'ചോരയിൽ കുളിച്ച എന്നെ കണ്ടപ്പോൾ അവന് കരച്ചിൽ വന്നു, അടിയും ഇടിയും ചെയ്യുന്ന അപ്പനെ അവന് ഇഷ്ടമാണ്'; ചാക്കോച്ചൻ!
വളരെ അണ്ടർ റേറ്റഡായി പോയൊരു നടനാണ് കുഞ്ചാക്കോ ബോബൻ എന്ന അഭിപ്രായം അടുത്ത കാലം വരെ ഒരു വിഭാഗം സിനിമാ പ്രേമികൾക്കുണ്ടായിരുന്നു. കുഞ്ചാക്കോ ബോബനെ പറ്റി പറയുമ്പോൾ അടുത്ത കാലം വരെയും മിക്ക ആളുകളും അദ്ദേഹത്തിന്റെ റൊമാന്റിക് ചിത്രങ്ങളെ പറ്റിയും ഡാൻസിനെ പറ്റിയും വ്യക്തി ജീവിതത്തിലെ സൗമ്യമായ പെരുമാറ്റത്തെ പറ്റിയുമാണ് സംസാരിക്കുക.
എന്നാൽ നായാട്ട് അടക്കമുള്ള സിനിമകളുടെ റിലീസിന് ശേഷമാണ് അദ്ദേഹത്തിലെ അഭിനേതാവിനെ പ്രേക്ഷകർ അംഗീകരിച്ച് തുടങ്ങിയത്.
തീർച്ചയായും റൊമാൻസ്, സോങ്‌സ്, ഡാൻസ് മേഖലകൾ കുഞ്ചാക്കോ ബോബന്റെ സ്ട്രോങ്ങ് സോണാണ്. മിക്ക ആളുകളും അതെല്ലാം ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷെ ഇരുപത്തഞ്ച് വർഷത്തോളമായി മലയാളത്തിലെ മുൻനിര താരമായി ചാക്കോച്ചൻ പിടിച്ച് നിന്നത് ഈ സ്ട്രോങ്ങ് സോണിനെ മാത്രം ആശ്രയിച്ചിട്ടല്ല. ഒരു നടൻ എന്ന നിലയിൽ ചാക്കോച്ചൻ സ്വയം അടയാളപ്പെടുത്തിയ മികച്ച പ്രകടനങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ്.

പക്ഷെ കസ്തൂരിമാൻ അടക്കമുള്ള സിനിമകളിലെ പ്രകടനങ്ങൾ ഒന്നും ആരും തന്നെ ഇന്നേവരെയും എടുത്ത് പറഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. ഇന്ന് കുഞ്ചാക്കോ ബോബൻ എന്ന നടൻ ഓരോ സിനിമയിലും വ്യത്യസ്ത ഗെറ്റപ്പുകളിലും മേക്കോവറുകളിലുമാണ് എത്തുന്നത്.
അത്തരത്തിൽ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു കുഞ്ചാക്കോ ബോബൻ സിനിമയാണ് ചാവേർ. കുഞ്ചാക്കോ ബോബന് പുറമെ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാവേർ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകൾക്ക് ശേഷം എത്തുന്ന ടിനു പാപ്പച്ചന്റെ മൂന്നാമത്തെ ചിത്രമാണ് ജോയ് മാത്യു തിരക്കഥയെഴുതിയ ചാവേർ.
വയലൻസിന് വളരെയധികം പ്രാധാന്യമുള്ള ചിത്രമാണ് ചാവേർ. പുതിയ ചിത്രത്തെ പറ്റിയുള്ള വിശേഷങ്ങളും ചിത്രത്തിലെ വയലൻസിനെപ്പറ്റിയും ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ സംസാരിച്ചിരുന്നു. മകന് സിനിമകളോടുള്ള സമീപനത്തെ കുറിച്ചും കുഞ്ചാക്കോ ബോബൻ അഭിമുഖത്തിൽ വിശദീകരിച്ചു.

അടുത്ത കാലത്തായി മറ്റ് ഭാഷകളിൽ നിന്നും അഭിനയിക്കാൻ അവസരങ്ങൾ വരുന്നുണ്ടെന്നും നല്ല എക്സൈറ്റിങായ പ്രോജക്ടുകൾ വരുമ്പോൾ അഭിനയിക്കുമെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ദുൽഖറും ഫഹദും മറ്റ് ഭാഷകൾ കൈകാര്യം ചെയ്യുന്നത് കണ്ട് ഞെട്ടിയിട്ടുണ്ടെന്നും തനിക്കും അത് ട്രൈ ചെയ്യണെമെന്ന് ആഗ്രഹമുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.
'എന്റെ മകൻ ഏറ്റവും കൂടുതൽ എഞ്ചോയ് ചെയ്ത് കണ്ട സിനിമ ന്നാ താൻ കേസ് കൊട് ആണ്. ക്വാളിറ്റിയുള്ള സിനിമകൾ എന്റർടെയ്നിങായി പുറത്തിറക്കിയാൽ കാഴ്ചക്കാരുടെ പ്രായം ഫാക്ടറാകില്ല. ന്നാ താൻ കേസ് കൊട് സിനിമയിലെ ഷുക്കൂർ വക്കീലിന്റെ ഡയലോഗുകൾ എന്റെ മകൻ എന്നോട് പറഞ്ഞ് ചിരിക്കാറുണ്ട്.'
'മിന്നൽ മുരളിയുടെ ആരാധകനായിരുന്നു ഒരിടയ്ക്ക് അവൻ. ആൺകുട്ടികളാകുമ്പോൾ അടിയും ഇടിയും ഇഷ്ടമായിരിക്കുമല്ലോ. അതുകൊണ്ട് തന്നെ അത്യാവശ്യം അടിയും ഇടിയുമൊക്കെ ചെയ്യുന്ന ഒരു അപ്പനെ കണ്ടാൽ കൊള്ളാമെന്ന് അവന് ഉണ്ടെന്ന് തോന്നുന്നു. ചാവേറിന്റെ ഷൂട്ടിങ് സെറ്റിൽ പ്രിയയും മോനും വന്നിരുന്നു.'
'ആ സമയത്ത് ഞാൻ ചോരയിൽ കുളിച്ചുള്ള മേക്കപ്പ് ഇട്ട് നിൽക്കുകയായിരുന്നു. ആ വേഷത്തിൽ എന്നെ കണ്ടപ്പോൾ അവന് ചെറിയ സങ്കടവും കരച്ചിലും പേടിയുമൊക്കെ ഉണ്ടായിരുന്നുവെന്നും', മകനെ കുറിച്ച് സംസാരിച്ച് കുഞ്ചാക്കോ ബോബൻ പറയുന്നു.


Click it and Unblock the Notifications