'നിങ്ങളെ ആവശ്യമുണ്ടെന്ന് സാഗറിനോടും ജുനൈസിനോടും പറഞ്ഞിരുന്നു, എന്നെ വെള്ളിയെന്നാണ് വിളിക്കുന്നത്'; ഗോപിക!
ബിഗ് ബോസ് അഞ്ചാം സീസണിൽ ഒരു കോമൺ മത്സരാർത്ഥി ഉണ്ടാകുമെന്ന പ്രഖ്യാപനം മുതൽ അത് ആരാകുമെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ. ഒടുവിൽ ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ കോമണർ മത്സരാർത്ഥിയായി ഇടുക്കി മുണ്ടക്കയം സ്വദേശിയായ ഗോപിക ഗോപി എത്തി.
ഗോപികയുടെ വരവ് തുടക്കത്തിൽ ആഘോഷിക്കപ്പെട്ടെങ്കിലും മറ്റ് മത്സരാർത്ഥികൾക്കൊപ്പം പ്രത്യേകിച്ച് പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ളവർക്കൊപ്പം പിടിച്ച് നിൽക്കാൻ സാധിക്കുമോയെന്ന ആശങ്ക പ്രേക്ഷകരിൽ ഉണ്ടായിരുന്നു. എന്നാൽ ഈ ധാരണകളെ എല്ലാം തെറ്റിച്ച് കൊണ്ട് കടുത്ത മത്സരം കാഴ്‍ചവെച്ച ഗോപിക വളരെ പെട്ടെന്ന് തന്നെ കളം നിറഞ്ഞു.

ആദ്യ ആഴ്‍ചയിൽ ഈ കുട്ടി കൊള്ളാം... എന്ന് പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിക്കാൻ ഗോപികയ്ക്ക് സാധിച്ചിരുന്നു. വീക്കിലി ടാസ്‍കിലെ കോൺഫിഡൻസോടെയുള്ള മത്സരവും ടാസ്‍കിലെ ചെറിയ ലൂപ് ഹോൾസ് പോലും കണ്ടുപിടിച്ച് മത്സരിക്കാനും ഗോപികയ്ക്ക് കഴിഞ്ഞു. ഇത് പ്രേക്ഷകരിൽ മതിപ്പ് ഉളവാക്കി. ഒടുവിൽ കൗശലക്കാരി' അവാർഡും ഗോപികയ്ക്ക് സ്വന്തമായി കിട്ടി.
പക്ഷെ ആദ്യ ആഴ്‍ചയിൽ ഉണ്ടായിരുന്ന ജനപ്രീതി നിലനിര്‍ത്താനോ മുന്നോട്ടുകൊണ്ടുപോകാനോ ഗോപികയ്ക്ക് പിന്നെ സാധിച്ചില്ല. അതുതന്നെയാണ് നാലാം ആഴ്ച ഗോപിക പുറത്താകാൻ കാരണമായതും.
ഗോപിക എവിക്ഷനിലൂടെ പുറത്തായപ്പോൾ വീട്ടിൽ നടന്നത് പോലും വളരെ നാടകീയമായ സംഭവങ്ങളാണ്. തന്റെ വിശ്വാസം തകർത്തുവെന്നതിന്റെ പേരിൽ സാഗറിനോടും ജുനൈസിനോടും വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ യാത്ര പറയാൻ ഗോപിക തയ്യാറായിരുന്നില്ല. തന്നെ പുറത്താക്കിയത് അൺഫെയറാണെന്നാണ് ഗോപിക പറയുന്നത്.
ആദ്യത്തെ ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റ് നാല് ആഴ്ചവരെ കൊണ്ടുപോയി തന്നെ പുറത്താക്കിയത് ശരിയായി തോന്നിയില്ലെന്നും താൻ ഇതുവരെ കണ്ട് ബിഗ് ബോസിലൊന്നും ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും ഗോപിക പറഞ്ഞിരുന്നു. ഇപ്പോഴിത ഗോപികയുടെ വെൽ വിഷറും ബിഗ് ബോസ് സീസൺ ഫോർ മത്സരാർഥിയുമായ ശാലിനി നായർക്ക് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസ് ഹൗസ് അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഗോപിക.
'ബിഗ് ബോസിൽ ഒരു വട്ടമെങ്കിലും പോയി എല്ലാവരും ആ ലോകം ഒന്ന് ആസ്വദിക്കണം. കുത്തിയിരുന്ന് പഠിച്ചിട്ടല്ല ഞാൻ ബിഗ് ബോസിൽ പോയത്. അതിനുള്ള സമയം എനിക്ക് കിട്ടിയിട്ടില്ല. ഷോ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് കൺഫർമേഷൻ കിട്ടിയത്. തമിഴ് ബിഗ് ബോസ് കണ്ടിട്ടുണ്ട്. ബിഗ് ബോസ് നാലാം സീസൺ കണ്ടിട്ടില്ല.'
'ഹൗസിൽ നിന്നും പുറത്തായി മുംബൈയിൽ വന്നപ്പോൾ അധികം ആരും തിരിച്ചറിഞ്ഞില്ല. പക്ഷെ കൊച്ചിയിൽ ഫൈറ്റ് ഇറങ്ങിയപ്പോൾ കുറേപ്പേർ എന്നെ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. പിന്നെ പുറത്തേക്കൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ല. മാത്രമല്ല എവിക്ഷൻ കഴിഞ്ഞ് സങ്കടപ്പെട്ടാണ് വന്നത്' ഗോപിക ഗോപി പറഞ്ഞു. തന്റെ സഹമത്സരാർഥികളെ കുറിച്ചും ഗോപിക വാചാലയായി.

'ഏയ്ഞ്ചലിനെപ്പോലൊരാളെ ഞാൻ മുമ്പ് കണ്ടിട്ടില്ല. പിന്നെ ആദ്യത്തെ ആഴ്ചയിലെ അവളുടെ സംസാരവും രീതിയും കണ്ടപ്പോൾ ശരിക്കും അങ്ങനെയാണോ അല്ലയോ എന്നൊക്കെയുള്ള സംശയങ്ങൾ തോന്നി. പിന്നെ അവളുടെ ലോക്കറ്റ് മോഷ്ടിച്ചത് അതായിരുന്നു എളുപ്പത്തിൽ എടുക്കാൻ പറ്റുന്നത് എന്നതുകൊണ്ടാണ്. ആഞ്ചി വീട്ടിൽ വിഷമിച്ച ഘട്ടങ്ങളിലെല്ലാം ഞാൻ അവൾക്കൊപ്പം നിന്നിട്ടുണ്ട്. അവളും എന്റെ ഫ്രണ്ടാണ്.'
'ഹൗസില എന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് ഞാൻ കരുതിയത് സാഗറിനെയാണ്. അമ്പത് ദിവസം നിങ്ങളെ ആവശ്യമുണ്ടെന്ന് സാഗറിനോടും ജുനൈസിനോടും ഞാൻ പറഞ്ഞിരുന്നു. കാരണം അമ്പത് ദിവസമൊക്ക നമുക്ക് ഒരുമിച്ച് നിൽക്കാൻ ആൾക്കാർ വേണം ഗ്രൂപ്പ് വേണം. അല്ലെങ്കിൽ പല ടാസ്ക്കിലും പെട്ടന്ന് പുറത്താകും.'
'പിന്നെ ഹൗസിൽ അടവെടുക്കുന്ന ആളുകളുണ്ടെങ്കിൽ അതിൽ ഉൾപ്പെടാത്ത ആളാണ് ഷിജു ചേട്ടൻ. അന്ന് കിച്ചണിൽ നിന്നപ്പോൾ ചുണ്ടിന്റെ പ്രശ്നത്തിൽ ഞാൻ വിഷമിച്ചപ്പോൾ എന്നെ ആദ്യം ഹഗ് ചെയ്തത് ഷിജു ചേട്ടനാണ്. എന്റെ ആദ്യത്തെ ഹഗാണ് അത്. അച്ഛൻ എന്നുള്ള രീതിയിൽ എനിക്ക് അത് ഫീൽ ചെയ്തു. അതുകൊണ്ടാണ് എന്റെ കഥ പറയുന്ന സമയത്ത് ഞാൻ അത് എടുത്ത് പറഞ്ഞത്.'
'ഞാൻ മനപൂർവം കൊഞ്ചി സംസാരിക്കുന്നതല്ല. പെട്ടന്ന് പറയുമ്പോൾ വാക്കുകൾ കിട്ടില്ല. അപകർഷതാബോധം പോലുള്ളത് പെട്ടന്ന് പറയാൻ പറ്റില്ല. ഓഫീസിൽ എന്നെ വെള്ളി എന്നാണ് എല്ലാവരും വിളിക്കുന്നത്' ഗോപിക പറഞ്ഞു. തന്റെ എവിക്ഷൻ അൺഫെയറായിരുന്നുവെന്ന് ഗോപിക പറഞ്ഞപ്പോൾ ഓവർ കോൺഫിഡൻസ് കാരണം പ്രേക്ഷകർ വെറുത്തതാണെന്നാണ് കമന്റുകൾ വന്നിരിക്കുന്നത്.


Click it and Unblock the Notifications