'ഇത്രയും ആഡംബരം വേണോയെന്ന് ചോദിച്ചവരോട്... അവളുടെ കല്യാണത്തിന് ഞാനില്ലെങ്കിലോയെന്ന് വാപ്പിച്ചി പറഞ്ഞുവത്രെ'
പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ കെ.നൗഷാദിന്റെ മുഖം മലയാളികൾക്ക് സുപരിചിതമാണ്. ഷെഫ് നൗഷാദിന്റെ മാസ്റ്റർ ഷെഫ് എന്ന ടെലിവിഷൻ പ്രോഗ്രാമിന് ഒരു കാലത്ത് നിരവധി പ്രേക്ഷകരുണ്ടായിരുന്നു. കാഴ്ച അടക്കം മലയാളത്തിലെ ഒട്ടനവധി സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവുമായിരുന്നു നൗഷാദ്. ഹോട്ടൽ വ്യവസായത്തിലും കാറ്ററിങ് സർവീസിലും സ്വന്തമായൊരിടം കണ്ടെത്തിയ നൗഷാദ് മൂന്ന് വർഷം മുമ്പാണ് അന്തരിച്ചത്. ഉദര സംബന്ധമായ രോഗത്തിന് നൗഷാദ് ചികിത്സ തേടിയിരുന്നു.
ഭാരം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ചികിത്സ വിജയിച്ചെങ്കിലും നട്ടെല്ലിനുണ്ടായ തകരാറിനെ തുടർന്ന് ഒരു വർഷത്തിലേറെ ചികിത്സയിൽ കഴിയുകയായിരുന്നു. നൗഷാദ് ചികിത്സയിലായിരുന്ന സമയത്താണ് ഹൃദയാഘാതത്തെ തുടർന്ന് ഭാര്യ ഷീബ മരിച്ചത്. ഭാര്യയുടെ മരണം അറിഞ്ഞതോടെ തളർന്നുപോയ നൗഷാദും പിന്നീട് മരണത്തിന് കീഴടങ്ങി.

നശ്വ നൗഷാദ് എന്നൊരു മകളെ നൗഷാദിന് ഉണ്ടായിരുന്നുള്ളു. നൗഷാദിന്റെ മരണശേഷം ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു നശ്വ നൗഷാദ് വളര്‍ന്നത്. എന്നാൽ പിന്നീട് തന്റെ കുടുംബസ്വത്തുക്കള്‍ ബന്ധുക്കള്‍ കൈയടക്കി വെച്ചിരിക്കുകയാണെന്നും വിദ്യാഭ്യാസ ചെലവിന് പോലും പണം നല്‍കുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ നശ്വ ആരോപിച്ചത് വൈറലായിരുന്നു. കോടതിയില്‍ നിന്ന് എന്റെ ഗാര്‍ഡിയന്‍ഷിപ്പ് എടുത്ത് മാതാപിതാക്കളുടെ സ്വത്തുക്കളും കാറ്ററിങ് ബിസിനസും ബന്ധുക്കൾ കൈയടക്കിവെച്ചിരിക്കുകയാണ്.
ബിസിനസ് നടത്തി അവര്‍ അവരുടെ മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമ്പോള്‍ എന്റെ ചെറിയ ആവശ്യങ്ങള്‍ക്കുപോലും ഞാന്‍ എന്താണ് ചെയ്യേണ്ടേത്?. എന്നെ സൗജന്യമായി പഠിപ്പിക്കണമെന്ന് പറഞ്ഞ് സ്‌കൂളുകള്‍ കയറി ഇറങ്ങുന്നു. എന്നെ ഇങ്ങനെ വളര്‍ത്താനല്ല എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്.
എന്റെ അനുവാദം പോലും ഇല്ലാതെ എന്നെ പരസ്യം ചെയ്തുപോലും അവര്‍ കച്ചവടം നടത്തുന്നു. ഇത് തുടര്‍ന്നാല്‍ ഭാവിയില്‍ എനിക്ക് വലിയ നഷ്ടങ്ങളാണുണ്ടാകുക. എന്റെ ബാപ്പയുടെ എല്ലാമായ കാറ്ററിങ് തനിക്ക് സംരക്ഷിക്കണമെന്നും താനും ആ വഴി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് അന്ന് നശ്വ ഫേസ്ബുക്കിൽ കുറിച്ചത്. ഉമ്മയുടേയും വാപ്പയുടേയും മരണം നശ്വയേയും വലിയ രീതിയിൽ ബാധിച്ചിരുന്നു.
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് നൗഷാദിന് നശ്വ പിറന്നത്. എല്ലാമെല്ലാമായ വാപ്പയുടെയും ഉമ്മയുടെയും ഓർമകളാണ് ഇപ്പോൾ മുന്നോട്ട് ജീവിക്കാൻ നശ്വക്ക് ഊർജം. ഇപ്പോഴിതാ മാതാപിതാക്കളെ കുറിച്ചുള്ള ഓർമകളും തന്റെ ആഗ്രഹങ്ങളുമെല്ലാം വനിതയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ നശ്വ പങ്കുവെച്ചിരിക്കുന്നു. 16 വർഷം കാത്തിരുന്ന് കിട്ടിയ കുട്ടിയാണ് ഞാൻ.
വൈകി വന്നതിന്റെ കടംകൂടി വീട്ടി എന്നെ സ്നേഹിക്കാൻ മത്സരമായിരുന്നു രണ്ടുപേരും. തരിമ്പ് സ്നേഹക്കൂടുതൽ വാപ്പച്ചിക്കായിരുന്നു. നൗഷാദിക്കാ... നച്ചുവിനെ നിങ്ങള് സ്നേഹിച്ച് വഷളാക്കോ എന്ന് ഉമ്മയുടെ അനിയത്തി ആമിയും മൂത്തുമ്മമാരും മാമമാരും ചോദിക്കുമായിരുന്നു.

വാപ്പച്ചിയുണ്ടോ കേൾക്കുന്നു. ആ മനുഷ്യൻ കരഞ്ഞതും ചിരിച്ചതും കിനാവ് കണ്ടതും എനിക്ക് വേണ്ടിയായിരുന്നു... നശ്വ പറഞ്ഞ് തുടങ്ങി. എന്റെ ഉപ്പ തന്ന സ്വാതന്ത്ര്യമാണ് വെറും പതിനഞ്ചാം വയസിലും എന്നെ ബോൾഡാക്കി നിർത്തുന്നത്. ഷെഫിന്റെ മകളെ ഷെഫ് ആക്കാനോ ഹോട്ടൽ മാനേജ്മെന്റ് പഠിപ്പിക്കാനോ കണക്കുകൂട്ടിയിരുന്നില്ല.
ഒന്നിനും നിർബന്ധിക്കാതെ എല്ലാം നച്ചുവിന്റെ ഇഷ്ടമെന്ന് പറഞ്ഞ് കൂടെ നിന്നു. പ്രിയപ്പെട്ടവർക്ക് വെച്ച് വിളമ്പി നടക്കുമ്പോഴും വേദനയുടെ നടുക്കയത്തിലായിരുന്നു വാപ്പച്ചി. അന്നൊന്നും അത് തിരിച്ചറിയാനുള്ള അറിവോ പക്വതയോ ഉണ്ടായിരുന്നില്ല. കുഞ്ഞിലേ ഫുട്ബോൾ കളിച്ചപ്പോഴുണ്ടായ പരുക്കിനെ തുടർന്ന് വാപ്പിച്ചിയുടെ ഇടുപ്പിൽ നാല് സ്ക്രൂ ഇട്ടിരുന്നു.
ഒരുപാട് സമയം നിൽക്കേണ്ടി വരുമ്പോൾ വേദന അസഹനീയമാകും. എല്ലിനു തേയ്മാനമുണ്ടായിരുന്നു. അത് ഗുരുതരമായപ്പോൾ വെല്ലൂരിലെ ആശുപത്രിയിൽ സർജറിയിലൂടെ സെറാമിക് എല്ല് പിടിപ്പിച്ചു. ഞാനെന്ത് ഉണ്ടാക്കി കൊടുത്താലും വാപ്പച്ചിക്ക് അത് അമൃതായിരുന്നു.
സർപ്രൈസുകൾ കൊണ്ട് എന്നും ഞെട്ടിച്ചിരുന്നു വാപ്പച്ചി. ഒരു പിറന്നാളിന് എനിക്ക് സമ്മാനിച്ചത് ഗ്ലാൻസാ കാറായിരുന്നു. നൗഷാദ് ഇക്കാ... ഇത്രയും ആഡംബരം വേണോയെന്ന് ചോദിച്ചവരോട് എനിക്കെന്റെ നച്ചു മാത്രമല്ലേയുള്ളൂ. ഇനിയൊരൂ പക്ഷെ അവളുടെ കല്യാണത്തിന് ഞാനില്ലെങ്കിലോവെന്ന് പറഞ്ഞുവത്രേ.
ഇന്ന് ആ വാക്കുകൾ ഓർക്കുമ്പോൾ നെഞ്ചിൽ മുള്ളുകുത്തുന്ന വേദനയാണ്. ഒറ്റയ്ക്ക് നിൽക്കാൻ കഴിയാത്ത വിധം മനസ്സൊട്ടി നിൽക്കുന്നവരായിരുന്നു ഉമ്മയും വാപ്പിച്ചിയും. ഇപ്പോഴും വാപ്പച്ചിയും ഉമ്മച്ചിയും പോയിയെന്ന സത്യം ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അവർ യാത്ര പോയി അതുമല്ലെങ്കിൽ വാപ്പച്ചി വർക്കിന് പോയിയെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും നശ്വ പറയുന്നു.


Click it and Unblock the Notifications











