മാറിയതിനെ കുറിച്ചും തെസ്‌നി ഖാന്‍ വെളിപ്പെടുത്തുന്നത്.

''പിതാവ് അലി ഖാന്‍ മജീഷ്യനായിരുന്നു. കോഴിക്കോടാണ് ജന്മദേശമെങ്കിലും 1969 ല്‍ തന്നെ ഉപ്പ കൊച്ചിയില്‍ താമസമാക്കി. അദ്ദേഹം കലാഭവനില്‍ മാജിക് അധ്യാപകനായിരുന്നു. ചെറുപ്പക്കാലം തൊട്ടേ ഉപ്പയ്‌ക്കൊപ്പം സ്റ്റേജില്‍ കയറിയതിനാല്‍ പേടി ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് വന്ന സമയത്ത് ഇതാണ് കരിയര്‍ എന്ന തോന്നലുണ്ടായിരുന്നില്ല. സുഹൃത്തിന്റെ റോള്‍ ചെയ്താല്‍ പിന്നീട് അത്തരം റോളുകള്‍ മാത്രമേ തേടി വരികയുള്ളൂ എന്നൊന്നും അറിയില്ലായിരുന്നു എന്നാണ് നടി വ്യക്തമാക്കുന്നത്.

അതുപോലെ അന്ന് കല്‍പന ചേച്ചിയും ബിന്ദു പണിക്കരുമാണ് കോമഡി ടച്ചുള്ള കഥാപത്രാങ്ങള്‍ അധികവും ചെയ്തിരുന്നത്. അവരുടേത് പോലുള്ള ശരീരപ്രകൃതിയും അന്നെനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് അത്തരം റോളുകളിലേക്ക് ഞാന്‍ പരിഗണിക്കപ്പെട്ടില്ല. അതെന്നെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട്. 2010 ന് ശേഷമാണ് ശരിക്കും എന്നെ തേടി കോമഡി കഥാപാത്രങ്ങള്‍ എത്തിയതെന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. മിനിസ്‌ക്രീനില്‍ നിന്നും സിനിമയിലേക്ക് വീണ്ടും വന്നത് പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു.
Recommended Video

ദിലീപേട്ടനാണ് അതിലേക്ക് വിളിച്ചത്. പിന്നാലെ മമ്മൂക്ക നായകനായ പോക്കിരിരാജ യിലേക്കുള്ള വിളി വന്നു. കുറച്ചധികം സീനുകള്‍ ഉണ്ടായിരുന്നതിനാല്‍ സിനിമ ഹിറ്റായപ്പോള്‍ ഗുണം ചെയ്തു. പോക്കിരിരാജയുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസ് പിന്നീട് ചെയ്ത കാര്യസ്ഥന്‍ എന്ന സിനിമയിലും നല്ല കഥാപാത്രം കിട്ടി. ഡയമണ്ട് നെക്ലേസ്, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, തുടങ്ങി തുടര്‍ച്ചയായി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു. അതിനിടയില്‍ ഏഷ്യാനെറ്റിന്റെ ഭാഗമായ ബിഗ് ബോസിലും പങ്കെടുത്തു. സിനിമയില്‍ അത്യാവശ്യം വര്‍ക്ക് ഉള്ളതിനാല്‍ കുറച്ച് കാലമായി സീരിയല്‍ ചെയ്യുന്നില്ലെന്നും'' തെസ്‌നി പറയുകയാണ്.


Click it and Unblock the Notifications