'മകന്റെ ചിതാഭസ്മം നിധിപോലെ കാത്ത് സൂക്ഷിക്കുന്നു'; നഷ്ടപ്പെട്ട മകന്റെ ഓർമകളിൽ നടി സബീറ്റ ജോർജ്!
ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം പരമ്പരയിലെ അമ്മ വേഷത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് സബീറ്റ ജോർജ്. കോട്ടയം കടനാട് ആണ് സബീറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി.
അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്ത് വർഷം മുമ്പ് സബീറ്റ വിവാഹമോചനം നേടി. ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ഉപ്പും മുളകും താരം കോട്ടയം രമേശാണ്.
ചക്കപ്പഴത്തിന് ശേഷം നിരവധി സിനിമകളിലും അഭിനയിച്ച സബീറ്റ ഇപ്പോൾ ചക്കപ്പഴത്തിൽ അഭിനയിക്കുന്നത് അവസാനിപ്പിച്ചു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സബീറ്റയ്ക്ക് ഒരു മകനും മകളുമാണുള്ളത്.
പക്ഷെ ഭിന്നശേഷിക്കാരനായ മകൻ മാർക്സ് അഞ്ച് വർഷം മുമ്പ് ഈ ലോകത്ത് നിന്നും പോയി. മകനെ നഷ്ടപ്പെട്ടെങ്കിലും ഇന്നും അവന്റെ ഓർമകൾക്കൊപ്പമാണ് സബീറ്റയുടെ ജീവിതം.
മകന്റെ ചിതാഭസ്മം ഇപ്പോഴും നിധിപോലെ സബീറ്റ സൂക്ഷിക്കുന്നുണ്ട്.

'താൻ താണ്ടിയ കനൽവലഴികളെ കുറിച്ചും തന്നേപ്പോലുള്ള അമ്മമാരും മാർക്സിനെപ്പോലുള്ള കുഞ്ഞുങ്ങളും നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും സബീറ്റ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.'
'മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സബീറ്റ മനസ് തുറന്നത്. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾ മുൻജന്മ പാപമാണെന്നോ ശാപമാണെന്നോ കരുതുന്ന ചിന്താഗതി മാറ്റണമെന്നാണ് സബീറ്റ പറഞ്ഞ് വെക്കുന്നത്.'
'അമ്മമാർക്ക് ആദ്യം പിന്തുണ ലഭിക്കേണ്ടത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാണ്. ഭിന്നശേഷിക്കാരനായ കുഞ്ഞ് ആരോഗ്യവാനായ ഒരു കുഞ്ഞിനെപ്പോലെ തന്നെയാണെന്ന് ചിന്തിക്കാനുളള മനസ്ഥിതി ആർക്കുമില്ല.'
'കുഞ്ഞുങ്ങൾ ശാപമാണ് അല്ലെങ്കിൽ മുൻജന്മത്തിൽ ചെയ്ത പാപങ്ങളുടെ ഫലമാണ് എന്നൊക്കെ ചിന്തിക്കുന്നവരിൽ വിദ്യാസമ്പന്നരുമുണ്ട്.'

'ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുമായുള്ള രക്ഷിതാക്കളുടെ ജീവിതം ഒട്ടും എളുപ്പമല്ല. ഈ കുഞ്ഞുങ്ങളെ ഒരിക്കലും ഒരു ശാപമായി കാണരുത്.'
'നമ്മുടെ മനോഭാവത്തിൽ ചിന്താഗതിയിൽ തന്നെ മാറ്റമുണ്ടായാൽ ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കുന്ന അമ്മമാരോട് നമുക്ക് ബഹുമാനവും കരുതലും എല്ലാം സ്വാഭാവികമായും തോന്നും.'
'ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾ ശരിയായ രീതിയിൽ ആശയവിനിമയം ചെയ്യാത്തതുകൊണ്ട് കുഞ്ഞിന്റെ ചെറുചലനം പോലും കൂട്ടിയും കിഴിച്ചും ഊഹിച്ചുമെല്ലാമാണ് അമ്മമാർ കാര്യങ്ങൾ മനസിലാക്കുന്നത്.'
'കുഞ്ഞ് നെറ്റിചുളിക്കുന്നുണ്ടല്ലോ അവന് പല്ലുവേദനയായിരിക്കുമോ വയറുവേദനയായിരിക്കുമോ അതോ തലവേദനയായിരിക്കുമോ അങ്ങനെയെല്ലാം ചിന്തിക്കാൻ ഒരമ്മയ്‌ക്ക് മാത്രമെ സാധിക്കൂ.'

'അങ്ങനെ ഉളള ഒരു പിടിത്തമുളളതുകൊണ്ട് അമ്മമാർ സ്വന്തം സാമൂഹിക ജീവിതം സ്വയം ഉപേക്ഷിക്കും. അത് ചെയ്യരുത്. പല അമ്മമാരും സാഹചര്യമുണ്ടായാൽ പോലും പുറത്തിറങ്ങാൻ തയ്യാറാകാത്തവരാണ്. ഇട്ടിട്ടുപോയാൽ അത്രയും സമയം കുഞ്ഞ് എങ്ങനെ അതിജീവിക്കും എന്നായിരിക്കും അവരുടെ ആശങ്ക.'
'മറ്റ് കുടുംബാംഗങ്ങൾ കൂടി ശ്രമിച്ചാൽ മാത്രമെ ആ അമ്മയ്ക്ക് സാമൂഹിക ജീവിതത്തിന്റെ ഭാഗമാകാൻ സാധിക്കൂ. കുഞ്ഞിനെന്ന പോലെ കുഞ്ഞിനെ നോക്കുന്ന അമ്മയ്ക്കും കരുതൽ ആവശ്യമാണ്. ഭർത്താവ് മുൻകൈയെടുത്ത് അത് ചെയ്ത് കൊടുക്കണം.'
'കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഭിന്നശേഷിക്കാരായ അമ്മമാർക്ക് ലഭിക്കുന്ന സഹായം വളരെ കുറവാണ്. ഇവർക്കായി ഒരു സ്‌പെഷ്യലൈസ്ഡ് വാഹനം പോലും ഇല്ല. അമ്മമാർ മാത്രമുള്ള ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾ വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്.'

'മുഴുവൻ സമൂഹത്തിന്റെ തന്നെ ചിന്താഗതിയിൽ മാറ്റം വരേണ്ടതുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കാണ് പ്രഥമ പരിഗണന. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാർക്ക് ഒരുമിച്ച് കൂടാനും പ്രശ്‌നങ്ങൾ ഷെയർ ചെയ്യാനും കൗൺസിലർമാരുടെ സേവനം അമേരിക്കയിൽ രാപ്പകൽ വ്യത്യാസമില്ലാതെ ലഭിക്കും.'
'കുഞ്ഞിനെ നോക്കി നോക്കി മാനസികമായി തളർച്ച നേരിടുന്ന സമയങ്ങളിൽ അതേത് പാതിരാത്രിയാണെങ്കിലും അവരെ വിളിച്ച് സംസാരിക്കാം. അത്തരം സൗകര്യങ്ങൾ നമ്മുടെ രാജ്യത്തും ആവശ്യമാണ്' സബീറ്റ പറയുന്നു.
മകന്റ ജന്മദിനത്തിലും ഓർമദിനത്തിലുമെല്ലാം മകന്റെ ചിത്രങ്ങളും കുറിപ്പുകളും പങ്കുവെക്കുകയും മകൻ നഷ്ടപ്പെട്ടതിനെ കുറിച്ച് വിങ്ങലോടെയും സബീറ്റ സംസാരിക്കാറുണ്ട്. സാഷയാണ് സബീറ്റയുടെ ഏക മകൾ.


Click it and Unblock the Notifications