'കഥയൊന്നും ചോദിച്ച് ആള് കളിക്കേണ്ടെന്ന് പറഞ്ഞു, ദിലീപേട്ടനെക്കാളും കൂടുതൽ കമ്പനി മീനാക്ഷിയുമായാണ്'; ചന്തു
മഞ്ഞുമ്മൽ ബോയ്സിലെ അഭിലാഷ് എന്ന കഥാപാത്രം അവതരിപ്പിച്ചശേഷം ചന്തു സലിംകുമാർ അഭിമുഖങ്ങളും യാത്രകളും പ്രമോഷൻ പരിപാടികളുമെല്ലാമായി തിരക്കിലാണ്. ഒരു തുടക്കകാരന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ചൊരു സിനിമയും കഥാപാത്രവുമാണ് ചന്തുവിന് മഞ്ഞുമ്മൽ ബോയ്സിലൂടെ ലഭിച്ചത്. മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിക്കുന്നതിന് മുമ്പ് രണ്ട് സിനിമകളിൽ അച്ഛന്റെ ചെറുപ്പമായിരുന്നു ചന്തു ചെയ്തിരുന്നത്. അതിൽ നിന്നെല്ലാം മാറി ഐഡന്റിറ്റിയുള്ള കഥാപാത്രം ആഗ്രഹിച്ചിരിക്കുമ്പോഴാണ് മഞ്ഞുമ്മൽ ബോയ്സിലേക്ക് ചന്തുവിന് ക്ഷണം ലഭിക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സ് കണ്ടിറങ്ങി വരുമ്പോൾ ചന്തുവിന്റെ കഥാപാത്രവും ലൂസടിക്കടാ എന്ന പഞ്ച് ഡയലോഗും കാഴ്ചക്കാരന്റെ മനസിൽ കയറി പറ്റും. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസിൽ കയറി പറ്റുക എന്നത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. അച്ഛൻ സംവിധാനവും അഭിനയവുമെല്ലാമായി സിനിമയിലായതുകൊണ്ട് സിനിമ തന്നെയായിരുന്നു ചന്തുവിന്റെയും സ്വപ്നം.

എന്നാൽ സിനിമ മോഹം അച്ഛനോട് പറഞ്ഞപ്പോൾ പഠനം പൂർത്തിയാക്കിയശേഷം അഭിനയിച്ചോളാനായിരുന്നു മറുപടി. ചന്തുവിപ്പോൾ എൽഎൽബി സ്റ്റുഡന്റാണ്. സിറ്റിങിന് 25 ലക്ഷം വാങ്ങുന്ന വക്കീലിനെയാണ് അച്ഛൻ എന്നിൽ കാണുന്നതെന്നാണ് തമാശയായി ചന്തു പറയുന്നത്. അച്ഛന് വേണ്ടിയാണ് ചന്തു എൽഎൽബി പഠിക്കാൻ തയ്യാറായതും. ചെറുപ്പം മുതൽ സിനിമ കണ്ട് വളർന്നതുകൊണ്ടാണ് തനിക്ക് സിനിമാ മോഹം വന്നതെന്നും ചന്തു പറയുന്നു.
ഇപ്പോൾ താരം ടൊവിനോ തോമസിന്റെ നടികറിലാണ് അഭിനയിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിക്കാൻ പോയപ്പോഴാണ് ചന്തുവിന് ജീൻ പോൾ ലാൽ നടികറിലെ വേഷം വെച്ചുനീട്ടുന്നത്. ഇപ്പോഴിതാ നടികറിൽ അഭിനയിക്കാൻ അവസരം വന്നതിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് ചന്തു.
ഒപ്പം നടികർ സിനിമയിൽ അഭിനയിക്കാൻ അവസരം വന്നുവെന്ന് അറിഞ്ഞപ്പോഴുള്ള അച്ഛൻ സലിംകുമാറിന്റെ പ്രതികരണവും ചന്തു വെളിപ്പെടുത്തി. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചന്തു. 'മഞ്ഞുമ്മൽ ബോയ്സ് റിലീസിനുശേഷം അച്ഛന് വളരെ സന്തോഷമാണ്. എന്റെ സിനിമ മാത്രമല്ല അച്ഛന് മഞ്ഞുമ്മൽ ബോയ്സ്. ഗണുവും സൗബിനും ജീൻ ചേട്ടനുമെല്ലാം അച്ഛന് പ്രിയപ്പെട്ടവരാണ്.'
'അവരുടെ മക്കളുള്ള സിനിമ എന്ന രീതിയാണ് അച്ഛനും അമ്മയ്ക്കും. ജീൻ ചേട്ടൻ നടികറിലേക്ക് വിളിച്ചപ്പോൾ ഞാൻ അച്ഛനോട് അത് പറഞ്ഞിരുന്നു. അന്ന് അച്ഛൻ പറഞ്ഞത്. നീ കഥയൊന്നും കേൾക്കണ്ട ആ സിനിമ പോയി ചെയ്യ്... കഥയൊന്നും ചോദിച്ച് ആള് കളിക്കേണ്ട. നീ എന്തായാലും ആ സിനിമ ചെയ്യണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. അല്ലെങ്കിലും ചെയ്യണം എന്ന തീരുമാനത്തിൽ തന്നെയായിരുന്നു ഞാൻ.'

'അത് വിട്ടുകളയരുതെന്നും അച്ഛൻ പറഞ്ഞു. ജീൻ ചേട്ടനെ ചെറുപ്പം മുതൽ കണ്ടിട്ടുണ്ട്. ലാൽ അങ്കിൾ നിർമിച്ച സിനിമകളുടെ ലൊക്കേഷനിൽ ചെറുപ്പത്തിൽ സ്ഥിരം പോകുമായിരുന്നു. അവിടെ വെച്ച് ബാലുവിനെയും കണ്ടിട്ടുണ്ട്. ബെന്നി അങ്കിളിന്റെ മക്കളായ അന്ന ചേച്ചിയേയും അനിയത്തിയേയും അറിയാം. അതുപോലെ ലാൽ ജോസ് അങ്കിളിന്റെ മക്കൾ രണ്ടുപേരെയും അറിയാം. ഇവരെ കൂടാതെ ഭയങ്കര കണക്ഷനുള്ളവരിൽ മീനാക്ഷിയുമുണ്ട്.'
'ദിലീപ് അങ്കിളിനേക്കാൾ കൂടുതൽ കമ്പിനി മീനാക്ഷിയുമായാണ്. എന്ന് കരുതി ഭയങ്കര കണക്ഷനൊന്നുമല്ല. ഡെയ്ലി വിളിച്ച് സംസാരിക്കാറില്ല', എന്നുമാണ് ചന്തു സലിംകുമാർ പറഞ്ഞത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ അടക്കം ഹൗസ് ഫുൾ ഷോയാണ് നടത്തുന്നത്.
ടൊവിനോ തോമസ് നായകനാകുന്ന നടികർ മെയ് മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറലായിരുന്നു. നടികർ തിലകം ശിവാജി ഗണേശൻ്റെ മകനും അഭിനേതാവുമായ പ്രഭുവിൻ്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ടൊവിനോ നായകനാകുന്ന ചിത്രത്തിൽ ഭാവനയാണ് നായിക.


Click it and Unblock the Notifications