പെണ്ണ് ആണായെന്നും പറഞ്ഞ് എല്ലാവരും ബഹളമായി, ജോലിക്ക് പോയതാണെന്നാണ് കരുതി, ഇങ്ങനെയാണെന്ന് അറിയില്ലായിരുന്നു!
കേരളത്തിൽ ഇപ്പോഴുള്ള സെലിബ്രിറ്റ് മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഏറ്റവും പ്രശസ്തയും ബോളിവുഡ് താരങ്ങൾക്ക് വേണ്ടി വരെ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള മേക്കപ്പ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമാണ് രഞ്ജു രഞ്ജിമാർ. രഞ്ജുവിന്റെതായി സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വൈറലാകാറുണ്ട്. ആനുകാലിക വിഷയങ്ങളിലും അഭിപ്രായം പങ്കുവെയ്ക്കുന്ന രഞ്ജുവിനെ പിന്തുണയ്ക്കുന്നവർ ഒട്ടേറെയാണ്.
ട്രാൻസ് വുമണായി രഞ്ജുവിന് ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു. ഇപ്പോഴത്തെ സക്സസ്ഫുള്ളായ ജീവിതത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം രഞ്ജു ആ കാലഘട്ടത്തെ കുറിച്ചും മടി കൂടാതെ പറയാറുണ്ട്. ഒട്ടനവധി സർജറികൾക്കുശേഷമാണ് ആൺ ശരീരത്തിൽ നിന്നും പെൺ ശരീരത്തിലേക്ക് രഞ്ജു എത്തിയത്.

20 വര്‍ഷത്തോളമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്ന രഞ്ജു പല നടിമാരുടേയും ഫേവറേറ്റ് മേക്കപ്പ് ആർട്ടിസ്റ്റാണ്. അവഗണനകളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ജീവിത വിജയം നേടിയ രഞ്ജുവിന്റെ കുട്ടിക്കാലത്തെ കുറിച്ച് അമ്മ തങ്കമ്മ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കൗമുദി മൂവീസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് അമ്മയ്ക്കൊപ്പം രഞ്ജു പ്രത്യക്ഷപ്പെട്ടത്.
രഞ്ജുവിന് വേണ്ടി ലോകം മുഴുവൻ നടന്ന് പ്രാർത്ഥിച്ചിരുന്ന സമയം തനിക്കുണ്ടായിരുന്നുവെന്ന് തങ്കമ്മ ഓർത്തെടുക്കുന്നു. സ്കൂളിൽ പോകണമെങ്കിൽ ചേച്ചിയുടെ ഫ്രോക്ക് ഇട്ടുകൊടുക്കണം. ഇട്ട് കൊടുത്തില്ലെങ്കിൽ അന്ന് പോവില്ല. ഞങ്ങളുടെ പരിസരത്തുള്ളതും രഞ്ജുവിനൊപ്പം പഠിച്ചതുമായി കുട്ടികളെ എല്ലാം ഒരുക്കാൻ രഞ്ജു എപ്പോഴും മുന്നിലുണ്ടാകും.
ആൺപിള്ളേരുമായൊന്നും ചെറുപ്പം മുതൽ സൗഹൃദമില്ലായിരുന്നു. ഒരു ദിവസം ചേച്ചിയുടെ ഫ്രോക്കും എടുത്ത് രഞ്ജു ഞങ്ങളുടെ വീടിന് സമീപമുള്ള അമ്പലത്തിൽ പോയി. അമ്പലത്തിൽ പോകാൻ ഒരുങ്ങിയപ്പോൾ ഷർട്ടും പാന്റും എടുത്ത് കൊടുത്തെങ്കിൽ അവൾക്ക് ഇടാൻ താൽപര്യമുണ്ടായിരുന്നില്ല. എല്ലാവർക്കും ഒപ്പം അമ്പലത്തിൽ പോയ രഞ്ജു ക്ഷേത്രത്തിന്റെ വാതിൽക്കൽ നിന്ന് മൂത്രം ഒഴിച്ചു.
അതോടെ എല്ലാവരും കണ്ട് പെണ്ണ് ആണായെന്നും പറഞ്ഞ് ബഹളം വെച്ചു. പിന്നെ കുറേനാൾ കഴിഞ്ഞപ്പോൾ ഇവളുടെ ശബ്ദത്തിൽ മാറ്റം വന്നു. ഇവൾ ഇങ്ങനെയായി മാറുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഒരിക്കൽ എന്നെ കളഞ്ഞേച്ച് പോയി. എവിടെയാണ് എന്നൊന്നും അറിയില്ലായിരുന്നു. വിളിക്കുകയും പറയുകയുമൊന്നുമില്ലായിരുന്നു. ഇവളെ കാണാത്തതുകൊണ്ട് ലോകം മുഴുവൻ നടന്ന് ഞാൻ പ്രാർത്ഥനയായിരുന്നു.

പിന്നെ ഒരിക്കൽ വിളിച്ചപ്പോൾ ഇനി കുറച്ച് മാസം തന്നെ വിളിക്കരുത് എവിടെയോ പോവുകയാണെന്ന് പറഞ്ഞു. ജോലിക്ക് പോവുകയാണെന്നാണ് കരുതിയത്. ഇങ്ങനെയാണെന്ന് അറിയില്ലായിരുന്നു. എനിക്ക് ഉണ്ടായിരുന്ന ഒരു മകൾ മരിച്ചു. അവളുടെ മക്കൾക്ക് അമ്മയിപ്പോൾ രഞ്ജുവാണ് എന്നാണ് താരത്തെ കുറിച്ച് അമ്മ പറഞ്ഞത്. കൊല്ലം ജില്ലയിലെ പേരൂരാണ് രഞ്ജുവിന്റെ സ്വദേശം.
അച്ഛൻ, അമ്മ, ചേച്ചി, ചേട്ടൻ ആയിരുന്നു രഞ്ജുവിന്റെ ലോകം. അച്ഛന് കൂലിപ്പണിയായിരുന്നു. അമ്മ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയും. മേക്കപ്പ് ആർട്ടിസ്റ്റായി പേരെടുത്തശേഷം എറണാകുളത്ത് സെറ്റിൽഡാണ് രഞ്ജു. അമ്മയും ഇടയ്ക്ക് രഞ്ജുവിനൊപ്പം വന്ന് താമസിക്കും.


Click it and Unblock the Notifications