'ഞാനായിരുന്നു ദുൽഖറിന്റെ മുഴുവന്‍ കാര്യവും നോക്കിയത്, സുഹൃത്തുക്കളെ അദ്ദേഹം നന്നായി നോക്കും'; ഷെഫ് പിള്ള!
മമ്മൂട്ടി ഫാൻസുപോലും ദുൽഖറിന്റെ ആദ്യ ചിത്രം സെക്കന്റ് ഷോ റിലീസായപ്പോൾ മമ്മൂട്ടിയുടെ മകന്റെ സിനിമ എന്നാ ലേബൽ മാത്രം ആയിരുന്നു കൊടുത്തിരുന്നത്. ആരാണ് ദുൽഖർ എന്ന് സ്‌ക്രീനിൽ ദുൽഖറിനെ കാണിക്കുന്നത് വരെ പല സിനിമാപ്രേമികൾക്കും അറിയില്ലായിരുന്നു.
അത്തരം ഒരവസ്ഥയിൽ നിന്നും ഇന്നത്തെ താരമൂല്യമുള്ള പാൻ ഇന്ത്യൻ നടനായുള്ള ദുൽഖറിന്റെ വളർച്ച അത്ഭുതം നൽകുന്ന ഒന്ന് തന്നെയാണ്. സെക്കന്റ് ഷോ ഒരു തുടക്കം മാത്രം ആയിരുന്നു. ഉസ്താദ് ഹോട്ടൽ വിജയത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയായി.
ചാർലിയിലൂടെ മുൻനിര താരം എന്ന നിലയിലേക്ക് വളർന്നു. ബാപ്പയുടെ പേരുകളയാനാണോ സിനിമയിലേക്ക് വന്നതെന്ന ചോദ്യവും കളിയാക്കലുകളും നിരവധി കേട്ടിട്ടുണ്ട് താനെന്ന് ദുൽഖർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ ദുൽഖർ സൽമാൻ ഇന്ത്യൻ സിനിമയിലെ ഒരു ബ്രാന്റായി മാറി കഴിഞ്ഞു. ദുൽഖറിന്റെ ഡേറ്റിനായി ബോളിവുഡ് വരെ കാത്തുനിൽക്കുകയാണ്.

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാള നടനായി ദുൽഖർ മാറി കഴിഞ്ഞു. ഏത് നായികയോട് കൂടി വരുമ്പോഴും മികച്ച ഒരു കെമിസ്ട്രി ഉണ്ടാക്കാൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്. ബാപ്പയെ പോലെ തന്നെ ഫിറ്റ്നസ് നിലനിർത്തുന്ന കാര്യത്തിൽ ദുൽഖർ ഒട്ടും പിറകിലല്ല.
ദിവസം ചെല്ലുന്തോറും ദുൽഖർ കൂടുതൽ ചെറുപ്പമായികൊണ്ടിരിക്കുകയാണ്. നാൽപ്പതിലെത്തി ദുൽഖറെന്നത് പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. ഔട്ട് ഓഫ് ഷേപ്പിൽ സിനിമയിൽ ഇത്ര വർഷം പിന്നിട്ടിട്ടും ദുൽഖർ പ്രത്യക്ഷപ്പെട്ടിട്ടില്ല.
അതുകൊണ്ട് തന്നെ യുവതലമുറ ഏറെ ആരാധിക്കുന്ന നടൻ കൂടിയാണ് മലയാളികളുടെ ഡിക്യു. ഫിറ്റ്നസിന്റെ കാര്യത്തിൽ നടന്റെ ഡിസിപ്ലിൻ എത്രത്തോളമാണ് എന്നത് അടുത്ത് നിന്ന് മനസിലാക്കിയ ഒരാളാണ് ഷെഫ് പിള്ള. രണ്ട് ദിവസം ദുൽഖറിനോട് അടുത്തിടപഴകിയപ്പോൾ താൻ മനസിലാക്കിയ ചില കാര്യങ്ങൾ മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെഫ് പിള്ള വെളിപ്പെടുത്തി.
ഷെഫ് പിള്ളയുടെ കൈപുണ്യം രുചിച്ചറിഞ്ഞിട്ടുള്ളവരാണ് ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും. ഭക്ഷണത്തിന്റെ കാര്യത്തില്‍ മിതത്വം പാലിക്കുന്നയാളാണ് ദുൽഖറെന്നും ബ്രേക്ക് ഫാസ്റ്റും ലഞ്ചും കൃത്യമായെ കഴിക്കൂവെന്നും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കാനായി പേഴ്‌സണല്‍ ഷെഫുണ്ടെന്നും പിള്ള പറയുന്നു.

'സല്യൂട്ടിന്റെ ഷൂട്ടിന്റെ സമയത്ത് ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൊല്ലത്ത് വെച്ചായിരുന്നു ഷൂട്ട്. അവിടെ ഞാനായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ കാര്യവും നോക്കിയത്. അദ്ദേഹത്തിന് പേഴ്‌സണല്‍ ഷെഫുണ്ട്. എല്ലാ ദിവസവും ആ പേഴ്‌സണല്‍ ഷെഫുണ്ടാക്കുന്നതെ കഴിക്കൂ. കുറച്ച് ബദാം രണ്ട് ഈത്തപ്പഴം... ബ്രേക്ക് ഫാസ്റ്റൊക്കെ വളരെ കൃത്യം.'
'ലഞ്ച് ലിമിറ്റഡായെ കഴിക്കൂ. പക്ഷെ ഞായറാഴ്ച ഒരു ദിവസം മാത്രം സുഹൃത്തുക്കളുണ്ടെങ്കില്‍ കുറച്ച് ബിരിയാണിയും മീറ്റുമൊക്കെ കഴിക്കും. എന്നിട്ട് അന്നത്തെ ദിവസം മാത്രമെന്ന് പറയും. അല്ലാതൊരു ദിവസവും പുള്ളി അതൊന്നും തൊടില്ല. സൗഹൃദം ഭയങ്കരമായിട്ട് കാത്തുസൂക്ഷിക്കുന്നൊരാളാണ്.'
'അതും പഴയ സുഹൃത്തുക്കളാണ് കൂടുതൽ. പുള്ളിയുടെ കൂടെ ആദ്യമൊക്കെ ഉണ്ടായിരുന്ന ആള്‍ക്കാരെല്ലാം അവിടെ വരും. ഷൂട്ടില്ലാത്ത ബ്രേക്ക് ഡെയാണെങ്കില്‍ അവരെല്ലാം കൊച്ചിയില്‍ നിന്ന് വരും. ഇവരെല്ലാവരും കുറെ മീറ്റും ബിരിയാണിയൊക്കെ ആയിട്ട് എഞ്ചോയ് ചെയ്ത് കഴിക്കും. അല്ലെങ്കില്‍ അതേ ലെവലിലാണ് അദ്ദേഹം പോകുന്നത്. ഡിസിപ്ലിനോടെ കണ്ടൊരു വ്യക്തിയാണ് അദ്ദേഹം.'
'ഞായറാഴ്ച ഞങ്ങള്‍ നിര്‍വാണയൊക്കെ ഉണ്ടാക്കി കരിമീന്‍, നെയ് മീനൊക്കെ ഗ്രില്‍ ചെയ്ത് കൊടുക്കും. പുള്ളിയുടെ ഏറ്റവും അടുത്ത കുറച്ച് സുഹൃത്തുക്കളുണ്ട്. സിനിമയിലുള്ളവരും അല്ലാത്തവരുമായ അഞ്ചാറ് ആളുകളുമുണ്ട്. സുഹൃത്തുക്കളെ നന്നായി അദ്ദേഹം നോക്കും. അവരൊക്കെ ഇദ്ദേഹത്തെ കാണാനും സംസാരിക്കാനും വരുന്നവരാണെന്നും', പിള്ള പറയുന്നു.


Click it and Unblock the Notifications