'കുട്ടിക്കാലത്ത് ഭക്ഷണത്തിന് വേണ്ടി അലഞ്ഞപ്പോൾ മനസിൽ കുറിച്ചിട്ടതാണ്'; നിരാലംബർക്ക് സ്നേഹപൊതിയുമായി സീമ!
ട്രാൻസ്ജെൻഡറും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാണ് സീമ വിനീത്. ആണായി ജനിച്ച് പെണ്ണായി മാറിയ സീമ വിനീത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ്. കേരളത്തിലെ ട്രാൻസ്ജെന്റേഴ്സിൽ ഏറെ ആരാധകരുള്ളതും സീമയ്ക്കാണ്. വസ്ത്രധാരണം മുതൽ എല്ലാ കാര്യങ്ങളിലും വളരെ മാന്യമായി പെരുമാറുന്ന വ്യക്തിത്വം കൂടിയാണ് സീമയുടേത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് സീമയുടെ വിവാഹനിശ്ചയം അടുത്തബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്നത്.
സോഷ്യല്‍ മീഡിയയില്‍ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് സീമ തന്നെയാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. പക്ഷെ വരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും സീമ പുറത്തുവിട്ടിരുന്നില്ല. വിവാഹ തീയതിയും വ്യക്തമാക്കിയിരുന്നില്ല. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

വിദേശത്താണ് വരന് ജോലിയെന്നത് സീമയുടെ വീഡിയോകളിൽ വ്യക്തമായിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ സീമയുടെ പ്രധാന ഹോബിയാണ് പാചകം. താരത്തിന്റെ റീൽ വീഡിയോകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും പാചക പരീക്ഷണങ്ങൾ കാണാൻ തന്നെയാണ്. ആക്ടിവിസ്റ്റും വ്ലോഗറും കൂടിയായ സീമ തന്റെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക നിർധനരെ സഹായിക്കാനായി മാറ്റിവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ വളരെ നാളുകളായുള്ള ആഗ്രഹം കഴിഞ്ഞ കുറച്ച് നാളുകളായി മനോഹരമായി നടത്തികൊണ്ടുപോകാൻ സാധിക്കുന്നതിന്റെ സന്തോഷം വീഡിയോയിലൂടെയും കുറിപ്പിലൂടെയും സീമ പങ്കുവെച്ചു. 25 ഓളം വരുന്ന നിരാലംബർക്കാണ് സീമ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം എത്തിക്കുന്നത്. കുട്ടിക്കാലത്തുണ്ടായ അനുഭവങ്ങളാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് സീമയെ എത്തിച്ചത്. കുട്ടിക്കാലത്ത് ഒരുപാട് ഭക്ഷണത്തിന് വേണ്ടി അലഞ്ഞിട്ടുണ്ട്.
അന്നൊന്നും ആഗ്രഹത്തിന് അനുസരിച്ചുള്ള ഭക്ഷണങ്ങളോ വിശപ്പ് മാറാനുള്ളതോ കിട്ടിയിട്ടില്ല. അന്ന് മനസിൽ കുറിച്ചിട്ടതാണ് മറ്റുള്ളവരുടെ വിശപ്പടക്കാൻ എന്നെ കൊണ്ട് ആവും വിധം എന്തേലുമൊക്കെ ചെയ്യണമെന്ന്. ഇപ്പോൾ അതിനുള്ള അവസരം വന്നെത്തി. ഈശ്വരന്റെ അനുഗ്രഹത്താൽ അഞ്ച് ഭക്ഷണപൊതിയിൽ തുടങ്ങി ഇന്ന് ഇരുപത്തഞ്ചിൽ എത്തി. എന്റെ സ്നേഹപൊതി... സ്നേഹപൊതി കയ്യിൽ കിട്ടുമ്പോൾ ഉള്ള ആ കുറച്ച് മനുഷ്യരുടെ കണ്ണ് നിറഞ്ഞുള്ള പുഞ്ചിരി അതാണ് എന്റെ സന്തോഷം.
എല്ലാവർക്കും അവരാൽ ചെയ്യാൻ കഴിയുന്നത് ചെയ്യാൻ കഴിയട്ടെ സഹജീവികളുടെ വിശപ്പ് മാറ്റുന്നതോളം വരില്ല മറ്റൊന്നും എന്നാണ് ഭക്ഷണപൊതി തയ്യാറാക്കുന്ന വീഡിയോ പങ്കിട്ട് സീമ കുറിച്ചത്. വിനീത് എന്ന പുരുഷനില്‍ നിന്ന് സീമാ വിനീതിലേക്കുള്ള യാത്ര വളരെ ദുര്‍ഘടമായിരുന്നുവെന്ന് സീമ തന്നെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.

തന്റെ ശരീരവുമായി യോജിക്കുന്നതല്ല തന്റെ മനസെന്ന തിരിച്ചറിവ് വന്നപ്പോൾ സ്വന്തം കാലിൽ നിൽക്കാനായി സീമ ചെയ്യാത്ത ജോലികളില്ല. പെട്രോള്‍ പമ്പ്, ധാന്യ മില്‍, രോഗീപരിചരണം, അഭിനയം തുടങ്ങി നിരവധിയിടങ്ങളില്‍ സീമ വിനീതിനെ എത്തിച്ചു. പിന്നീട് വര്‍ഷങ്ങളുടെ കഠിനാധ്വാനവും പോരാട്ടവും വഴി അറിയപ്പെടുന്ന ട്രാന്‍സ് വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി സീമാ വിനീത് മാറി. നിരവധി പേരാണ് സീമയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് എത്തിയത്.
പുലർച്ചെ അഞ്ച് മണി മുതൽ പരിശ്രമിച്ചാണ് ഉച്ചയൂണ് സീമ നിർധനർക്ക് വേണ്ടി തയ്യാറാക്കാറുള്ളത്. കഴിക്കുന്നവരുടെ പ്രാർത്ഥന കൊണ്ട് ഇനിയും ഒരുപാട് പേരുടെ വയർ നിറക്കാൻ സീമയ്ക്ക് കഴിയട്ടെ എന്നാണ് വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട ഏറെയും കമന്റുകൾ.


Click it and Unblock the Notifications