'പരിചയപ്പെടും മുമ്പ് ലക്ഷ്മി എന്നെ സ്വപ്നം കണ്ടു, പങ്കാളിയെ ഗണപതി കാണിച്ചുതരുമെന്ന് പറയുമായിരുന്നു'; അഖിൽ!
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഉയര്‍ത്തിയ അലയൊലികള്‍ സോഷ്യല്‍ മീഡിയയില്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയ പോസ്റ്റുകളും അഭിമുഖങ്ങളുമൊക്കെയായി ബിഗ് ബോസ് താരങ്ങള്‍ ഇപ്പോഴും സജീവമായുണ്ട്. സീസണ്‍ 5 കിരീടം ചൂടിയ അഖില്‍ മാരാര്‍ക്ക് വലിയ സ്വീകരണമാണ് മുംബൈയില്‍ നിന്ന് എത്തിയപ്പോള്‍ കൊച്ചി വിമാനത്താവളത്തിലും പിന്നീട് ജന്മനാട്ടിലുമൊക്കെ ലഭിച്ചത്.
ബിഗ് ബോസിന് പിന്നാലെ സിനിമാരംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ് അഖില്‍. താന്‍ തിരക്കഥയൊരുക്കുന്ന ഒരു സിനിമയുടെ ഭാഗമായി അഖില്‍ ഉണ്ടാവുമെന്ന് ജോജു ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് പോകും മുമ്പ് ഒരു താത്വിക അവലോകനം എന്ന ഒരു സിനിമ മാത്രമാണ് അഖിലിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയത്.
ഈ സിനിമയിലും ജോജു ജോർജ് തന്നെയായിരുന്നു നായകൻ. സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് അഖിൽ സ്വന്തമായി സിനിമ സംവിധാനം ചെയ്തത്. നല്ല വരുമാനമുള്ള ജോലികൾ ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങിയപ്പോഴും ഭാര്യ രാജലക്ഷ്മി അഖിലിനെ തടഞ്ഞിട്ടില്ല. തന്നെ തന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് സഞ്ചരിക്കാൻ ലക്ഷ്മി അനുവദിക്കാറുണ്ടെന്നാണ് അഖിൽ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വെച്ച് രാജലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും താൻ ഗണപതി ഭക്തനായതിന് പിന്നിലെ കാരണത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് അഖിൽ മാരാർ. തന്നെ ആദ്യമായി കാണും മുമ്പ് ഭാര്യ ലക്ഷ്മി തന്നെ സ്വപ്നം കണ്ടിരുന്നുവെന്നും അഖിൽ മാരാർ പറയുന്നു.
'ഞാൻ എന്റെ ഭാര്യയെ ആദ്യമായി കാണുന്നത് ഗണപതി അമ്പലത്തിൽ വെച്ചാണ്. അതിന് മുമ്പ് എന്റെ പ്രണയം പൊളിഞ്ഞ സമയത്ത് എന്റെ സുഹൃത്തിനോട് ഞാൻ പറയുമായിരുന്നു ഞാൻ ആരെയെങ്കിലും വിവാഹം കഴിക്കുന്നെങ്കിൽ അയാളെ ഗണപതി കാണിച്ച് തരുമെന്ന്.'
'അതുപോലെ തന്നെ ആദ്യമായി ലക്ഷ്മിയെ കണ്ടപ്പോൾ ഞങ്ങൾ തമ്മിൽ പരിചയമൊന്നുമില്ല. ഞങ്ങൾ രണ്ടുപേരും ഗണപതി അമ്പലത്തിൽ തൊഴുത് നിൽക്കുമ്പോൾ നല്ലൊരു പെൺകുട്ടിയാണല്ലോ എന്ന് മനസിലായപ്പോഴാണ് ഞാൻ ലക്ഷ്മിയെ നോക്കിയത്. അതിനും മുമ്പ് സ്വപ്നത്തിൽ എന്നെ കണ്ടിട്ടുള്ളതുകൊണ്ട് ലക്ഷ്മിയും എന്നെ സൂക്ഷിച്ച് നോക്കി.'
'അന്ന് ഞാൻ മുടിയൊക്കെ നീട്ടി വളർത്തിയിട്ടുണ്ടായിരുന്നു. അതേ ലുക്കിൽ തന്നെയാണ് അവൾ എന്നെ സ്വപ്നം കണ്ടതും. ആ സംഭവം കഴിഞ്ഞ് കുറേനാൾ കഴിഞ്ഞാണ് അവളുടെ അമ്മ എന്നെ കാണുന്നതും വിവാഹത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതുമെന്നും', അഖിൽ മാരാർ പറയുന്നു.

അതുപോലെ തന്നെ കുട്ടിക്കാലം മുതൽ ആനപ്പേടിയുണ്ടെന്നും ആന പലവട്ടം ഓടിച്ചിട്ടുണ്ടെന്നും അഖിൽ പറയുന്നു. 'ആനയെ ഇഷ്ടമല്ല എന്നല്ല. ഏതെങ്കിലും ഒരു ജീവിയെ ഭയമുണ്ടെങ്കിൽ എന്നെ ഭയപ്പെടുത്തിയിട്ടുള്ളത് ആനയാണ്. കുട്ടികാലത്തെ എന്നെ ഇട്ട് ഓടിക്കുക, എന്റെ മുതുകത്ത് ഇളക്കിയിട്ടിരിക്കുന്ന മണ്ണ് ഇടുക. സ്വപ്നമല്ല റിയൽ ആയി നടന്നിട്ടുള്ള കാര്യങ്ങളാണ് പറയുന്നത്. സ്വപ്നം മുഴുവൻ ആന എന്നെ വന്ന് ചവിട്ടി കൊല്ലുന്നതാണ്.'
'ഒരിക്കൽ ഉമയനെല്ലൂർ സുബ്രമണ്യസ്വാമി ക്ഷേത്രമുണ്ട്. അവിടുത്തെ പ്രശസ്തമായ ചടങ്ങാണ് ആനവാൽ പിടി. ആനവാൽ പിടി എന്ന് പറഞ്ഞാൽ ആന ചങ്ങലയില്ലാതെ ഫ്രീ ആയി നിൽക്കും. കാട്ടിൽ എങ്ങനാണോ ഒരു ആന നിൽക്കുന്നത് അതുപോലെ ആയിരിക്കും ഉണ്ടാവുക. ശേഷം ആന ഓടുകയും ആനയുടെ പുറകിൽ ഓടുന്നതുമാണ് ചടങ്ങ്.'
'കടവൂർ രാജു എന്ന് പറയുന്ന പ്രശസ്തമായ ആനയാണ് സ്ഥിരം അവിടെ വരാറുള്ളത്. അതിനെ മാറ്റുകയും മറ്റൊരാനയുമാണ് ആ വർഷം വന്നത്. ചടങ്ങ് നടന്നതിനുശേഷം ആനയെ കുളിപ്പിക്കാനായി കൊണ്ടു വന്നപ്പോൾ ചങ്ങല അഴിച്ചപ്പോൾ ആന കരുതി വീണ്ടും ഓടാൻ വേണ്ടിയാണെന്ന്.'
'ആന ഒരൊറ്റയോട്ടമാണ്. ആ സമയത്ത് ഞാനും കൂട്ടുകാരും ക്രിക്കറ്റ് കളി കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് ആന ഓടിവരുന്നത്. ഞാൻ വിചാരിച്ചത് ആന മദമിളകി വരികയാണെന്നാണ്. അങ്ങനെ ഉണ്ടായ പേടിയാണെന്നും', അഖിൽ പറയുന്നു.


Click it and Unblock the Notifications