നയൻതാരയ്ക്ക് കാസ്റ്റിംഗ് കൗച്ച് പ്രശ്നങ്ങൾ വന്നിട്ടില്ല, കാരണം; അന്നവർ നമ്പർ വാങ്ങി എന്നെ വിളിച്ചു; ചാർമിള
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചാർമിളയുടെ അഭിമുഖങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്കിടെ തനിക്ക് സിനിമാ ലോകത്ത് നിന്നുണ്ടായ ദുരനുഭവങ്ങൾ ചാർമിള തുറന്ന് പറഞ്ഞു. സംവിധായകൻ ഹരിരഹനെതിരെ ഉൾപ്പെടെ ചാർമിള ആരോപണം ഉന്നയിച്ചു. അഡ്ജസ്റ്റ്മെന്റിന് സമ്മതിക്കാത്തത് കൊണ്ട് പരിണയം എന്ന ഹരിഹരൻ ചിത്രത്തിലെ വേഷം തനിക്ക് നഷ്ടമായെന്നാണ് ചാർമിള പറയുന്നത്.
അതേസമയം ഹരിഹരൻ നേരിട്ട് തന്നെ മോശമായി സമീപിച്ചിട്ടില്ലെന്നും നടൻ വിഷ്ണു മുഖേനെയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നുമാണ് ചാർമിള പറയുന്നത്. ഇപ്പോഴിതാ നടി നയൻതാരയെക്കുറിച്ച് സംസാരിക്കുകയാണ് ചാർമിള. സിനിമാ രംഗത്ത് കാസ്റ്റിംഗ് കൗച്ച്, അഡ്ജസ്റ്റ്മെന്റ് പ്രശ്നങ്ങൾ നയൻതാരയ്ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് ചാർമിള പറയുന്നു. ഇതിന് കാരണവും നടി വ്യക്തമാക്കി. എസ്എസ് ബസ് എന്ന തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

നായികമാരിൽ പലരെയും എനിക്ക് അടുത്തറിയില്ല. എന്നാൽ നയൻതാരയെ തനിക്ക് തുടക്ക കാലം മുതൽ അറിയാമെന്ന് ചാർമിള പറയുന്നു. കുറച്ച് കാലം ഞാൻ കൊച്ചിയിൽ ഫ്ലാറ്റെടുത്ത് താമസിച്ചിരുന്നു. അവിടെ താമസിച്ചാൽ സിനിമകൾ ലഭിക്കുമെന്ന് കരുതി. പക്ഷെ അവസരങ്ങൾ വന്നില്ല. പക്ഷെ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ട് നേരിട്ട് ആളുകൾ വരാൻ തുടങ്ങി. ആ സമയത്താണ് അമ്മ അസോസിയേഷന്റെ ഫങ്ഷൻ നടന്നത്. അവിടെ വെച്ചാണ് നയൻതാരയെ കണ്ടത്. അന്ന് അവർ മോഹൻലാലിനൊപ്പം വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
എന്റെ നമ്പർ വാങ്ങി. പിന്നീട് വിളിച്ചു. ചേച്ചീ, നിങ്ങൾ ചെന്നെെയിലേക്ക് പോകുമ്പോൾ നല്ല മാനേജരെയും പിആർഒയെയും കണ്ടാൽ എന്നോട് പറയൂ എന്ന് പറഞ്ഞു. തീർച്ചയായും പറയാമെന്ന് ഞാൻ. പക്ഷെ എന്നോട് മറന്ന് പോയി. പിന്നീട് ഐ മി മൈ സെൽഫ് എന്നൊരു ഷോ നടന്നു. അതിൽ എല്ലാ വലിയ താരങ്ങളും പങ്കെടുത്തിരുന്നു. അതിലെ അഭിമുഖത്തിന് ഒരിക്കൽ ഞാനുമെത്തി.

അജിത്ത് എന്നായിരുന്നു ആ ചാനലിന്റെ പിആർഒയുടെ പേര്. ചാനൽ പൂട്ടുകയാണ്, ഏതെങ്കിലും പുതുമുഖമുണ്ടെങ്കിൽ സിനിമയിൽ പ്രൊമോട്ട് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ താൻ നയൻതാരയുടെ കാര്യം ഓർത്തെന്ന് ചാർമിള പറയുന്നു. ഇങ്ങനെയൊരു പെൺകുട്ടിയുണ്ട്, പേര് നയൻതാര എന്ന് പറഞ്ഞ് ഞാൻ നമ്പർ കൊടുത്തു. നയൻതാരയുടെ ഭാഗ്യം കൊണ്ട് പിന്നീട് നടിക്ക് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാൻ സാധിച്ചെന്നും ചാർമിള വ്യക്തമാക്കി.
പ്രബല കുടുംബപശ്ചാത്തലമുള്ള ആളാണ് നയൻതാര. നല്ല വിദ്യാഭ്യാസമുണ്ട്. പാഷൻ കൊണ്ട് അഭിനയിക്കാൻ വന്നതാണ്. ലോ ബഡ്ജറ്റ് പ്രൊഡക്ഷൻ കമ്പനിയിലാണ് അഡ്ജസ്റ്റ്മെന്റ് പ്രശ്നങ്ങൾ വരിക.നയൻതാര ചെയ്തതിൽ ഭൂരിഭാഗവും ബിഗ് ബജറ്റ് സിനിമകളാണ്. അതിനാൽ അത്തരം പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടാവില്ലെന്നും ചാർമിള വ്യക്തമാക്കി.
മലയാള സിനിമാ രംഗത്ത് നിന്നുമാണ് തനിക്ക് കൂടുതലും മോശം അനുഭവമുണ്ടായതെന്നാണ് ചാർമിള പറയുന്നത്. മലയാള സിനിമയിലെ സംവിധായകരും നിർമാതാക്കളും നടൻമാരുമടക്കം 28 പേർ തന്നോട് മോശമായി പെരുമാറി എന്നാണ് ചാർമിള പറയുന്നത്. സഹനടി വേഷങ്ങളിലാണ് ചാർമിളയെ ഇപ്പോൾ കൂടുതലായും കാണാറുള്ളത്. കാബൂളിവാല, കേളി, ധനം തുടങ്ങിയ മലയാള സിനിമകളിൽ നായികയായെത്തിയ ചാർമിള ഒരു കാലത്തെ തിരക്കേറിയ നടിയായിരുന്നു.


Click it and Unblock the Notifications