'എത്ര വികൃതമായത് ചിത്രീകരിക്കണം; പുരുഷത്വം ഒരു ഗുഹയിലേക്ക് കയറി എന്ന് പറയുമ്പോൾ ബെന്യാമിൻ സേഫ് ആയി'
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം സിനിമയായി പ്രേക്ഷകർ കണ്ടപ്പോൾ പല തരത്തിലുള്ള ചർച്ചകൾ വരുന്നുണ്ട്. സിനിമ കണ്ട ഏവരും നല്ല അഭിപ്രായങ്ങളാണ് പറയുന്നത്. അതേസമയം നോവലിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയെന്ന് വിമർശനമുണ്ട്. വായനക്കാരെ ആഴത്തിൽ വേദനിപ്പിച്ച ചില ഭാഗങ്ങൾ നോവലിലുണ്ട്. ഇത് സിനിമയിലില്ലെന്ന അഭിപ്രായം ചിലർക്കെങ്കിലുമുണ്ട്. ഇപ്പോഴിതാ നോവലിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ബ്ലെസി. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.
43 പേജുകളിൽ പറഞ്ഞ നോവലാണ് ഞാൻ തിരക്കഥയാക്കാൻ ശ്രമിച്ചത്. ഈ 43 പേജും ഞാൻ എഴുതി ചെയ്യണം എന്നുണ്ടെങ്കിൽ അഞ്ചോ എട്ടോ പത്തോ സിനിമകൾ ചെയ്യേണ്ടി വരും. കാരണം അത്രയും ഡീറ്റെയ്ലായി പറഞ്ഞിട്ടുണ്ട്. ഇതല്ല ഞാൻ പറഞ്ഞത്. ഇതെന്റെ വെർഷനാണ്. പുസ്തകത്തിൽ ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ ഞാൻ പറയുന്നുണ്ട്. സിനിമയ്ക്ക് ഉമോഷണൽ തുടർച്ചയുണ്ട്. അത് പുസ്തകത്തിനില്ല. ഒരു അധ്യായത്തിൽ അത് കഴിഞ്ഞ് അടുത്ത ഇമോഷനിലേക്ക് പോകാൻ സാധിക്കും.

നാടിനോടും വീടിനോടും ഭാര്യയോടുമുള്ള ബന്ധത്തിൽ തന്നെ പുസ്തകവും എന്റെ നജീബും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്ന് ബ്ലെസി ചൂണ്ടിക്കാട്ടി. നജീബ് ആടുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സീൻ സിനിമയിൽ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചും ബ്ലെസി സംസാരിച്ചു. സ്ക്രിപ്റ്റ് ചെയ്യുമ്പോൾ തന്നെ അവിടെ വലിയ ചർച്ച വന്നു. ഈ സീൻ ഉണ്ടാകുമോ എന്ന് ഒരുപാട് പേർ ചോദിച്ചു. നോവലിൽ അയാളുടെ പുരുഷത്വം ഒരു ഗുഹയിലേക്ക് കയറി എന്ന് പറയുമ്പോൾ ബെന്യാമിൻ സേഫ് ആയി. ആൾക്കാർക്ക് മനസിലായി.
ഞാൻ വിഷ്വലി ചിത്രീകരിക്കുമ്പോൾ എത്ര വികൃതമായത് ചിത്രീകരിക്കണം. എന്റെ പ്രശ്നം അതായിരുന്നില്ല. എനിക്ക് വേണമെങ്കിൽ വളരെ ബുദ്ധിപരമായി ചെറിയ ഷോട്ടുകളിലൂടെ ചെയ്യാൻ പറ്റുമായിരിക്കും. പക്ഷെ അതിന് ശേഷമുള്ള കുറ്റബോധമുണ്ട്. നോവലിലെ നജീബ് കുറ്റബോധം ഇല്ലാത്ത ആളായിരിക്കാം. എന്റെ നജീബ് അങ്ങനെയല്ല. അതുകൊണ്ടാണല്ലോ പഴയ ചങ്ങാതിയെ കാണുമ്പോൾ അയാൾ പൊട്ടിക്കരയുന്നത്.

മനുഷ്യന്റെ വികാരങ്ങൾ നഷ്ടപ്പെടാത്ത ആളായാണ് ഞാൻ നജീബിനെ വളർത്തിക്കൊണ്ട് വന്നത്. ആ രംഗം ചെയ്യാൻ പൃഥിരാജ് തയ്യാറാകുമായിരിക്കും. പക്ഷെ എനിക്കത് കൺവിൻസ് ആകണം. ഈ സീൻ ചിത്രീകരിക്കുന്നതിനെക്കുറിച്ച് ശക്തമായ ചർച്ചകൾ വന്നിരുന്നു. ബെന്യാമിനും പൃഥിരാജും ഉൾപ്പെടെയുള്ള ആൾക്കാർ സംസാരിച്ചു. അപ്പോഴൊക്കെ എന്റെ നിലപാട് ഇത് തന്നെയായിരുന്നു. ഇങ്ങനെയൊരു സീൻ ഷൂട്ട് ചെയ്തിട്ടുമില്ല, സെൻസർ ബോർഡിന് സമർപ്പിച്ചിട്ടുമില്ല. ഞാൻ കൊടുത്ത ഫൂട്ടേജിൽ ഒരു ഷോട്ട് പോലും സെൻസർ ചെയ്തിട്ടില്ല.
പൃഥിരാജിന്റെ ന്യൂഡിറ്റിക്ക് എ സർട്ടിഫിക്കറ്റ് ആദ്യം വന്നു. അതിന് അപ്പീൽ പോയി സെൻട്രൽ ബോർഡിൽ നിന്ന് യുഎ സർട്ടിഫിക്കറ്റ് വാങ്ങി. പത്തോളം അംഗങ്ങളാണ് കണ്ടത്. ആ സീൻ ആവശ്യമാണെന്ന് അവർക്ക് വ്യക്തമായെന്നും ബ്ലെസി പറയുന്നു. രണ്ട് സീനുകളും അവരുടെ നഗ്നത കാണിക്കാനല്ല ചെയ്തത്. സ്വാതന്ത്രത്തിലേക്കുള്ള യാത്രയാണതെന്നും സംവിധായകൻ വ്യക്തമാക്കി. സിനിമയെക്കുറിച്ച് വരുന്ന അനാവശ്യ വിവാദങ്ങൾ തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും ബ്ലെസി തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











