ആടുമായി ബന്ധപ്പെടുന്ന രംഗം ഒഴിവാക്കിയതിന് കാരണം; അങ്ങനെയൊരാളുടെ മാനസികാവസ്ഥ പിന്നീടെന്തായിരിക്കും?; ബ്ലെസി
സിനിമാ പ്രേക്ഷകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ആടുജീവിതം തിയറ്ററിലെത്തിയിരിക്കുകയാണ്. ബെന്യാമിന്റെ നോവലിനോട് നൂറ് ശതമാനം നീതി പുലർത്താൻ സിനിമയ്ക്ക് കഴിഞ്ഞെന്ന് ഏവരും പറയുന്നു. നജീബായി പൃഥിരാജ് ജീവിച്ചത് പോലെ തോന്നിയെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ആടുജീവിതത്തിന് വേണ്ടി പൃഥിയെടുത്ത കഠിനാധ്വാനം ഫലം കണ്ടെന്ന് സിനിമയെക്കുറിച്ച് വരുന്ന അഭിപ്രായങ്ങൾ തെളിയിക്കുന്നു. പൃഥിയെക്കൂടാതെ സംവിധായകൻ ബ്ലെസിയുടെയും സ്വപ്ന സാക്ഷാത്കാരമാണ് ആടുജീവിതം. 16 വർഷത്തോളമാണ് ഈ സിനിമയ്ക്ക് വേണ്ടി ബ്ലെസി മാറ്റി വെച്ചത്.
ആടുജീവിതമെന്ന നോവൽ വായനക്കാരുടെ മനസിൽ ആഴത്തിൽ പതിഞ്ഞതാണ്. ഇത് ബ്ലെസി എങ്ങനെ ദൃശ്യാവഷ്കരിക്കുമെന്ന ചോദ്യം പലർക്കുമുണ്ടായിട്ടുണ്ട്. എന്നാൽ ആർക്കും പരാതിയില്ലാത്ത തരത്തിൽ നജീബ് അനുഭവിച്ച യാതനകളും മരുഭൂമിയുടെ ഭയാനകതയും ബ്ലെസി പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചു. സിനിമയിൽ നിന്നൊഴിവാക്കിയ നോവലിലെ ഒരു രംഗത്തെക്കുറിച്ച് ബ്ലെസി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സീൻ ഒഴിവാക്കിയതിന് കാരണം ധൈര്യക്കുറവാണോ എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. ഒരിക്കലും ധൈര്യക്കുറവല്ലെന്ന് മറുപടി നൽകിയ ബ്ലെസി ഇതേക്കുറിച്ച് വിശദീകരിച്ചു. ആടുമായുണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് പുസ്തകത്തിൽ പറയുന്നത് ഒരു വരിയിലാണ്. അടുത്തതായി പറയുന്നത് വേറെ കാര്യമാണ്. മൃഗവുമായി ഇണ ചേരുന്ന മനുഷ്യന്റെ മാനസിക അവസ്ഥ പിന്നീടെന്തായിരിക്കും. നോവൽ അതേപടി എടുത്ത് സിനിമയുണ്ടാക്കിയതല്ല.
നോവലിൽ ഉപയോഗിക്കാത്ത കഥാപാത്രമാണ് സൈനു. സൈനുവിനെക്കുറിച്ച് വളരെ ചുരുക്കമായേ പറയുന്നുള്ളൂ. പക്ഷെ ഈ കാത്തിരിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള ഇയാളുടെ മനസിന്റെ വിറയലുണ്ട്. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും മൂളലാണ് അയാളെ നിലനിർത്തുന്നത്. സിനിമയിൽ അച്ചാർ മണത്ത് നോക്കുന്നുണ്ട്. അയാൾ ഓരോ മാങ്ങയും സൂക്ഷിച്ച് വെക്കുകയാണ്. ഇങ്ങനെ കണക്ട് ചെയ്യുന്ന ലിങ്ക് സിനിമയിലുണ്ടെന്നും ബ്ലെസി ചൂണ്ടിക്കാട്ടി.

ആടുജീവിതത്തിൽ പൃഥിരാജിനെ നായകനാക്കിയപ്പോൾ എതിർപ്പ് പറഞ്ഞവരുണ്ടെന്നും ബ്ലെസി വെളിപ്പെടുത്തി. ഒരുപാട് ആർട്ടിസ്റ്റുകൾക്ക് വേണമെങ്കിൽ ചെയ്യാവുന്ന ക്യാരക്‌ടറാണ്. രാജുവിന് അന്ന് 28 വയസേ ഉള്ളൂയെന്ന് തോന്നുന്നു. വളരെ സുമുഖനും അത്തരം കഥാപാത്രങ്ങളും ചെയ്തിട്ടുള്ളയാൾ നജീബായി ഇണങ്ങുമോ, ബെന്യാമിന്റെ പുസ്തകത്തിൽ കാണുന്ന സാധാരണക്കാരന്റെ മുഖമുണ്ടോ എന്നൊക്കെ പലരും വിമർശനത്തോടെ ചോദിച്ചു. പക്ഷെ ഒരു ക്യാരക്ടറിലേക്കെത്തുമ്പോൾ ശരീരം നൽകുന്ന കുറച്ച് കാര്യങ്ങളുണ്ട്.
ബാക്കിയെല്ലാം അദ്ദേഹത്തിന്റെ അഭിനയ സാധ്യതകളാണ്. ശരീരത്തിനെ പല രീതിയിലും മാറ്റിയെടുക്കാൻ പറ്റുമെന്നും ബ്ലെസി ചൂണ്ടിക്കാട്ടി. ജോർദാനിലെ ഷൂട്ടിലെ അവസാന ഘട്ടത്തിൽ താൻ വീണ് പോയതിനെക്കുറിച്ചും ബ്ലെസി സംസാരിച്ചു. ജോർദാനിലെ മരുഭൂമിയിൽ രാജുവിന്റെ അവസാന ഷോട്ട് ബെഡിൽ ചായ്ഞ്ഞാണ് കണ്ടത്. അതിന് ശേഷം അന്ന് തന്നെ ആശുപത്രിയിലായി. സോഡിയം ലെവലൊക്കെ കുറഞ്ഞു. തിരിച്ച് നാട്ടിലേക്ക് വീൽ ചെയറിലാണ് വന്നത്. രണ്ട് ദിവസം ആശുപത്രിയിൽ കിടന്ന ശേഷമാണ് തനിക്ക് വീട്ടിലേക്ക് എത്താനായതെന്നും ബ്ലെസി ഓർത്തു.


Click it and Unblock the Notifications











