അവൾ പോയി മാസങ്ങൾക്കുള്ളിൽ എനിക്ക് പ്രൊപ്പോസലുകൾ, ഇന്നും തിയറ്ററിൽ ഒഴിച്ചിടുന്ന സീറ്റ്: ബിജു നാരായണൻ
ഭാര്യ ശ്രീലതയുടെ മരണം ഗായകൻ ബിജു നാരായണന് ഇന്നും വലിയ വിഷമമാണ്. 2019 ഓഗസ്റ്റ് 19 നാണ് ശ്രീലത മരിക്കുന്നത്. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയുടെ ഓർമകളിലാണ് ബിജു നാരായണൻ ജീവിക്കുന്നത്. അത്രത്തോളം ആത്മബന്ധം ഇവർ തമ്മിലുണ്ടായിരുന്നു. ഇടയ്ക്ക് ശ്രീലതയുടെ ഓർമകൾ ഗായകൻ പങ്കുവെക്കാറുണ്ട്. പുതിയ അഭിമുഖത്തിൽ ഭാര്യയുടെ മരണത്തെക്കുറിച്ച് ബിജു നാരായണൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
രോഗ വിവരം അറിയാൻ വെെകി. പക്ഷെ നമുക്കൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. നാലാമത്തെ സ്റ്റേജ് ആയിരുന്നു. രോഗം സ്ഥിരീകരിച്ച സമയത്ത് ആറ് മാസമാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നെ ഗംഗാധരൻ ഡോക്ടറുടെയടുത്ത് പോയി. അദ്ദേഹം ഒരു നാല് മാസം കൂടി കൂട്ടി തന്നു. 2018 ഒക്ടോബറിൽ രോഗം കണ്ടുപിടിച്ചു. 2019 ഒക്ടോബർ 13ാം തിയതി ഈ ലോകത്ത് നിന്നും പോയി. ആ പത്ത് മാസക്കാലം ഞാൻ പ്രോഗ്രാമുകളൊന്നും എടുത്തിരുന്നില്ല. റെക്കോർഡിംഗ്സ് കുറച്ച് നാളത്തേക്ക് മാറ്റി വെച്ചു.

പാടാൻ പറ്റുന്ന മാനസികാവസ്ഥയായിരുന്നില്ല. വലിയ ഗ്യാപ്പുണ്ടായി. പിന്നീട് ശ്രീ തന്നെ നിർബന്ധിച്ചിട്ട് റെക്കോർഡിംഗിന് പോയി. ചില ചാനൽ പ്രോഗ്രാമുകൾക്ക് പോയി. അത് കഴിഞ്ഞപ്പോൾ വല്ലാത്തൊരു പ്രശ്നമായിരുന്നു. അത് കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും കൊവിഡ് വന്നു. 2020 മാർച്ച് മാസമായപ്പോഴേക്കും ലോക്ഡൗണായി. ആ സമയം എനിക്ക് ഭയങ്കര പ്രോബ്ലം ആയിരുന്നു മാനസികമായി. കാരണം 24 മണിക്കൂറും വീട്ടിൽ ഈ ഓർമകളിൽ തന്നെയായിരുന്നു. എന്റെ വീട്ടിൽ എല്ലാ കാര്യങ്ങളും പുള്ളിക്കാരിയാണ് ചെയ്ത് കൊണ്ടിരുന്നത്.
ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും കാര്യങ്ങളും ബാങ്കിംഗ് ഇടപാടുകളും ഇൻകം ടാക്സുമെല്ലാം നോക്കിയിരുന്നത് പുള്ളിക്കാരിയാണ്. അറിഞ്ഞാണോ അറിയാതെയാണോ എന്നറിയില്ല. എല്ലാ കാര്യങ്ങളും എഴുതി വെച്ച് എന്നെ കാര്യങ്ങളൊക്കെ പറഞ്ഞ് പഠിപ്പിച്ച് എന്നെ ബോധവാനാക്കിയ ശേഷമാണ് ഈ ലോകം വിട്ടത്. ആ സമയത്ത് മൂത്ത മകൻ എൽഎൽബിയായിരുന്നു. ഇളയവൻ പത്താം ക്ലാസിലും. വിവാഹത്തിനുള്ള പ്രൊപ്പോസലുകൾ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ വന്ന് തുടങ്ങിയിരുന്നു. ഇപ്പോഴും. പക്ഷെ എനിക്ക് ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റുന്നില്ല.

ആറ് വർഷമായെങ്കിലും എനിക്ക് വീട്ടിൽ ശ്രീയുടെ സാന്നിധ്യം ഉണ്ട്. സിനിമയ്ക്ക് പോകുമ്പോൾ ചില സമയത്ത് തൊട്ടടുത്ത സീറ്റ് കൂടി ബുക്ക് ചെയ്തിടും. കാരണം മുമ്പ് എനിക്ക് റെക്കോർഡിംഗ് ഇല്ലാതിരിക്കുകയും പിള്ളേർ സ്കൂളിലും പോയിക്കഴിഞ്ഞാൽ ഞങ്ങളുടെ ആകെപ്പാടെയുള്ള ഹോബി സിനിമയാണ്. ഞങ്ങൾ ഒരുമിച്ചേ സിനിമയ്ക്ക് പോകുമായിരുന്നുള്ളൂ. ട്രാവലിംഗ് സമയത്ത് ഞാൻ വല്ലാതെ മിസ് ചെയ്യാറുണ്ട്. ഇപ്പോഴും ഫ്ലെെറ്റ് പൊങ്ങുമ്പോൾ പുള്ളിക്കാരി കൂടെയുണ്ടെന്ന അടുത്തുണ്ടെന്ന ഫീലിംഗ് ആണ്. അതുകൊണ്ടാണ് വേറൊരാളെക്കുറിച്ച് ചിന്തിക്കാൻ പറ്റാത്തതെന്നും ബിജു നാരായണൻ പറയുന്നു.


Click it and Unblock the Notifications