'വെള്ളം തരുമ്പോൾ പേടിയുണ്ടായിരുന്നു, ജനാർദ്ദനൻ ചേട്ടനെ വെച്ച് തുടങ്ങിയാൽ ഹിറ്റാണെന്നാണ് വിശ്വാസം'; സായി കുമാർ
മലയാള സിനിമയില്‍ പകരം വെയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് നടന്‍ സായികുമാര്‍. നടനായും വില്ലനായും സഹതാരമായും നിരവധി കഥാപാത്രങ്ങള്‍ ചെയ്ത സായികുമാര്‍ ഇപ്പോഴും മലയാള സിനിമയില്‍ സജീവമാണ്. 1986ല്‍ ആയിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്ന കുമാരിയെ സായികുമാര്‍ വിവാഹം കഴിച്ചത്. എന്നാൽ സായ്‌കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം പക്ഷെ 2007ല്‍ അവസാനിപ്പിച്ചിരുന്നു. ഈ ദാമ്പത്യത്തിലെ ബന്ധത്തിലെ മകളാണ് വൈഷ്‌ണവി സായികുമാര്‍.
തുടര്‍ന്ന് 2009ല്‍ മലയാളികളുടെ പ്രിയ നടി ബിന്ദു പണിക്കരെ താരം വിവാഹം കഴിച്ചു. ബിന്ദുവിന്റെ ഭർത്താവ് സംവിധായകന്‍ ബിജു നായര്‍ 2003ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ബിന്ദുവിനും ബിജുവിനും കല്യാണി എന്ന് പേരുള്ള ഒരു മകളുണ്ട്. മകൾ കല്യാണിയോടൊപ്പം സായികുമാറും ബിന്ദു പണിക്കറും ഇടയ്ക്കിടെ റിലീസ് വീഡിയോകൾ ചെയ്യാറുമുണ്ട്.

ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ സിനിമാ സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സായികുമാറും ബിന്ദു പണിക്കരും. ഒരു കാലത്ത് കോമഡി റോളുകളിലാണ് ബിന്ദു പണിക്കർ ഏറെയും തിളങ്ങിയിരുന്നത്. ഇന്നും ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ ഇന്ദുമതിക്ക് ആരാധകരുണ്ട്.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിന്റെ സെറ്റിൽ ആദ്യമായി ചെന്നപ്പോൾ കോമഡി റോളാണെന്ന് അറിഞ്ഞ് തിരികെ പോകാൻ ഒരുങ്ങിയിരുന്നു ബിന്ദു പണിക്കർ. അവിടെ നിന്നും സംവിധായകൻ രാജസേനനും മറ്റും പ്രോത്സാഹിപ്പിച്ചതോടെയാണ് ഇന്ദുമതിയായി തകർത്ത് അഭിനയിച്ചത്.
'റിലീസായപ്പോൾ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിന് വലിയ സ്വീകാര്യത ഉണ്ടായിരുന്നില്ല. കുറച്ച് കാലമെ തിയേറ്ററിൽ ഓടിയിട്ടുള്ളു. പിന്നീട് ടെലിവിഷനിൽ പ്രദർശിപ്പിച്ച് തുടങ്ങിയശേഷമാണ് ഇന്ദുമതിക്ക് സ്വീകാര്യത ലഭിച്ചത്. അതുപോലെ തന്നെ സൂത്രധാരനിലെ കഥാപാത്രം ചെയ്യാൻ എന്നെ അവർ എന്ത് ധൈര്യത്തിൽ തെരഞ്ഞെടുത്തുവെന്നത് എനിക്ക് ഇപ്പോഴും അറിയില്ല.'
'അതുവരെ ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ആ സിനിമയിലെ കഥാപാത്രം. ആ കഥാപാത്രമായി ഒരു ദിവസം മേക്കപ്പ് ഇട്ട് നിന്നപ്പോൾ സത്യൻ അന്തിക്കാട് സാർ ലൊക്കേഷനിൽ വന്നിരുന്നു. പക്ഷെ ആദ്യം കണ്ടപ്പോൾ അദ്ദേഹത്തിന് മനസിലായിരുന്നില്ല. പിന്നെ ലോഹിതദാസ് സാർ പറഞ്ഞപ്പോഴാണ് സത്യൻ സാർ തിരിച്ചറിഞ്ഞതെന്നും', ബിന്ദു പണിക്കർ പറയുന്നു.

റോഷാക്കിലെ സീത എന്ന കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത് സായികുമാറായിരുന്നു. ബിന്ദു വെള്ളം കൊണ്ടുവന്ന് തരുമ്പോൾ തനിക്ക് ചെറിയ പേടിയുണ്ടെന്നായിരുന്നു തമാശ കലർത്തി അദ്ദേഹം പറഞ്ഞത്. അടുത്തിടെ ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെട്ട ബിന്ദു പണിക്കരുടെ ഒരു കഥാപാത്രമായിരുന്നു റോഷാക്കിലെ സീത.
പിന്നീട് സിനിമാ അനുഭവങ്ങൾ പങ്കുവെച്ചത് സായികുമാറാണ്. മാന്നാർ മത്തായി സ്പീക്കിങ് ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന രസകരമായ സംഭവങ്ങളാണ് സായികുമാർ അഭിമുഖത്തിൽ പങ്കുവെച്ചത്. റംജി റാവു സ്പീക്കിങിലൂടെയായിരുന്നു സായികുമാറിന്റെ സിനിമാപ്രവേശനം.
സിനിമ വലിയ വിജയമായതോടെയാണ് മാന്നാർ മത്തായി സ്പീക്കിങ് റിലീസ് ചെയ്തത്. ഈ സിനിമയുടെ റിലീസ് ആയപ്പോഴേക്കും നടൻ എന്ന രീതിയിലുള്ള സ്റ്റാർഡം സായികുമാറിന് ലഭിക്കാൻ തുടങ്ങിയിരുന്നു. മാന്നാർ മത്തായി സ്പീക്കിങിലെ തന്റെ കഥാപാത്രത്തിന് ധരിക്കാൻ ബ്രോഡ് വെയിൽ പോയി ഷർട്ടുകൾ സെലക്ട് ചെയ്ത് വാങ്ങിയത് താൻ തന്നെയാണെന്നാണ് സായികുമാർ പറയുന്നത്. 'സിനിമയുടെ പൂജ ചടങ്ങിന് ശേഷം എടുത്ത ഷോട്ട് ജനാർദ്ദനൻ ചേട്ടന്റേതായിരുന്നു.'
'ജനാർദ്ദനൻ ചേട്ടനെ വെച്ച് ഷൂട്ടിങ് തുടങ്ങിയാൽ ഹിറ്റാണെന്നാണ് അന്നും ഇന്നുമുള്ള വിശ്വാസം. സിനിമയിലെ കോസ്റ്റ്യൂം ചെയ്യുന്ന വ്യക്തി കൊണ്ടുവന്ന ഷർട്ടുകൾ എക്സിക്യൂട്ടീവ് ലുക്കുള്ള ഷർട്ടുകളായിരുന്നു. അതുകൊണ്ടാണ് നാടകക്കാർ ധരിക്കുന്നതെന്ന് തോന്നിക്കുന്ന തരത്തിലുള്ള കളർഫുൾ ഷർട്ടുകൾ വാങ്ങാൻ തീരുമാനിച്ചത്. അങ്ങനെ ഞാൻ വാങ്ങി കൊണ്ടുവന്ന ഷർട്ടിൽ ചിലത് കുറച്ച് സീനുകളിൽ മുകേഷും ധരിച്ചിരുന്നുവെന്നും', സായികുമാർ പറയുന്നു.


Click it and Unblock the Notifications











