'ദുൽഖറിന്റെ റിപ്ലെകൾ ഉപന്യാസം പോലെ, ഞങ്ങൾ പരസ്പരം ബെസ്റ്റി എന്നാണ് വിളിക്കാറ്, ഞാൻ പോലും ഇതുപോലെ ചെയ്യാറില്ല'
മഞ്ഞുമ്മൽ ബോയ്സിനുശേഷം ലോകയിലൂടെ വീണ്ടും ഒരു ഇന്റസ്ട്രി ഹിറ്റിന്റെ ഭാഗമായിരിക്കുകയാണ് ചന്തു സലീംകുമാർ. പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതും ചന്തുവിന് ഇരട്ടി മധുരം നൽകുന്നുണ്ട്. ഷൂട്ടിങ് സമയത്ത് തന്നെ ഇത് ഇന്റസ്ട്രി ഹിറ്റാകുമെന്ന ഉൾവിളി ചന്തുവിന് ഉണ്ടായിരുന്നു. പക്ഷെ ദുൽഖർ അടക്കം അണിയറപ്രവർത്തകരിൽ പലരും അത് വിശ്വസിച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ദുൽഖറിനോട് അടക്കം താൻ ബെറ്റ് വെച്ചിട്ടുണ്ടെന്നും പറയുകയാണ് ചന്തു ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ.
ലോകയുടെ സക്സസ് കേരളത്തിൽ എനിക്ക് ആഘോഷിക്കാൻ പറ്റിയിട്ടില്ല. പടം ഹിറ്റാണെന്ന ഒരു ധാരണയിലേക്ക് എത്തും മുമ്പ് ഞങ്ങൾ ഫ്ലൈറ്റെടുത്ത് ദുബായിലേക്ക് പോയി. കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.

ദുബായിൽ നിന്നും ഹൈദരാബാദിലേക്കും തമിഴ്നാട്ടിലേക്കും എല്ലാം പോയി. അതുകൊണ്ട് തന്നെ കേരളത്തിലേക്ക് വരാൻ പറ്റിയിട്ടില്ല. ദുബായിലെ പ്രേക്ഷക പ്രതികരണം വെച്ചാണ് കേരളത്തിൽ എന്തായിരിക്കുമെന്ന് ഊഹിച്ചത്. ഈ ഹൈപ്പിലേക്ക് പടം എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. ദുൽഖറിനോടും നിമിഷിനോടും വരെ ഞാൻ സിനിമയുമായി ബന്ധപ്പെട്ട് ബെറ്റ് വെച്ചിട്ടുണ്ട്.
മഞ്ഞുമ്മൽ ബോയ്സിന്റെ സക്സസ് ഞാൻ കണ്ടതാണ്. അതുകൊണ്ട് തന്നെ ചില സിനിമകളിൽ പ്രവർത്തിക്കുമ്പോൾ ഒരു ഘട്ടം എത്തുമ്പോൾ ആ സിനിമയോട് ഒരു ട്രസ്റ്റ് വരും. ലോകയുടെ കാര്യത്തിൽ അതുണ്ടായിരുന്നു എനിക്ക്. വേറെ ഒന്നിനെ പറ്റിയും ചിന്തിക്കാതെ വളരെ ഫണ്ണായി ഞാൻ ഷൂട്ട് ചെയ്ത പടമാണ് ലോക. ക്ലൈമാക്സാണ് കഥ കേട്ടപ്പോഴാണ് സിനിമ എനിക്ക് ഏറ്റവും സ്ട്രൈക്കായത്.
ആൾക്കാർക്ക് ഇഷ്ടപ്പെടുന്ന റോളുകൾ ഞാൻ ഇതുവരെ ചെയ്തിട്ടില്ല. ലോകയിലെ എന്റെ കഥാപാത്രം ആളുകൾക്ക് ഇഷ്ടപ്പെടുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. അച്ഛൻ ലോകയുടെ ഫസ്റ്റ് ഡെ ഫസ്റ്റ് ഷോയ്ക്ക് പോയിരുന്നു. അച്ഛൻ അച്ഛന്റെ സിനിമയുടെ ഫസ്റ്റ് ഷോയ്ക്ക് പോലും പോയില്ല. ഡൊമിനിക്ക് ചേട്ടനേയും അച്ഛൻ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും ചന്തു പറയുന്നു. ദുൽഖറുമായി സൗഹൃദം ശക്തമായതിന്റെ കഥയും ചന്തു പങ്കുവെച്ചു. ദുൽഖറുമായി വലിയ സൗഹദമുള്ളയാളായിരുന്നില്ല ഞാൻ.
ഒരു യമണ്ടൻ പ്രേമ കഥയുടെ ലൊക്കേഷനിൽ ദുൽഖറിനെ കാണാൻ വേണ്ടി ഞാൻ പോയിട്ടുണ്ട്. അത്രയേയുള്ളു ഞങ്ങൾ തമ്മിലുള്ള ബന്ധം. അത് അവിടെ തീർന്നു. ദുൽഖർ എന്ന് പറഞ്ഞാൽ എനിക്ക് മമ്മൂക്കയുടെ മകനാണ്. മമ്മൂക്ക എനിക്ക് വളരെ പ്രിയപ്പെട്ട വേണ്ടപ്പെട്ടയാളാണ്.

എന്റെ സൂപ്പർ ഹീറോയാണ്. ഞാൻ ഒരു ഇന്റർവ്യൂവിൽ ദുൽഖറിനെ കുറിച്ച് പറഞ്ഞിരുന്നു. എന്റെ കയ്യിൽ ദുൽഖറിന്റെ നമ്പറൊന്നുമില്ല. പുള്ളി എന്നെ വിളിക്കുകയോ ഞാൻ അങ്ങോട്ട് വിളിക്കുകയോ ചെയ്യാറില്ല. ഞാൻ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞത് ദുൽഖർ അറിഞ്ഞു. പിന്നീട് എന്നെ കണ്ടപ്പോൾ എന്നോട് പറഞ്ഞു നിന്നോട് എനിക്കൊരു കാര്യം സംസാരിക്കാനുണ്ടെന്ന്... നീ എന്താണ് എന്നെ വിളിക്കാത്തത്?. നിന്റെ അടുത്ത് എന്താ എന്റെ നമ്പർ ഇല്ലാത്തത്? എന്നൊക്കെ ചോദിച്ചു.
അത് പ്രശ്നമായോയെന്ന് ഞാൻ ചിന്തിച്ചു. നിനക്ക് എന്നെ വിളിച്ചൂടേ എന്നായി ദുൽഖർ. ഒരു പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറാണ് എന്നോട് ഇത് ചോദിക്കുന്നത്. നിനക്ക് എന്നെ വിളിച്ചൂടേ മെസേജ് അയച്ചൂടേയെന്ന് ദുൽകർ എന്നോട് പറഞ്ഞപ്പോൾ ഞാൻ കരുതിയത് ഇത് എല്ലാവരും പറയുന്നത് അല്ലേ എന്നാണ്. പക്ഷെ ദുൽഖറിന്റെ കാര്യത്തിൽ അങ്ങനെയല്ല.
നമ്മൾ ഒരു മെസേജ് അയച്ചാൽ ദുൽഖർ തിരിച്ച് ഒരു എസ്സേ പോലെ റിപ്ലൈ അയക്കും. ഞാൻ പോലും എന്റെ സുഹൃത്തുക്കൾക്ക് അത്ര വലിയ റിപ്ലൈ കൊടുക്കാറില്ല. അതുകൊണ്ട് ദുൽഖർ സൽമാൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നാണ് ഞാൻ എല്ലാവരോടും പറയാറ്. ഞങ്ങൾ പരസ്പരം ബെസ്റ്റി എന്നാണ് വിളിക്കുന്നതെന്നും ചന്തു പറയുന്നു.


Click it and Unblock the Notifications











