'സൂര്യ അദ്ദേഹത്തോട് ചെയ്തത് നന്ദികേടാണ്, ശിവകുമാർ ഒരിക്കലും വന്ന വഴി മറന്ന് പെരുമാറാറില്ല'; ചെയ്യാർ ബാലു!
സംവിധായകനായും ഛായാഗ്രാഹകനുമായി ശ്രദ്ധനേടിയ കെ.വി ആനന്ദ് ഹൃദയാഘാതം മൂലം 2021ലാണ് അന്തരിച്ചത്. 54 വയസായിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. ഫോട്ടോ ജേര്‍ണലിസ്റ്റായി തന്‍റെ കരിയര്‍ ആരംഭിച്ച കെ.വി ആനന്ദ് പിന്നീട് വെള്ളിത്തിരയിലേക്ക് ചുവട് മാറ്റുകയായിരുന്നു. ഛായാഗ്രാഹകനായ പി.സി ശ്രീറാമിന്റെ സഹായിയായിട്ടായിരുന്നു തുടക്കം.
പിന്നീട് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന്‍ കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
സ്വതന്ത്ര ഛായാഗ്രാഹകനായ കന്നി ചിത്രം തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇന്ന് തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും കരിയർ വളർച്ചയിൽ കെ.വി ആനന്ദിനും നിർണായകമായൊരു പങ്കുണ്ട്. ആനന്ദിന്റെ മകളുടെ വിവാഹം അടുത്തിടെ ചെന്നൈയിൽ ഗംഭീരമായി നടന്നു.

നടൻമാരായ വിജയ് സേതുപതിയും ജീവയും അടക്കം വിവാഹത്തിനെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്നു. കെവി ആനന്ദിന്റെ സംവിധാനത്തിൽ മൂന്ന് ചിത്രങ്ങൾ ചെയ്തിട്ടുള്ള നടൻ സൂര്യ മാത്രം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയില്ല.
സൂര്യയുടെ ഏറ്റവും മികച്ച പത്ത് സിനിമകൾ എടുത്താൽ അതിൽ മുന്നിലുണ്ടാകുന്ന സിനിമയാണ് അയാൻ. സൂര്യയുടെ കരിയർ ബെസ്റ്റെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന സിനിമ കൂടിയാണിത്. തമന്നയായിരുന്നു ചിത്രത്തിൽ നായിക. സിനിമ ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു.
കെ.വി ആനന്ദ് അവസാനമായി സംവിധാനം ചെയ്ത കാപ്പാനിലും സൂര്യ തന്നെയായിരുന്നു നായകൻ. നന്ദി കാണിക്കുന്ന സൂര്യ വീഴ്ച വരുത്തി എന്നതാണ് കെ.വി ആനന്ദിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാതെ ഒഴിഞ്ഞ് മാറിയതിൽ നിന്നും വ്യക്തമാകുന്നതെന്നാണ് സിനിമാനിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാർ ബാലു നടൻ സൂര്യയെ കുറ്റപ്പെടുത്തി പറഞ്ഞത്.
നന്ദിയും കടപ്പാടും കാണിക്കുന്ന കാര്യത്തിൽ താരത്തിന്റെ പിതാവ് ശിവകുമാർ തന്നെയാണ് മികച്ച് നിൽക്കുന്നതെന്നും ചെയ്യാർ ബാലു പറയുന്നു. 'കെ.വി ആനന്ദിന്റെ മകളുടെ വിവാഹത്തിനുള്ള ക്ഷണം നേരത്തെ തന്നെ സൂര്യയ്ക്ക് ലഭിച്ചിട്ടുണ്ടാകും.'

'പക്ഷെ അദ്ദേഹവും ധനുഷും മാത്രം വന്നില്ല. വിജയ് സേതുപതിയും ജീവയുമെല്ലം ഓരോ സിനിമകൾ മാത്രമാണ് അദ്ദേഹത്തിന് ഒപ്പം ചെയ്തത്. സൂര്യ പക്ഷെ കെ.വി ആനന്ദിന്റെ മൂന്ന് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അച്ഛൻ ഇല്ലാത്ത പെൺകുട്ടിയുടെ വിവാഹം ഒരു സ്ത്രീയുടെ നേതൃത്വത്തിൽ നടത്തപ്പെടുമ്പോൾ സൂര്യയും ജ്യോതികയും തിരക്കുകൾ മാറ്റിവെച്ച് സമയം കണ്ടെത്തി പങ്കെടുക്കണമായിരുന്നു.'
'നന്ദിയും കടപ്പാടും സ്നേഹവും എപ്പോഴും സഹജീവികളോട് കാണിക്കുന്നതിൽ മുന്നിലാണ് ശിവകുമാർ. ഞങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന ഒരു മാധ്യമപ്രവർത്തകൻ അകാലത്തിൽ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകന് ലെയോള കോളേജിൽ അഡ്മിഷൻ വാങ്ങാൻ അദ്ദേഹം നേരിട്ട് എത്തി റെക്കമെന്റേഷൻ നടത്തിയിരുന്നു.'
'മാത്രമല്ല മറ്റുള്ള പഠന ചിലവുകൾ അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. തമിഴ് സിനിമയിലെ പ്രശസ്തരായ ആളുകൾക്ക് ജീവിച്ചിരിക്കുന്നിടത്തോളം കാലം ബഹുമാനവും സ്നേഹവും ലഭിക്കും. അവർ മരിച്ച് കഴിഞ്ഞാൽ അവരുടെ കുടുംബത്തോട് നന്ദി കാണിക്കണം എന്ന കാര്യം പലരും മറക്കുമെന്നും', ചെയ്യാർ ബാലു പറയുന്നു.
വിജയ് സേതുപതി കോൾ ഷീറ്റുകളിൽ നിന്ന് സമയം മാറ്റിവെച്ചാണ് വധൂവരന്മാരെ അനുഗ്രഹിക്കാൻ ചടങ്ങിന് എത്തിയത്. വിജയ് സേതുപതിക്ക് അക്കാര്യങ്ങളിൽ എല്ലാം നല്ല മനസാണെന്നാണ് സിനിമാമേഖലയിലെ ചിലർ കെ.വി ആനന്ദിന്റെ മകളുടെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. കങ്കുവയാണ് സൂര്യയുടെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.


Click it and Unblock the Notifications