'ആ ചടങ്ങിന് മുമ്പ് അച്ഛൻ വീണു വൈകാതെ മരണവും, എന്നെ എടുക്കാൻ പോലും ആളുകൾ മടിച്ചു, അമ്മയ്ക്ക് അന്ന് 19 വയസ്'
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ താരമാണ് അപ്പാനി ശരത്. അപ്പാനി രവി എന്ന കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചത്. അങ്കമാലി ഡയറീസ് വന്‍വിജയമായി മാറിയതോടെയായിരുന്നു പേരിനൊപ്പം അപ്പാനിയെന്ന് കൂടി നടൻ ചേർത്തത്. വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ജിമിക്കി കമ്മൽ എന്ന പാട്ടിലൂടെയാണ് പിന്നീട് മലയാളികൾ ശരത്തിനെ കൂടുതൽ അറിഞ്ഞത്. ഇപ്പോൾ നടൻ ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയാണ്.
തിരുവനന്തപുരം സ്വദേശിയായ നടന് അത്ര സുഖകരമായൊരു കുട്ടിക്കാലം ആയിരുന്നില്ല. അച്ഛന്റെ പെട്ടന്നുള്ള മരണം കുടുംബത്തിന്റെ താളം തെറ്റിച്ചു. പത്തൊമ്പത് വയസിൽ വിധവയായ അമ്മ തന്നെ വളർത്താൻ നടത്തിയ പോരാട്ടത്തെ കുറിച്ച് ഹൗസിൽ വെച്ച് സഹമത്സരാർത്ഥി നൂറയുമായി സംസാരിക്കവെ നടൻ വെളിപ്പെടുത്തി. എന്റെ ചോറൂണിന് വേണ്ടിയാണ് ക്ഷേത്രത്തിൽ പോയത്.

പക്ഷെ ആ ചടങ്ങിന് മുമ്പ് അച്ഛൻ വീണു. അന്ന് എനിക്ക് ചോറ് തരാൻ അച്ഛന് പറ്റിയില്ല. എല്ലാവരും അച്ഛനേയും കൊണ്ട് ആശുപത്രിയിൽ പോയി. അന്ന് അമ്മയ്ക്ക് പത്തൊമ്പത് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ഞാൻ മാത്രമെ അന്ന് ഉള്ളു. ഒരു വർഷത്തിന് ഇടയിൽ അച്ഛൻ മരിക്കുകയും ചെയ്തു. അച്ഛന്റെ മരണശേഷം ഞാനും അമ്മയും കൂടി തിരികെ അമ്മയുടെ വീട്ടിൽ വന്നു. അവിടെയുള്ളത് ചെറിയൊരു വീടാണ്.
അമ്മൂമ്മയും അപ്പൂപ്പനും മാത്രമാണ് താമസം. അവർ വളരെ കഷ്ടപ്പെട്ട് കിടപ്പാടം പോലും പണയം വെച്ചാണ് അമ്മയുടെ വിവാഹം അവർ നടത്തിയത്. അച്ഛനും അമ്മയും പ്രണയിച്ച് വിവാഹിതരായവരാണ്. അമ്മൂമ്മയും അപ്പൂപ്പനും അമ്മയും ഒരു വയസുള്ള എന്നേയും വെച്ച് അന്ന് എടുത്തത് എക്സ്ട്രീം ലെവൽ സ്ട്രഗിളാണ്. ഇതൊന്നും വേറെ ആരോടും ഞാൻ പറഞ്ഞിട്ടില്ല.
എനിക്ക് നിന്നോട് ഇഷ്ടമുള്ളതുകൊണ്ടാണ് പറയുന്നത്. അവരുടെ സ്ട്രഗിൾ സമയത്ത് എനിക്ക് ഒരു അസുഖവും വന്നു. ചിക്കൻപോക്സിന് സമാനമായ മറ്റൊരു അസുഖമാണ്. അതായിരുന്നു ശരീരത്തിൽ മുഴുവൻ. അതുകൊണ്ട് തന്നെ ആരും എന്നെ കൈ മാറിപ്പോലും എടുക്കുമായിരുന്നില്ല. ആ എന്നേയും കൊണ്ട് അമ്മ കുട നന്നാക്കുന്ന കമ്പനിയിൽ ജോലിക്ക് പോകും.
എനിക്ക് ആ അസുഖമുള്ളതുകൊണ്ട് ബസ്സിൽ കയറുമ്പോൾ പോലും ആരും എന്റെയും അമ്മയുടേയും അടുത്ത് ഇരിക്കുമായിരുന്നില്ല. അമ്മ പറഞ്ഞുള്ള അറിവാണ് ഇതൊക്കെ. അത്രത്തോളം കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തിയെടുത്തത്. അതിനുശേഷം ഒരു വർഷം കഴിഞ്ഞപ്പോഴാണ് അച്ഛായെന്ന് ഞാൻ ഇപ്പോൾ വിളിക്കുന്ന വ്യക്തി ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത്.

അമ്മയുടെ ജീവിതത്തിലേക്ക് അല്ല. എന്നെ ഇഷ്ടപ്പെട്ട് എന്റെ ജീവിതത്തിലേക്കാണ് അദ്ദേഹം വന്നത്. അതാണ് എന്റെ അച്ഛൻ. അമ്മയും അച്ഛനും പിന്നീട് വിവാഹിതരായി. എന്റെ അച്ഛനെ ഒരു വയസിൽ എനിക്ക് നഷ്ടപ്പെട്ടുവെന്ന തോന്നൽ വരാനുള്ള സാഹചര്യം ഒരിക്കലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അത് എന്റെ ഭാഗ്യമാണെന്നാണ് ഞാൻ കരുതുന്നതെന്നും ശരത് പറയുന്നു.
മുപ്പത്തിരണ്ടുകാരനായ നടൻ ഇതുവരെയും അവതരിപ്പിച്ചിട്ടുള്ളത് ഏറെയും പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള വേഷങ്ങളാണ്. ഇതുവരെ മലയാളത്തിലും തമിഴിലുമായി ഇരുപത്തിമൂന്നോളം സിനിമകൾ ചെയ്തിട്ടുണ്ട്. 2017ൽ ആയിരുന്നു നടന്റെ വിവാഹം. തന്റെ മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ നടൻ.
അതേസമയം പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ബിഗ് ബോസ് ഹൗസിലെ പ്രകടനത്തിലൂടെ ശരത്തിന് കഴിഞ്ഞിട്ടില്ല. അങ്കമാലി ഡയറീസിലെ അപ്പാനി രവി നടന്റെ ശരീരത്തിൽ ഇടയ്ക്കിടെ വന്ന് പോകുന്നതാണ് പ്രശ്നമെന്നും ഗെയിം മനസിലാക്കി കളിച്ചാൽ പ്രേക്ഷക പിന്തുണയുണ്ടാകും എന്നുമാണ് കമന്റുകൾ.


Click it and Unblock the Notifications











