ബിരിയാണി പങ്കുവെച്ച് കഴിച്ച് തുടങ്ങിയ പ്രണയം, എന്നെ കാണാൻ വന്ന രേഷ്മയെ പിറ്റേദിവസം താലികെട്ടി; അപ്പാനി ശരത്ത്
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് നടൻ അപ്പാനി ശരത്ത്. അഭിനയം പണ്ട് മുതൽ പ്രിയമായിരുന്ന ശരത്തിനെ മലയാളികൾ ഏറ്റെടുക്കുന്നത് അങ്കമാലി ഡയറീസിലൂടെയാണ്. കരിയർ തന്നെ വഴിത്തിരിവ് നൽകിയ സിനിമയായിരുന്നു ശരത്തിന് അങ്കമാലി ഡയറീസ്. അപ്പാനി രവിയെന്ന കഥാപാത്രം മലയാളികൾ എന്നേക്കും ഓർമിക്കുന്ന ഒന്നാണ്. ബിഗ് ബോസ് ഷോയുടെ ഭാഗമായശേഷം ശരത്ത് ഹൗസിൽ ഏറ്റവും കൂടുതൽ സംസാരിക്കാറുള്ളത് ഭാര്യ രേഷ്മയെ കുറിച്ചാണ്.
രേഷ്മ ഇപ്പോൾ ഗർഭിണിയാണ്. മൂത്ത രണ്ട് മക്കൾ കൂടി ശരത്തിനുണ്ട്. ഏറെ കാലത്തെ പ്രണയത്തിനുശേഷമാണ് രേഷ്മ ശരത്തിന്റെ ഭാര്യയാകുന്നത്. അന്ന് നടനായി താരം സിനിമയിൽ ചുവടുറിപ്പിച്ച് വരുന്ന സമയമായിരുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കല്യാണം നടത്തിയ കഥ മുവി വേൾഡ് മീഡിയയ്ക്ക് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ നടൻ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ശരത്തിന്റെ പ്രണയകഥ വീണ്ടും വൈറലാവുകയാണ്. താലികെട്ടിയശേഷം താൻ നേരെ ഷൂട്ടിങ് ലൊക്കേഷനിലേക്കാണ് പോയതെന്നും ശരത്ത് പറയുന്നു. ബിരിയാണി പങ്കുവെച്ച് കഴിച്ച് തുടങ്ങിയ പ്രണയമാണ് രേഷ്മയുമായെന്ന് ശരത്ത് പറഞ്ഞു. കോളേജിൽ പഠിക്കുന്ന സമയത്താണ് രേഷ്മയുമായി പ്രണയത്തിലാകുന്നത്.
ഫുൾ ബിരിയാണി വാങ്ങി കഴിക്കാൻ പണമില്ലാത്തതുകൊണ്ട് ഹാഫ് ചിക്കൻ ബിരിയാണി പങ്കിട്ട് കഴിച്ച് തുടങ്ങിയ പ്രണയമാണ്. അവൾ ഡാൻസിനെ സ്നേഹിക്കുന്നയാളാണ്. വളരെ സാധാരണ കുടുംബത്തിലെ അംഗമാണ്. അതുകൊണ്ട് തന്നെ എന്റെ കഷ്ടപ്പാട് എന്താണെന്ന് അവൾക്ക് അറിയാം. ഞാൻ സിനിമയിലേക്കും അതിന്റെ തിരക്കുകളിലേക്കും പോയപ്പോൾ കോളേജിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു രേഷ്മ.
പോക്കിരി സൈമണിന്റെ ഷൂട്ട് കഴിയാറായ സമയത്താണ് വിവാഹം വേണമെന്ന ചിന്ത വന്നത്. ഞാൻ ഇനി വലിയ നടനും സിനിമകളുമൊക്കെയായി പോയി കഴിയുമ്പോൾ വേറെ ആരെ എങ്കിലും ഞാൻ വിവാഹം കഴിക്കുമെന്ന തോന്നൽ അവൾക്ക് വന്ന് തുടങ്ങിയപ്പോഴാണ് നമുക്ക് വിവാഹം കഴിക്കാമെന്ന് രേഷ്മയോട് ഞാൻ പറഞ്ഞത്. അന്ന് വീടൊന്നും വെച്ചിട്ടില്ല.
പണി തുടങ്ങിയതേയുള്ളു. അവളുടെ വീട്ടിൽ നിന്ന് ചെറിയ എതിർപ്പൊക്കെ വിവാഹം എന്നതിലേക്ക് എത്തിയപ്പോൾ ഉണ്ടായിരുന്നു. പക്ഷെ അവരും കലാകുടുംബമാണ് വാദ്യഉപകരണങ്ങളൊക്കെ ഉപയോഗിക്കും. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആളുകളാണ്. രേഷ്മ ട്വിൻസാണ്. ഇവരെ രണ്ടുപേരെയും അവരുടെ അമ്മ ചെറുപ്പം മുതൽ ഡാൻസിനും മറ്റുമെല്ലാം കൊണ്ടുപോകാറുണ്ട്.

മക്കളുടെ കലയെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളാണ്. വിവാഹം കഴിക്കാമെന്നത് എന്റേയും രേഷ്മയുടേയും തീരുമാനം. വലിയൊരു വരുമാനം ഒന്നും ഇല്ലാത്ത സമയമാണ്. എന്നിട്ടും വിവാഹം കഴിക്കാം ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് രേഷ്മ പറഞ്ഞു. എന്നെ കാണാൻ അവൾ തിരുവനന്തപുരത്ത് വന്നിരുന്നു. പിറ്റേദിവസം രാവിലെ അമ്പലത്തിൽ വെച്ച് വിവാഹം നടന്നു.
വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു. ചടങ്ങിനുശേഷം ഞാൻ ഷൂട്ടിന് പോയി. ഞങ്ങളുടെ വിവാഹത്തിന്റെ ഫോട്ടോ ആരോ ഫേസ്ബുക്കിലിട്ടു. അതോടെ രേഷ്മയുടെ വീട്ടുകാർ പ്രശ്നമുണ്ടാക്കി. തലേന്ന് വിവാഹം കഴിക്കാൻ പോവുകയാണെന്ന് ഞാൻ രേഷ്മയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. പക്ഷെ അവർക്ക് എതിർപ്പായിരുന്നു എന്നും ശരത്ത് പറയുന്നു. അങ്കമാലി ഡയറീസ് എന്ന തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ്മക്കായി മകൾക്ക് തിയാമ്മ എന്ന പേരാണ് ശരത്തിട്ടത്.
അങ്കമാലി ഡയറീസ് വന്‍വിജയമായി മാറിയതോടെയായിരുന്നു പേരിനൊപ്പം അപ്പാനി എന്ന് ശരത്ത് ചേര്‍ത്തത്. മോഹൻലാൽ സിനിമ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എന്ന പാട്ടിലൂടെയും മലയാളികൾ ശരത്തിനെ ഏറ്റെടുത്തിരുന്നു.


Click it and Unblock the Notifications