'ഞാൻ ഇഷ്ടംപോലെ നുണ പറഞ്ഞിട്ടുണ്ട്, അവർ എന്നെ പറ്റി എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല'; ജിന്റോ പറയുന്നു!
ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ കപ്പ് ഉയർത്തിയത് ജിന്റോയായിരുന്നു. സീസൺ ഒന്ന് മുതൽ ബിഗ് ബോസ് സ്വപ്നമായി കൊണ്ടുനടന്നിരുന്ന വ്യക്തിയാണ് ജിന്റോ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജിന്റോയുടെ മുഖം ആളുകളുടെ മനസിൽ പതിഞ്ഞത് ബിഗ് ബോസ് സീസൺ ആറിൽ മത്സരാർത്ഥിയായി വന്നശേഷമാണ്. തുടക്കത്തിൽ പ്രേക്ഷകരും സഹമത്സരാർത്ഥികളും എഴുതി തള്ളിയ മത്സരാർത്ഥിയായിരുന്നു ജിന്റോ.
എന്നാൽ ഒന്നാമത്തെ ആഴ്ചയ്ക്കുശേഷം ജിന്റോ ട്രാക്കിൽ കയറും ബുദ്ധി ഉപയോഗിച്ച് കളിച്ച് ആരാധകരെ നേടുകയുമായിരുന്നു. തുടക്കം മുതൽ അവസാനം വരെ കോണ്ടന്റ് മേക്കിങിൽ മുന്നിൽ നിന്ന മത്സരാർത്ഥിയും ജിന്റോയായിരുന്നു. എന്നാൽ ജിന്റോയുടെ വിജയത്തിനുശേഷം പിആർ വർക്കുകൊണ്ട് മാത്രമാണ് ജിന്റോ വിന്നറായതെന്ന തരത്തിൽ ആക്ഷേപം ഉയർന്നിരുന്നു. സഹമത്സരാർത്ഥികളിൽ നിന്ന് പോലും അത്തരത്തിൽ ഒരു സംസാരം വന്നിരുന്നു.

ഇപ്പോഴിതാ താനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ജിന്റോ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. തന്റെ സോഷ്യൽമീഡിയ ഹാന്റിൽ ചെയ്യാൻ ഒരാളെ ഏൽപ്പിച്ചുവെന്നല്ലാതെ പിആർ വർക്ക് ചെയ്തിട്ടില്ലെന്നാണ് ജിന്റോ പറയുന്നത്. ജിന്റോയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഒരു വർഷം മുമ്പ് തന്നെ ഉറപ്പിച്ചിരുന്നു ബിഗ് ബോസിൽ കയറിയാൽ കപ്പും കൊണ്ടേ വരൂവെന്നത്.
അതിന് വേണ്ടി ഡെഡിക്കേറ്റഡായിട്ടാണ് കേറിയത്. ഇപ്രാവശ്യം ഹൗസിലുണ്ടായിരുന്ന എല്ലാവരും ഗെയിമേഴ്സായിരുന്നു. ബ്രില്യന്റ് ഗെയിമേഴ്സാണ് എല്ലാവരും മൈനസുള്ളവരെ ഏഷ്യാനെറ്റ് ഷോയിലേക്ക് കൊണ്ടുവരില്ല. വലിയൊരു ഡ്രീമായിരുന്നു ബിഗ് ബോസ് കപ്പ്. പൊതുവെ എല്ലാവരും കപ്പ് കിട്ടിയാൽ അത് എടുത്ത് ഉയർത്തും. ഞാൻ മുട്ടുകുത്തി വണങ്ങുകയാണ് ചെയ്തത്. പ്രാർത്ഥിച്ചവർക്കും സപ്പോർട്ട് ചെയ്തവർക്കും നന്ദി പറഞ്ഞതാണ് ഞാൻ.
നമ്മൾ ഷോയിൽ കയറുമ്പോൾ സോഷ്യൽമീഡിയ ഹാന്റിൽ ചെയ്യാൻ ഒരാളെ നമ്മൾ ഏൽപ്പിക്കും. അത് ഞാൻ മാത്രമല്ല എല്ലാ മത്സരാർത്ഥികളും ഏൽപ്പിച്ചിട്ടുണ്ടാകും. അകത്ത് നിൽക്കുന്ന മത്സരാർത്ഥി നന്നായി വർക്ക് ചെയ്താൽ മാത്രമെ പുറത്ത് നിൽക്കുന്നയാളുകൾക്ക് ആ കണ്ടന്റ് എടുത്ത് പോസ്റ്റ് ചെയ്യാൻ കഴിയൂ. തങ്ങളുടെ സോഷ്യൽമീഡിയ ഹാന്റിൽ ചെയ്യാൻ മറ്റുള്ളവരെ ഏൽപ്പിച്ചിട്ടാണ് എല്ലാവരും ഹൗസിലേക്ക് പോകുന്നത്. ഇന്നത്തെ ആളുകൾ മണ്ടന്മാരല്ല.
നമ്മൾ ചെയ്യുന്ന നല്ല കണ്ടന്റുകൾ സോഷ്യൽമീഡിയ വഴി എടുത്ത് ഇടാൻ പുറത്ത് ഒരാൾ വേണം. ഹൗസിൽ നെഗറ്റീവ് വൈബുള്ളതായി തോന്നിയിട്ടില്ല. എനിക്ക് എല്ലാം പോസിറ്റീവായിട്ടാണ് തോന്നിയിട്ടുള്ളത്. വീട്ടിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ സ്വന്തം വീട് ജപ്തി ചെയ്ത് പടിയിറങ്ങി പോകുമ്പോഴുണ്ടാകുന്ന വിഷമമായിരുന്നു എനിക്ക്.

അവസാനം ഹൗസിൽ നിന്നും വരേണ്ടെന്ന് വരെ തോന്നി. അത്ര അറ്റാച്ച്ഡായിരുന്നു. ഞാൻ ജയിക്കാതിരിക്കാൻ സഹമത്സരാർത്ഥികൾക്ക് രഹസ്യ അജണ്ട ഉണ്ടായിരുന്നുവെങ്കിൽ അത് അവരുടെ ഗെയിമാണ്. അതുപോലെ അവർ കപ്പ് അടിക്കാതിരിക്കാൻ ഞാനും എന്റെ കളികൾ കളിച്ചിട്ടുണ്ട്. കഷ്ടപ്പെട്ട് പണിയെടുത്താണ് ഈ വിജയം നേടിയത്.
എല്ലാവരും ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. എന്നെ ജനങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു. അതുകൊണ്ട് നോമിനേഷൻ പേടിയുണ്ടായിരുന്നില്ല. ഹൗസിൽ നമ്മൾ കളിക്കുന്ന ചില ഗെയിം നല്ലതായിരിക്കില്ല ചീത്തയായിരിക്കും. ചിലപ്പോൾ നുണയാകും പറഞ്ഞിട്ടുണ്ടാവുക. ഞാൻ ഇഷ്ടംപോലെ നുണ പറഞ്ഞിട്ടുണ്ട്.
പക്ഷെ നുണ പറയാത്തവർ ആരും അവിടെയില്ല. ഈ ലോകത്ത് തന്നെ നുണ പറയാത്തവർ ഉണ്ടാവില്ല. ഞാൻ നുണ പറയാറില്ലെന്ന് ഒരാൾ പറഞ്ഞാൽ അതാകും ഏറ്റവും വലിയ നുണ. ഹൗസിൽ പറയുന്ന കള്ളങ്ങൾ തിരുത്തേണ്ട ആവശ്യമില്ല. നമ്മൾ സോറി പറഞ്ഞാൽ മതി.
സോറി പറയാൻ തയ്യാറായില്ലെങ്കിലാണ് കുഴപ്പം. പലരുടേയും സ്നേഹം തിരിച്ചറിഞ്ഞത് ബിഗ് ബോസ് വിജയത്തിനുശേഷം. ഞാൻ അറിയാത്തവർ പോലും എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചു. എപ്പിസോഡുകൾ കണ്ടിട്ടില്ല.
എന്റെ ഒപ്പം മത്സരിച്ചവരെ അനിയന്മാരും അനിയത്തിമാരുമായാണ് കണ്ടത്. അതുകൊണ്ട് അവർ എന്നെ പറ്റി എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല. അവർക്ക് ഫീൽ ചെയ്തതുകൊണ്ട് പറയുന്നതാകുമല്ലോ. അതിൽ കുഴപ്പമില്ലെന്നും ജിന്റോ പറയുന്നു.


Click it and Unblock the Notifications